കോഴിക്കോട്: മലബാര്‍ മേഖലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉന്നതപഠന-ഗവേഷണ സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് സംയുക്ത പരിപാടികള്‍ക്ക് രൂപംനല്കാന് എന്‍ഐടി ഒരുങ്ങുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുടെ നേതൃത്വത്തില്‍ ഇന്ന് ക്യാമ്പസില്‍ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ ഗവേഷണങ്ങളും പഠനങ്ങളും സംയോജിപ്പിക്കുക എന്ന ലക്ഷ്യവുമായി ‘നിര്മ്മാണ്-2016’ നടക്കും. പുതിയ സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുവാനുമായി കോഴിക്കോട് മേഖലയിലെ ഉന്നത സ്ഥാപനങ്ങളുടെ തലവന്മാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. രാവിലെ 9.30 മുതല്‍ ഗസ്റ്റ് ഹൗസിലെ സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി നടക്കുകയെന്ന് എന്‍ഐടി ഡയറക്ടര്‍ പ്രോഫ. ശിവജി ചക്രവര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്, സിഡബ്ല്യുആര്‍ഡിഎം, സുഗന്ധവിള ഗവേഷണ കേന്ദ്രം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, ഡെന്റല്‍ കോളജ്, എന്‍ഐഇഎല്‍ഐടി (നില്റ്റ), ഗവ. എഞ്ചിനീയറീംഗ് കോളജ്, കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് എന്നിവ എന്‍ഐടി യോടൊപ്പം പരിപാടിയുമായി സഹകരിക്കും. ‘സമൂഹ നന്മക്കായി കൂട്ടായി എങ്ങിനെ പ്രവര്‍ത്തിക്കാം’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിവിധ സ്ഥാപനങ്ങളുടെ തലവന്മാര് നേതൃത്വം നല്‍കും. ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങള്‍ ചേര്‍ത്തുകൊണ്ട് ഏതൊക്കെ തലങ്ങളില്‍ യോജിച്ചുള്ള സംരഭങ്ങള്‍ക്ക് ഉപകരിക്കാന്‍ സാധിക്കുമെന്ന രൂപരേഖയുമുണ്ടാക്കും. സാധ്യമായ പഠന-ഗവേഷണ ഉപകരണങ്ങളും സംവിധാനങ്ങളും യോജിച്ചുള്ള സംരംഭങ്ങള്‍ക്കും ഉപകരിക്കത്തക്കവിധം ക്രമീകരിക്കാനുള്ള ധാരണയുണ്ടാക്കാന്‍ വേണ്ട മുന്‍കൈ എടുക്കും. കൂട്ടായ പ്രയത്നത്തിലൂടെ സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക ക്ഷേമരംഗത്ത് വേഗത്തിലുള്ള വികസനവും ലക്ഷ്യമിടുന്നുണ്ട്. എന്‍ഐടി അക്കദാമിക് ഡീന്‍ ഡോ. എ.പി. ശശികല, ഡീന്മാരായ ഡോ. അബ്രഹാം ടി. മാത്യു, പ്രൊഫ. ചന്ദ്രകരണ്, ഡോ. എസ്.എം. സമീര്‍, ഡോ. ഉണ്ണികൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: