ചിക്കാഗോ: കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അര്‍ജന്റീന-ചിലി കലാശപ്പോരാട്ടം. കഴിഞ്ഞ ദിവസം യുഎസിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലിന് യോഗ്യത നേടിയപ്പോള്‍ ഇന്നലെ ചിലി കൊളംബിയയെ തകര്‍ത്ത് കലാശക്കളിക്കര്‍ഹരായി.
മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയക്കെതിരെ ചിലിയന്‍ വീരഗാഥ. ഏഴാം മിനിറ്റില്‍ ചാള്‍സ് അരാന്‍ഗ്യുസും പതിനൊന്നാം മിനിറ്റി പെഡ്രോ ഫ്യൂന്‍സാലിഡയുമാണ് ചിലിയുടെ ഗോളുകള്‍ നേടിയത്. 57-ാം മിനിറ്റില്‍ കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങുകയും ചെയ്തു.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് ഫൈനല്‍. ആദ്യ പകുതി അവസാനിച്ചപ്പോള്‍ അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും വന്നതോടെ രണ്ട് മണിക്കൂറോളം കളി തടസ്സപ്പെട്ടിരുന്നു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന 2-1ന് ചിലിയെ പരാജയപ്പെടുത്തിയിരുന്നു. കോപ്പയുടെ ചരിത്രത്തില്‍ ആറാം തവണയാണ് ചിലി ഫൈനലിന് യോഗ്യത നേടുന്നത്.
അര്‍ജന്റീനയുമായി കലാശപ്പോരാട്ടത്തില്‍ കൊമ്പു കോര്‍ക്കുന്നതാവട്ടെ രണ്ടാം തവണയും. 1955-ല്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീനയ്‌ക്കായിരുന്നു ജയം. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ചിലി ആദ്യ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അതിന് മറുപടി നല്‍കി. ഇക്കുറി ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളിന് ചാമ്പ്യന്മാരെ വീഴ്‌ത്തിയിരുന്നു.
പന്ത് കൈവശം വെക്കുന്നതില്‍ ചിലിയാണ് മുന്നിട്ടുനിന്നതെങ്കിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ ജെയിംസ് റോഡ്രിഗസിന്റെ കൊളംബിയയായിരുന്നു ഒന്നാമത്. അവര്‍ കളിയിലുടനീളം തുറന്നെടുത്തത് അവസരങ്ങള്‍. എന്നാല്‍ ഒരെണ്ണം പോലും വലയിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ചിലി ഗോളി ക്ലോഡിയോ ബ്രാവോയുടെ മിന്നുന്ന പ്രകടനമാണ് കൊളംബിയക്ക് തിരിച്ചടിയായത്. നാലോളം ഷോട്ടുകളാണ് ഉജ്ജ്വലമായ മെയ്‌വഴക്കത്തിലൂടെ ബ്രാവോ തടുത്തിട്ടത്. അതേസമയം നാല് ഷോട്ടുകള്‍ മാത്രം ലക്ഷ്യത്തിലേക്ക് പായിച്ച ചിലി രണ്ടെണ്ണം വലയിലെത്തിച്ചതോടെ തുടര്‍ച്ചയായ രണ്ടാം ഫൈനലും അവര്‍ക്ക് സ്വന്തമായി.
കൊളംബിയയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയതെങ്കിലും ആദ്യം ഗോളടിച്ചത് ചിലി. തുടങ്ങിയ മത്സരത്തില്‍ ഏഴാം മിനിറ്റില്‍ ചിലി ലീഡ് സ്വന്തമാക്കി. ഫ്യുന്‍സാലിഡയുടെ ഒരു ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ക്വാര്‍ഡ്രാഡോ വരുത്തിയ വീഴ്ചയാണ് ആദ്യ ഗോള്‍ സമ്മാനിച്ചത്. ക്വാര്‍ഡ്രാഡോയുടെ ഹെഡ്ഡര്‍ വീണുകിട്ടിയത് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന അരാന്‍ഗ്യൂസിന്. പന്ത് കിട്ടിയ അരാന്‍ഗ്യൂസ് തകര്‍പ്പനൊരു വലംകാലന്‍ ഷോട്ടിലൂടെ ഓസ്പിനയെ കീഴടക്കി വല കുലുക്കി.
ആദ്യ ഗോളിന്റെ ഞടുക്കത്തില്‍നിന്ന് കൊളംബിയ മുക്തമാകുന്നതു മുമ്പ് 11-ാം മിനിറ്റില്‍ ചിലി രണ്ടാം ഗോളും സ്വന്തമാക്കി. വീണുകിട്ടിയ അവസരം മുതലാക്കിയായിരുന്നു ഫ്യൂന്‍സാലിഡയുടെ ഗോള്‍. അലക്‌സിസ് സാഞ്ചസിന്റെ ഗോള്‍ ശ്രമം പോസ്റ്റില്‍തട്ടി തിരിച്ചെത്തി. പന്ത് ലഭിച്ച ഫുന്‍സലിഡ വലകുലുക്കുകയായിരുന്നു. തുടര്‍ന്ന് ഹമേഷ് റോഡ്രിഗസിന്റെയും യുവാന്‍ ക്വാര്‍ഡ്രാഡോയുടെയും നേതൃത്വത്തില്‍ കൊളംബിയ ആക്രമിച്ചുകയറിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. നിരവധി തവണ അവര്‍ ചിലിയന്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ക്ലോഡിയോ ബ്രാവോ എന്ന റയല്‍ ഗോളിയുടെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ അവയെല്ലാം വിഫലമായി. ഇതോടെ ആദ്യപകുതിയില്‍ ചിലി 2-0ന്റെ ലീഡ് സ്വന്തമാക്കി.
പകുതി സമയത്തിന് കളി പിരിഞ്ഞപ്പോഴാണ് കാറ്റിന്റെയും മഴയുടെയും മിന്നലിന്റെയും രൂപത്തില്‍ കാലാവസ്ഥ പ്രതികൂലമായി എത്തിയത്. ഏതാണ്ട് രണ്ട് മണിക്കൂറോളം കാത്തിരുന്നതിനുശേഷം ഗ്രൗണ്ടിലെ വെള്ളം ഒരുപരിധിവരെ ഒഴിവാക്കിയശേഷമാണ് കളി ആരംഭിക്കാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് ഗോള്‍ മടക്കാനുള്ള കൊളംബിയന്‍ താരങ്ങളുടെ തീവ്രശ്രമം. ഇതിനിടെ 56-ാം മിനിറ്റില്‍ അരാന്‍ഗ്യുസിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് കൊളംബിയയുടെ സാഞ്ചസ് രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പുകാര്‍ഡും കണ്ട് പുറത്ത്. ഇതോടെ പത്തുപേരായി ചുരുങ്ങിയിട്ടും അവര്‍ മുന്നേറ്റങ്ങള്‍ തുടര്‍ന്നു. 67-ാം മിനിറ്റില്‍ കൊളംബിയ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. ഫ്യൂന്‍സാലിഡയുടെ ക്രോസ് വാര്‍ഗാസ് പോസ്റ്റിലേയ്‌ക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഗോളി ഡൈവ് ചെയ്ത് തട്ടികയറ്റി.
നാല് മിനിറ്റിനുശേഷം റോഡ്രിഗസ് നല്ലൊരു മുന്നേറ്റത്തിനുശേഷം പായിച്ച ഷോട്ട് ചിലി ഗോളിയുടെ കയ്യിലേക്ക്. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ഇതോടെ രണ്ട് ഗോള്‍ വിജയവുമായി ചിലി തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലേക്ക്.
















