പോള്‍ കോക്‌സ് എന്ന ആസ്‌ത്രേലിയന്‍ ചലച്ചിത്രകാരനോട് സിനിമയെ സ്‌നേഹിക്കുകയും അറിയുകയും ചെയ്യുന്ന മലയാളികള്‍ക്ക് പ്രണയമാണ്. ഒരു മലയാള സിനിമാ സംവിധായകനെ അറിയുന്നത്ര തന്നെ കോക്‌സിനെയും മലയാളി അറിയുന്നു. കോക്‌സിന്റെ സിനിമകള്‍ നമ്മുടെ ആസ്വാദന നിലവാരത്തെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ട്. പോള്‍കോക്‌സ് മരിച്ചു എന്ന വാര്‍ത്ത മലയാളിയായ ഓരോ സിനിമാപ്രേമിയുടെയും കണ്ണില്‍ നനവുനിറയ്‌ക്കുന്നതും അതിനാലാണ്.
കേരളത്തിന്റെ പതിനേഴാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജൂറി ചെയര്‍മാനായി അദ്ദേഹം തിരുവനന്തപുരത്തെത്തിയതുമുതലല്ല പോള്‍കോക്‌സിനെ മലയാളി അറിഞ്ഞു തുടങ്ങിയത്.
അതിനുമുന്നേ തന്നെ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ സിനിമയെ ഗൗരവത്തോടെ കാണുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ടതായിരുന്നു. 2012ല്‍ ചലച്ചിത്രോത്സവത്തിന്റെ ജൂറിയായി അദ്ദേഹമെത്തിയപ്പോള്‍ ആസ്‌ത്രേലിയന്‍ നവസിനിമയുടെ പിതാവായി അറിയപ്പെടുന്ന വിഖ്യാത ചലച്ചിത്രകാരനെ അടുത്തറിയാനുള്ള അവസരമാണ് മലയാളിക്ക് കൈവന്നത്.
ചലച്ചിത്രമേളയ്‌ക്കെത്തുന്നതിനു മുന്നേ കേരളത്തില്‍ കോക്‌സ് ചര്‍ച്ചാവിഷയമായിരുന്നു. മോഹന്‍ലാലിനെയും അനുപം ഖേറിനെയും അഭിനയിപ്പിച്ച് ബ്ലസ്സി സംവിധാനം ചെയ്ത മനോഹര ചിത്രം ‘പ്രണയം’ മലയാളി കൈനീട്ടി സ്വീകരിച്ച കാലമായിരുന്നു അത്. ‘പ്രണയ’ത്തിന് പ്രശംസയ്‌ക്കൊപ്പം ഏറെ വിമര്‍ശനങ്ങളും ലഭിച്ചു. കോക്‌സിന്റെ ‘ഇന്നസെന്‍സ്’ എന്ന ആസ്‌ത്രേലിയന്‍ സിനിമ കോപ്പിയടിച്ചതാണ് ‘പ്രണയം’ എന്നതായിരുന്നു വിമര്‍ശനം. ‘ഇന്നസെന്‍സ്’ കണ്ടവര്‍ ആ വിമര്‍ശനത്തിലെ കഴമ്പ് തിരിച്ചറിയുകയും ചെയ്തു. പതിനേഴാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പോള്‍കോക്‌സിന്റെ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നപ്പോള്‍ ‘ഇന്നസെന്‍സും’ അതിലുണ്ടായിരുന്നു.
നാല്‍പ്പത് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തങ്ങളുടെ കൗമാരകാലത്തെ പ്രണയത്തിലേക്ക് അതേ തീവ്രതയോടെ തിരിച്ചുപോകുന്ന രണ്ട് കമിതാക്കളുടെ കഥപറയുന്ന ചിത്രമാണ് ഇന്നസെന്‍സ്. നാല്‍പ്പതു വര്‍ഷങ്ങള്‍ അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രണയത്തെയും ബാധിക്കുന്നു. കുടുംബം, കുട്ടികള്‍, ചിന്താഗതികള്‍…എല്ലാം. ബ്ലസിയുടെ ‘പ്രണയം’ പോള്‍കോക്‌സിന്റെ ചിത്രത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നു. രണ്ടായിരത്തിലെ തവോര്‍മിന ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസ്സി പുരസ്‌ക്കാരങ്ങളടക്കം എട്ടോളം അന്താരാഷ്‌ട്ര ബഹുമതികള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.
