ആത്മഹത്യയ്‌ക്ക് ശ്രമിച്ച അഞ്ജന ആശുപത്രിയില്‍
ഒരു കൈക്കുഞ്ഞുമായി രണ്ട് യുവതികള്‍ അകാരണമായി ജയിലിലടക്കപ്പെട്ട സംഭവം രാജ്യത്തെ അസ്വസ്ഥതയിലാക്കിയിരിക്കുകയാണ്. തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് പെണ്‍കുട്ടികള്‍ക്കാണ് സിപിഎമ്മിന്റെ മുഷ്‌ക്കിനെ തുടര്‍ന്ന് ജയിലില്‍ പോകേണ്ടിവന്നത്. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടരുന്ന പൊട്ടന്‍കളിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ന്യായവാദവും നല്‍കുന്നത് അപായ സൂചനയാണ്.
സര്‍ക്കാര്‍ അധികാരത്തിലേറി ഒരുമാസം പോലും തികഞ്ഞില്ല. അതിന് മുന്‍പ് പോലീസിനെ ആജ്ഞാനുവര്‍ത്തികളാക്കി രാഷ്‌ട്രീയ പ്രതിയോഗികളെ ആക്രമിക്കുകയും കള്ളക്കേസില്‍ കുരുക്കി ജയിലിലടയ്‌ക്കുകയും ചെയ്യുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയില്‍ കാണാനായത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ സ്വന്തം പ്രദേശത്താണ് കിരാതമായ നടപടികള്‍ സിപിഎം ആവര്‍ത്തിക്കുന്നത്.
സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുകയും സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്ത നടപടി സമയോജിതമാണ്. സംഭവത്തെപ്പറ്റി പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
സംസ്ഥാന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികളിലേക്ക് കടക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്. പട്ടികജാതിക്കാര്‍ക്കെതിരെ നടപടികളെടുക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ തലശ്ശേരിയില്‍ പാലിക്കപ്പെട്ടിട്ടില്ല. പെണ്‍കുട്ടികള്‍ രാഷ്‌ട്രീയ വൈരാഗ്യത്തിനിരയായി. യുവതികളുടെ കുടുംബം പട്ടികജാതിക്കാരാണെന്നുപോലും അന്നാട്ടുകാര്‍ക്കറിയില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
അവരെ ജയിലടച്ചത് കോടതിയാണെന്നും പോലീസല്ലെന്നും പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ അങ്ങനെയൊരു സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കൂടുതല്‍ ചോദ്യമുയര്‍ന്നപ്പോള്‍ ചെന്ന് പോലീസിനോട് ചോദിക്കാനും നിര്‍ദ്ദേശം. ജനാധിപത്യ സംസ്‌കാരത്തിനും പൊതുനീതിക്കും നിരക്കാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ ഇതെല്ലാം പാര്‍ട്ടി അറിഞ്ഞുകൊണ്ടുനടക്കുന്ന സെല്‍ ഭരണമാണെന്ന സംശയമാണ് ഉത്ഭവിക്കുന്നത്.
ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. സംസ്ഥാനത്ത് നടക്കുന്ന ചെറിയ സംഭവങ്ങളെപ്പറ്റിപ്പോലും അതത് ദിവസം ആഭ്യന്തരമന്ത്രിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും രാജ്യത്താകെ പ്രതികരണമുണ്ടായിട്ടും താനൊന്നുമറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ഭരണം മറ്റാരോ നടത്തുന്നു എന്നുവേണം ധരിക്കാന്‍. ഇത് ഒട്ടും ആശാവഹമായ കാര്യമല്ല. പാര്‍ട്ടി സെക്രട്ടറിക്ക് എന്തും പറയാം. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി അങ്ങനെയാകാന്‍ പാടില്ല.
പെണ്‍കുട്ടികള്‍ കുട്ടിമാക്കൂലിലെ പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ചു കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്. ഒന്നരവയസ്സു മാത്രം പ്രായമുള്ള കുട്ടിയുള്‍പ്പെടെ ജയിലില്‍ കിടക്കേണ്ട സാഹചര്യമുണ്ടായത് കള്ളക്കേസുമൂലമാണ്. പോരാത്തതിന് യുവതികളുടെ വീട് മുഴുവനും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത് പ്രാകൃത നടപടിയാണ്. കോണ്‍ഗ്രസ്സുകാരനായ പിതാവിനെ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മുകാരെ ചോദ്യം ചെയ്തതിനാണ് കള്ളക്കേസ് സൃഷ്ടിച്ചത്.
തലശേരി കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില, അഞ്ജന എന്നിവരെ തലശേരി പോലീസ് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മൊഴിയെടുത്തിട്ട് സ്റ്റേഷനില്‍നിന്ന് തന്നെ ജാമ്യം നല്‍കാമെന്നു പറഞ്ഞാണ് യുവതികളെ സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍, ജാമ്യം ലഭിക്കാത്ത വകുപ്പ് ചേര്‍ത്ത് ജയിലിടച്ചു. ജയിലില്‍നിന്നും ജാമ്യമെടുത്ത് പുറത്തിറങ്ങിയ ഇരുവരെയും വീണ്ടും അവഹേളിക്കാനാണ് സിപിഎം തയ്യാറായത്. ഇതില്‍ മനംനൊന്ത് അഞ്ജന എന്ന യുവതി ജീവനവസാനിപ്പിക്കാന്‍ ശ്രമിച്ചത് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമമായ പിണറായിയില്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന തേര്‍വാഴ്ച ഇതിനകം ചര്‍ച്ചചെയ്യപ്പെട്ടതാണ്. എന്നാല്‍ സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കും വിധമാണ്. കള്ളപ്രചാരണവും അക്രമവും കൊലപാതകങ്ങളുമെല്ലാം നടത്താനുള്ള ലൈസന്‍സാണ് അധികാരലബ്ധി എന്നാണ് സിപിഎം കരുതുന്നതെങ്കില്‍ ഇത് ആപത്താണ്. ഇത്തരം പേക്കൂത്തുകള്‍ അടിയന്തരമായും അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാനം പോയിട്ട് പാര്‍ട്ടിയെപോലും ശരിയാക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നോര്‍ക്കണം.
















