എസ്. കൃഷ്ണകുമാര്‍
വിഴിഞ്ഞം: ഉച്ചക്കട-ചപ്പാത്ത് റോഡ് ഓട നിര്‍മ്മാണത്തിനായി വെട്ടിമുറിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴും പണികള്‍ ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഓട, റോഡ് നവീകരണവും വികസനവും എന്നത് മറയാക്കി അടയ്‌ക്കുകയായിരുന്നു. എന്നിട്ട് ഓടകള്‍ നിലനിന്നിരുന്ന സര്‍ക്കാര്‍ വസ്തുവില്‍ വേണ്ടപ്പെട്ടവര്‍ക്ക് കെട്ടിടങ്ങളും കടകളും പണിയാന്‍ മൗനാനുവാദവും നല്‍കി. കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നപ്പോള്‍ മഴവെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ലാത്തതിനാല്‍ ചെറിയ മഴയത്ത് പോലും വലിയ വെള്ളക്കെട്ടുള്ള സ്ഥലമായി ഈ പ്രധാന ജംഗ്ഷന്‍ മാറുകയുണ്ടായി.
ബാലരാമപുരം, കോട്ടുകാല്‍, പഞ്ചായത്തുകളുടേയും വിഴിഞ്ഞം നഗരസഭയുടേയും അതിര്‍ത്തികള്‍ സംഗമിക്കുന്ന ഒരു പ്രധാന ജംഗ്ഷനാണിത്. വിഴിഞ്ഞം തുറമുഖ പദ്ധതിയോടു ബന്ധപ്പെട്ട് ഏറ്റവും വികസന സാധ്യതയുള്ള പ്രദേശം കൂടിയാണിത്. അതു കൊണ്ട് തന്നെ ഈ പ്രദേശത്തെ വെള്ളക്കെട്ടിന് ശാ
ഉച്ചക്കട-ചപ്പാത്ത് റോഡ് ഓട നിര്‍മ്മാണത്തിനായി വെട്ടിപൊളിച്ച നിലയില്‍
ശ്വത പരിഹാരം ഉണ്ടാകണമെന്ന് പൊതുജനം പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിടാനുള്ള ചില തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പൊതുജന സംസാരം. ഉച്ചക്കടയിലെ ഓടനിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി ഏകദേശം 3.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പണി ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
ഉച്ചക്കട ജംഗ്ഷനിലെ ഓട നിര്‍മ്മാണത്തിനായി നിലവില്‍ കുഴിച്ചിരിക്കുന്ന ഓടയ്‌ക്ക് ആവശ്യത്തിന് വെള്ളം കടത്തിവിടാനുള്ള ശേഷി ഇല്ല എന്ന് സാധാരണക്കാന് പോലും മനസ്സിലാകും. ഏകദേശം 200 മീറ്ററോളമാണ് ഓടയുടെ ആകെ നീളം. യാതൊരു വിധ മുന്നറിപ്പുകളും കൂടാതെയാണ് പുന്നക്കുളം ചപ്പാത്ത് റോഡിനെ മുറിച്ചിരിക്കുന്നത്. താത്ക്കാലികമായി ബൈക്ക് യാത്രക്കാര്‍ക്ക് കടന്നു പോകാനായി സ്ഥാപിച്ചിരിക്കുന്ന ഷീറ്റുകള്‍ ഏത് നിമിഷവും അപകടം ഉണ്ടാക്കുന്ന നിലയിലാണ്. നിലവില്‍ ഈ ഓടയുടെ നിര്‍മ്മാണം കോണ്‍ക്രീറ്റ് കമ്പികള്‍ ഉപയോഗിക്കാതെയാണ് ചെയ്യുന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഭാവിയില്‍ വെള്ളത്തിലൂടെ ഒഴുകി വരുന്ന കുറച്ച് മാലിന്യങ്ങള്‍ അടിഞ്ഞാല്‍ തന്നെ ഓടയുടെ ഉപയോഗം ഇല്ലാതെയാകുന്ന രീതിയിലാണ് നിര്‍മ്മാണം. ഓടയിലൂടെ ഒഴുകി വരുന്ന വെള്ളം കടത്തിവിടുന്നതാകട്ടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കും.
രണ്ട് ഹൈസ്‌ക്കൂളുകളിലേക്കും മറ്റ് ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പല സര്‍ക്കാര്‍ ഓഫീസുകളിലേക്കും ബസുകളും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന ഒരു പ്രധാന പാതയാണിത്. എന്നിട്ടും അടിയന്തരമായി പണി പൂര്‍ത്തിയാക്കാന്‍ പോലും വേണ്ടപ്പെട്ടവര്‍ തയാറാകുന്നില്ല. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ എവിടെയാണ് നിറുത്തുന്നത് എന്ന കാര്യത്തില്‍ പോലും ഒരു നിശ്ചയവുമില്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല.
താത്ക്കാലിക ഓട നിര്‍മ്മാണമെന്ന സംവിധാനത്തിനായിട്ടാണ് കോടികള്‍ പാഴാക്കുന്നത്. മറ്റൊരു വിവരമാണ് ഏറെ രസകരം. ഇതേ സ്ഥലത്ത് കുറച്ചു കൂടി വലിയ ഓട നിര്‍മ്മിക്കാനുള്ള പുതിയയൊരു പദ്ധതിയുടെ ഫയല്‍ ഇപ്പോള്‍ തന്നെ അധികാരികളുടെ മുന്നിലുണ്ടത്ര! കോടികള്‍ കീശയിലാക്കാന്‍ മറ്റൊരു തന്ത്രം.
















