ന്യൂദല്‍ഹി: മാന്‍ വര്‍ഗത്തില്‍പ്പെട്ട നീലക്കാള, ബിഹാര്‍, ഉത്തരഖണ്ഡ് സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന കാട്ടുപന്നികള്‍, ഹിമാചല്‍പ്രദേശില്‍ കാണപ്പെടുന്ന കുരങ്ങന്‍ എന്നിവയെ കൊല്ലാമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന് ആക്രമണകാരികളായ മൃഗങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തി ഇവയെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ സുപ്രീംകോടതിയിലെത്തുകയായിരുന്നു. വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് ജൂലൈ 15ലേക്ക് മാറ്റാന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തീരുമാനിച്ചു.
കൃഷിയിടങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും ഭീഷണിയെന്ന ജനങ്ങളുടെ വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് ഈ മൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ബിഹാറില്‍ ഡിസംബര്‍ ഒന്ന്, ഉത്തരാഖണ്ഡില്‍ ഫെബ്രുവരി രണ്ട്, ഹിമാചല്‍ പ്രദേശില്‍ മേയ് 24 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര നടപടി.
ഉത്തരവ് ഉത്തര്‍പ്രദേശിനു കൂടി ബാധകമാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. അതിനിടെയാണ് ആക്റ്റ് നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗൗരി മലേഖിയുടെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചത്. മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്നത് നായാട്ടിനു കാരണമാകുമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഉത്തരവിന്റെ മറവില്‍ സംരക്ഷിത മൃഗങ്ങളെ വേട്ടയാടുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നു.
