പോള്‍ കോക്‌സ് 1972 ലാണ് ആദ്യത്തെ ചലച്ചിത്രമായ ‘ദ ജേര്‍ണി’ സംവിധാനം ചെയ്തത്. തന്റേതുള്‍പ്പെടെയുള്ള ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും തന്റെതന്നെ ഇരുപതോളം ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1982 ല്‍ പുറത്തിറങ്ങിയ ‘ലോണ്‍ലി ഹാര്‍ട്‌സ്’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡേറ്റിങ് ഏജന്‍സിയുടെ സഹായത്തോടെ കാമുകിയെ അന്വേഷിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് ലോണ്‍ലി ഹാര്‍ട്‌സ് പറയുന്നത്. ചിത്രത്തിന് നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചു. അതു തന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസും.
വൈകാരികവും സങ്കീര്‍ണ്ണവുമായ ജീവിത മുഹൂര്‍ത്തങ്ങളെയാണ് അദ്ദേഹം അഭ്രപാളിയിലെ കാഴ്ചകളാക്കിയത്. 18 ചലച്ചിത്രങ്ങളും ഏഴ് ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്ത പോള്‍ കോക്‌സിന്റെ ‘ഇന്നസെന്‍സി’നെ കൂടാതെ സാല്‍വേഷന്‍, മാന്‍ ഓഫ് ഫഌവേഴ്‌സ്, എ വിമന്‍സ് ടെയ്ല്‍, മൈ ഫസ്റ്റ് വൈഫ് എന്നീ ചിത്രങ്ങള്‍ 2012ലെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരുന്നു.
2008ല്‍ പുറത്തിറങ്ങിയ സാല്‍വേഷന്‍ എന്ന ചിത്രം ഇറിന എന്ന റഷ്യന്‍ വേശ്യയുമായി സമ്പര്‍ക്കത്തിലാവുന്ന ബാരിയെന്ന വൃദ്ധനായ പണ്ഡിതന്റെ കഥ പറയുന്നു. 1983 ലെ ഷിക്കാഗോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സില്‍വര്‍ ഹ്യൂഗോ പുരസ്‌കാരം നേടിയ ചിത്രമാണ് മാന്‍ ഓഫ് ഫഌവര്‍സ്. കലാവസ്തുക്കളും പൂക്കളും സ്ത്രീകള്‍ വിവസ്ത്രരാകുന്നത് കാണുന്നതുമാണ് ജീവിതത്തതിന്റെ മൂന്ന് സൗന്ദര്യബിംബങ്ങളെന്ന് വിശ്വസിക്കുന്ന വിചിത്രസ്വഭാവമുള്ള ഒരു വൃദ്ധന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. പത്തുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഭാര്യ ഉപേക്ഷിച്ചുപോയ ജോണ്‍ എന്ന സംഗീതജ്ഞന്റെ ജീവിതമാണ് ‘മൈ ഫസ്റ്റ് വൈഫി’ന്റെ പശ്ചാത്തലം.
‘എ വുമണ്‍സ് ടെയ്ല്‍’ എന്ന ചിത്രം കാന്‍സര്‍ രോഗം ബാധിച്ച് മരണാസന്നയായി കഴിയുന്ന ഒരു വൃദ്ധയുടെ അവസാനദിനങ്ങളെ ചിത്രീകരിക്കുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷീലാ ഫ്‌ളോറന്‍സ് എന്ന നടി ചിത്രീകരണസമയത്ത് യഥാര്‍ത്ഥത്തില്‍ കാന്‍സര്‍ ബാധിതയായിരുന്നു എന്നത് വിചിത്രമായൊരു വസ്തുതയാണ്.
പോള്‍കോക്‌സിന്റെ ജീവിതത്തോട് ഈ ചിത്രത്തിന് ഏറെ സാമ്യവുമുണ്ട്. സിനിമയ്‌ക്കായുള്ള ഓട്ടത്തിനിടയിലാണ് കോക്‌സ് തനിക്ക് അര്‍ബുദബാധയുണ്ടായ വിവരം അറിയുന്നത്. കരളിലെ ക്യാന്‍സര്‍. പക്ഷേ ഭയപ്പെടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഭയപ്പെട്ടാല്‍ തനിക്ക് സിനിമ ചെയ്യാനാകില്ല. ക്യാന്‍സറിനോടദ്ദേഹം പറഞ്ഞു, ”മാറി നില്‍ക്കൂ, ഞാന്‍ സിനിമയെടുക്കട്ടെ എന്ന്”.
