കഴിഞ്ഞദിവസം ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ കോടതിയില്‍ ഹാജരാക്കിയ ബിജെപി പ്രവര്‍ത്തകരുടെ ചിത്രം മൊബൈലില്‍ ഓടിനടന്ന് പിടിച്ചുകൊണ്ടിരുന്ന ഒരുത്തനോട് അവിടെവന്ന മറ്റ് ബിജെപിയുടേയോ ആര്‍എസ്എസ്സിന്റെയോ പ്രവര്‍ത്തകര്‍ നിങ്ങളാരാ മാധ്യമപ്രവര്‍ത്തകനാണോ, നിങ്ങളുടെ തിരിച്ചറിയല്‍ രേഖ എവിടെ എന്നെല്ലാമുള്ള ന്യായമായ ചോദ്യങ്ങള്‍ ചോദിച്ചു. ആളിന്റെ വേഷത്തിലും പെരുമാറ്റത്തിലും തോന്നിയ പന്തികേടുകൊണ്ടായിരിക്കണം അവര്‍ വിവരം തിരക്കിയത്.
ഒരു യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകനാണെങ്കില്‍ അത്തരം ചോദ്യങ്ങളില്‍ പ്രകോപിതനാകാതെ മാന്യമായ രീതിയില്‍ ഉചിതമായിട്ടേ പ്രതികരിക്കൂ. പക്ഷേ ഈ മാധ്യമപ്രവര്‍ത്തകവേഷം കെട്ടിയയാളുടെ തനിനിറം ഉടന്‍ വെളിവായി. എല്ലാം ശരിയാക്കാന്‍ കേരളം ഭരിക്കുന്ന കക്ഷിയുടെ ആളായ തന്നോടാണോ ഇവരുടെ ചോദ്യങ്ങള്‍ എന്ന ഭാവത്തിലായിരുന്നു ആ ‘ഫോട്ടോ ജേര്‍ണലിസ്റ്റ്’. പിന്നെയങ്ങോട്ട് ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമായിട്ടല്ലേ സഖാവ് മാധ്യമ ശിങ്കത്തിന്റെ പെരുമാറ്റം.
ഉന്തായി, തള്ളായി, ഉന്തിത്തള്ളി നേരത്തേ പറഞ്ഞ് ഏര്‍പ്പാടു ചെയ്ത ചാവേര്‍ എന്നപോലെ ബിജെപി പ്രവര്‍ത്തകരുടെ മുമ്പിലേക്ക് ചില ചാനലുകാരെ കയറ്റി വിടുകയായി. സ്വയം മാദ്ധ്യമപ്രവര്‍ത്തകനാണെങ്കില്‍ എന്തിനാണ് ഒരു ഏഷ്യാനെറ്റുകാരനെ ഉന്തിത്തള്ളി തന്നെ ചോദ്യം ചെയ്തവരുടെ മുമ്പില്‍ അയാള്‍ എത്തിച്ചത്? അവിടെ കൂട്ടംകൂടി നിന്ന് ആള്‍മാറാട്ടം നടത്തിയവനെ ചോദ്യം ചെയ്ത ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു അടുത്ത നടപടി.
സ്വാഭാവികമായും അവര്‍ പ്രതിരോധിച്ചപ്പോള്‍ മുമ്പിലേക്ക് തള്ളിക്കയറ്റി വിട്ട അസല്‍ മാദ്ധ്യമപ്രവര്‍ത്തകനും ചില തട്ടും തടവും കിട്ടിയിരിക്കണം.
മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തിയിരുന്ന പോലെയല്ലേ നാലു ഭാഗത്തുനിന്നും ഉടനുടന്‍ പ്രതിഷേധത്തിന്റെ ഓര്‍ക്കസ്ട്ര.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ ബിജെപി, ആര്‍എസ്എസ് അക്രമം, മാധ്യമ സ്വാതന്ത്ര്യത്തിനുമേല്‍ കയ്യേറ്റം എന്നെല്ലാം യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ കൂക്കിവിളിക്കുകയായിരുന്നില്ലേ എല്ലാ ചനലുകളും പത്രക്കാരും!
ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുടേയും പ്രതികരണം ഉടന്‍ വന്നല്ലോ. മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരായി മുഖംനോക്കാതെ നടപടി എടുക്കുമെന്ന്. ആരെങ്കിലും ആവശ്യപ്പെട്ടോ മുഖ്യമന്ത്രിയോട് മുഖം നോക്കി നടപടി എടുക്കാന്‍?
ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍
ഏറ്റുമാനൂര്‍
















