പാരീസ്: യൂറോ കപ്പിലെ പോരാട്ടത്തിന് ആവേശമേറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ പോളണ്ട് പോര്‍ച്ചുഗലിനെ നേരിടും. വെയ്ല്‍സ്-ബെല്‍ജിയം, ജര്‍മനി-ഇറ്റലി, ഫ്രാന്‍സ്-ഐസ്‌ലന്‍ഡ് തുടര്‍ന്നുള്ള പോരാട്ടങ്ങള്‍. അവസാന പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയെത്തിയ ഐസ്‌ലന്‍ഡിന്റെ പ്രയാണം തീര്‍ത്തും അപ്രതീക്ഷിതം. ക്വാര്‍ട്ടര്‍ മുതല്‍ ദിവസം ഓരോ മത്സരങ്ങള്‍ മാത്രം. ഭാരത സമയം രാത്രി പന്ത്രണ്ടരയ്‌ക്ക് പോരാട്ടം. മാഴ്‌സലെ, ലിലെ, ബോര്‍ഡ്യുക്‌സ്, സെന്റ് ഡെന്നീസ് എന്നിവിടങ്ങള്‍ സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കാനുള്ള വേദി.
പോളണ്ട്-പോര്‍ച്ചുഗല്‍
ലോക ഫുട്‌ബോളിലെ തന്നെ രണ്ടു സൂപ്പര്‍ താരങ്ങളുടെ മുഖാമുഖമെന്നത് പോരാട്ടത്തിന്റെ ആവേശം. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും പോളണ്ടിന്റെ റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌കിയും. യൂറോപ്യന്‍ ലീഗില്‍ ഗോളടിച്ചു കൂട്ടുന്ന ഇവര്‍ക്ക് പക്ഷേ, ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ വലിയ പ്രകടനത്തിനായിട്ടില്ല. ക്രിസ്റ്റ്യാനൊ രണ്ടു ഗോള്‍ അക്കൗണ്ടില്‍ കുറിച്ചപ്പോള്‍, ലെവന്‍ഡോവ്‌സ്‌കിയുടെ ഷീറ്റ് ശൂന്യം. യാക്കുബ് ബ്ലാസികോവ്‌സ്‌ക്കിയാണ് രണ്ടു ഗോളുമായി പോളണ്ടിന്റെ സ്‌കോറര്‍മാരില്‍ മുന്നിലുള്ളത്. തുടരെ രണ്ടാം സെമിഫൈനല്‍ ലക്ഷ്യമിടുന്നു പോര്‍ച്ചുഗല്‍. ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ മറികടന്നു പറങ്കികള്‍. പോളണ്ടും ഷൂട്ടൗട്ടിലൂടെ ക്വാര്‍ട്ടറിനെത്തുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് കീഴടക്കിയത്.
വെയ്ല്‍സ്-ബെല്‍ജിയം
റയല്‍ മാഡ്രിഡിന്റെ മിന്നും താരം ഗരത് ബെയ്‌ലിന്റെ മികവില്‍ വെയ്ല്‍സിന്റെ മുന്നേറ്റം. പ്രാഥമിക റൗണ്ടില്‍ മൂന്നു വട്ടം ലക്ഷ്യം കണ്ടു ബെയ്ല്‍. പ്രീ ക്വാര്‍ട്ടറില്‍ ഉത്തര അയര്‍ലന്‍ഡിനെ 1-0ന് കീഴടക്കിയപ്പോള്‍ സഹായിയുടെ റോളിലായിരുന്നു ഈ വിങ്ങര്‍. ഫിഫ റാങ്കിങ്ങില്‍ രണ്ടാമതുള്ള ബെല്‍ജിയത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പഞ്ഞമൊന്നമില്ല. നായകന്‍ ഏദന്‍ ഹസാര്‍ഡില്‍ തുടങ്ങുന്നു താരനിര. രണ്ടു ഗോളുമായി റൊമേലു ലുക്കാക്കുവാണ് ടോപ് സ്‌കോറര്‍. പ്രാഥമിക ഘട്ടത്തില്‍ പതറിയ ബെല്‍ജിയം, ഹംഗറിയെ 4-0ന് തുരത്തിയാണ് അവസാന എട്ടിലിടം നേടിയത്.
ജര്‍മനി-ഇറ്റലി
ഈ യൂറോ കപ്പിലെ ക്ലാസിക്കല്‍ പോരാട്ടത്തിന് അരങ്ങൊരുന്നു മൂന്നാം ക്വാര്‍ട്ടറില്‍. ഫുട്‌ബോളിലെ പരമ്പരാഗത ശക്തികള്‍ ലോക ചാന്വ്യന്‍ ജര്‍മനിയും കഴിഞ്ഞ തവണത്തെ റണ്ണറപ്പ് ഇറ്റലിയും നേര്‍ക്കുനേര്‍. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച ജര്‍മന്‍ നിര പ്രാഥമിക ഘട്ടത്തില്‍ പതറി. എന്നാല്‍, പ്രീ ക്വാര്‍ട്ടറില്‍ സ്ലൊവാക്യയെ 3-0ന് തുരത്തി ഫോമില്‍ തിരികെയെത്തി ലോക ചാമ്പ്യന്മാര്‍. ലോക കിരീടത്തിനൊപ്പം യൂറോയും മകുടിയിലണിയാമെന്ന പ്രതീക്ഷയില്‍ ജര്‍മനി. പ്രതിരോധ ഫുട്‌ബോളിന്റെ വക്താക്കളായ ഇറ്റലി, സമീപകാലത്ത് ആക്രമിക്കാനും തുടങ്ങി. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ സ്‌പെയ്‌നിനെ മറികടക്കാന്‍ ആക്രമണ-പ്രതിരോധ തന്ത്രം ഇറ്റലിയെ തുണച്ചു. 2006 ലെ ലോകകപ്പിനു ശേഷം മറ്റൊരു കിരീടത്തിന്റെ സാാധ്യതയാണ് ഫ്രാന്‍സില്‍ ഇറ്റലി തേടുന്നത്.
ഫ്രാന്‍സ്-ഐസ്‌ലന്‍ഡ്
സന്തുലിതമായ താരനിരയുമായെത്തുന്ന ആതിഥേയര്‍ ഫ്രാന്‍സിന് കിരീടത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. മധ്യനിരക്കാരന്‍ പോള്‍ പോഗ്ബ കളി നിയന്ത്രിക്കുന്ന ഫ്രഞ്ച് പടയ്‌ക്ക് അന്റോണിയോ ഗ്രീസ്മന്നിന്റെ ഗോളടി മികവ് തുണ. മൂന്നു ഗോളുമായി ഗ്രീസ്മന്‍ ടോപ് സ്‌കോറര്‍. നാട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം സ്വന്തമാക്കിയിട്ടുള്ള ഫ്രാന്‍സ് ഇത്തവണയും പ്രതീക്ഷയില്‍. ലക്ഷ്യം സിദാന്‍ കാലഘട്ടത്തിനു ശേഷമൊരു കിരീടം. എതിരാളികള്‍ ഐസ്‌ലന്‍ഡ് കുഞ്ഞന്മാരെങ്കിലും ഇംഗ്ലണ്ടിനെ മറികടന്ന് അവസാന എട്ടിലിടം നേടിയത്. അതേ പോരാട്ടവീര്യം അവര്‍ പുറത്തെടുത്താല്‍ ഫ്രഞ്ച് പട കുഴങ്ങും.
