സിനിമയ്‌ക്കെന്നും ആദ്യ സ്ഥാനം നല്‍കിയിരുന്ന അദ്ദേഹം മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചതേയില്ല. അര്‍ബുദം കവര്‍ന്നെടുത്ത കരള്‍ അദ്ദേഹത്തിനു മാറ്റിവയ്‌ക്കേണ്ടിവന്നു. അന്ന് ഡോക്ടര്‍മാര്‍ ആറുമാസത്തെ ആയുസ്സാണ് പോള്‍കോക്‌സിന് വിധിച്ചിരുന്നത്. മാറ്റിവച്ച കരളുമായാണ് അദ്ദേഹം 2012ല്‍ തിരുവനന്തപുരത്തെത്തിയത്. പിന്നീടും നിരവധി സിനിമകളദ്ദേഹം ചെയ്തു. ഇപ്പോള്‍ അര്‍ബുദത്തിനു മുന്നില്‍ കീഴടങ്ങുന്നതുവരെ സിനിമയെ പ്രണയിച്ചു കൊണ്ടേയിരുന്നു.
കേരളത്തിലുള്‍പ്പടെ ചിത്രീകരിച്ച ഫോഴ്‌സ് ഓഫ് ഡെസ്റ്റിനിയും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡേവിഡ് വെന്‍ഹവും ഉള്‍പ്പടെയുള്ള സിനിമകള്‍ കടുത്ത അര്‍ബുദ രോഗബാധിതനായിരിക്കെ ഉണ്ടായതാണ്. ഭാരതത്തെ അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്നു.
ബംഗാളിനെ കുറിച്ച് ഡോക്യൂമെന്ററി ചിത്രീകരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയിലെത്തിയ കോക്‌സ് രാജ്യത്തുടനീളം സഞ്ചരിച്ചു. ഇന്ത്യയിലെ മനുഷ്യജീവിതങ്ങളെ തൊട്ടറിഞ്ഞ നല്ല സംവിധായകരുടെ സിനിമകളെ ഏറെ ഇഷ്ടപ്പെട്ടു. സത്യജിത്‌റായിയും അടൂരും എല്ലാം അദ്ദേഹത്തിന്റെ ഇഷ്ടസിനിമാക്കാരുടെ പട്ടികയിലുണ്ടായിരുന്നു.
2012ല്‍ കേരളത്തിലെത്തിയപ്പോള്‍ കോക്‌സ് മലയാളസിനിമാസ്വാദകര്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു കേരളത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ നിര്‍മ്മിക്കുമെന്ന്. സാങ്കേതിക വിദഗ്ധര്‍ കേരളത്തില്‍ നിന്നുള്ളവരാകുമെന്നും. ആ വാക്ക് അദ്ദേഹം ‘ഫോഴ്‌സ് ഓഫ് ഡസ്റ്റിനി’യിലൂടെ പാലിച്ചു. പട്ടണം റഷീദ് ഉള്‍പ്പടെയുള്ള സിനിമാ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചായിരുന്നു ‘ഫോഴ്‌സ് ഓഫ് ഡസ്റ്റിനി’ തയ്യാറാക്കിയത്.
അതില്‍ ഓമനത്തിങ്കല്‍ കിടാവോ എന്ന താരാട്ട്പാട്ട് ഡോ. ഓമനക്കുട്ടി പാടുകയും ചെയ്തു. കേരളത്തിന്റെ മോഹിനിയാട്ടവും പ്രകൃതിഭംഗിയുമെല്ലാം കോക്‌സിന്റെ സിനിമയിലുണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായി ബേബിസോമതീരവും പ്രവര്‍ത്തിച്ചു. അന്താരാഷ്‌ട്ര പ്രശസ്തനായ ചലച്ചിത്രകാരന്‍ കേരളത്തിനു നല്‍കുന്ന ആദരവായിരുന്നു അതെല്ലാം.
പ്രണയവും പ്രതീക്ഷയും ഏകാന്തതയുമൊക്കെ പ്രമേയങ്ങളായി വരാറുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലളിതവും സാധാരണവുമാണ്.
നടീനടന്മാരുടെ പ്രകടനത്തിലും കഥപറയുന്ന ശൈലിയിലും പ്രത്യേകത പുലര്‍ത്തുന്നതാണ് കോക്‌സ് ചിത്രങ്ങള്‍.
മലയാള സിനിമാആസ്വാദകരെയും കേരളനാടിനെയും കോക്‌സ് വളരെയധികം സ്‌നേഹിച്ചു. സിനിമ സംസാരിക്കുന്നത് ഏത് ഭാഷയിലായിരുന്നാലും ആസ്വാദനത്തിന് തടസ്സമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കോക്‌സിന്റെ എല്ലാ ചലച്ചിത്രങ്ങളും. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആഴത്തിലിറങ്ങി കാട്ടിത്തരുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. മലയാളി സിനിമാസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിനായതും അതിനാലാണ്.
















