കേരളത്തിലെ ‘നിര്‍ഭയ’യായ ജിഷയുടെ കൊലയാളി ആസ്സാം സ്വദേശി അമിയുര്‍ ഉല്‍ ഇസ്ലാം ആണെന്ന് പോലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കേസന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എഡിജിപി: ബി.സന്ധ്യയും വ്യക്തമാക്കിയിരിക്കുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പറയപ്പെടുന്നു. ഇതൊക്കെ സത്യമാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷിച്ചതുപോലെ കേരള പോലീസിന്റെ തലയിലെ പൊന്‍തൂവല്‍ തന്നെയാണ് ഇത്. കേരളത്തെ മാത്രമല്ല ഭാരതത്തെയും ലോകത്തെയും ഞെട്ടിച്ച കൊലപാതകം നടന്നത് ഏപ്രില്‍ 28 ന് ജിഷയുടെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു.
ജിഷയുടെ പരിചയക്കാരനായിരുന്നുവത്രെ കൊലയാളി. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഇയാളെ ചെരുപ്പുയര്‍ത്തി കാണിച്ച് പുറത്തുപോകാന്‍ ജിഷ ആജ്ഞാപിച്ചുവെന്നും ക്ഷുഭിതനായ ഇയാള്‍ ക്രമാതീതമായി മദ്യപിച്ച് ജിഷയുടെ വീട്ടില്‍ തിരിച്ചെത്തി അവളെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം. ജിഷയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, അവളുടെ നെഞ്ചിലും കഴുത്തിലും പുറത്തും തലയിലും എല്ലാം ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തലയിലെ മുറിവാണ് മരണത്തിനു കാരണമാത്. യുഡിഎഫ് ഭരണകാലത്തു നടന്ന ഈ കൊലപാതകത്തിന്റെ അന്വേഷണം അന്ന് ഫലപ്രദമായില്ലെന്നു മാത്രമല്ല, തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. വീട്ടില്‍നിന്ന് കിട്ടിയ ചെരുപ്പിലെ രക്തക്കറയുടെ ഡിഎന്‍എയും അമിയുര്‍ ഇസ്ലാമിന്റെ ഡിഎന്‍എയും മാച്ച് ചെയ്ത സാഹചര്യത്തിലാണ് പാലക്കാട് അതിര്‍ത്തിയില്‍നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അന്വേഷണത്തില്‍ പുരോഗതിയുണ്ടായത് പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ അധികാരമേറ്റശേഷം എഡിജിപി: സന്ധ്യയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചശേഷമായിരുന്നു.
ജിഷയുടെ വധം കേരളത്തെ മുഴുവന്‍ ക്ഷോഭിപ്പിക്കുക മാത്രമല്ല, ഫേസ്ബുക്കിലൂടെ ‘ജസ്റ്റിസ് ഫോര്‍ ജിഷ’ കാമ്പയിന്‍ വൈറല്‍ ആകുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബലാത്സംഗവും കൊലപാതകവും സ്ഥിരീകരിച്ചെങ്കിലും മറ്റൊരു പോസ്റ്റ്‌മോര്‍ട്ടത്തിന് സൂക്ഷിക്കാതെ ശരീരം ദഹിപ്പിച്ചതും യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘത്തിന്റെ വിശ്വാസ്യത നശിപ്പിക്കുകയുണ്ടായി. ചെരുപ്പിലും ഉമിനീരിലും കണ്ട രക്തം പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും കൊലയ്‌ക്കുപയോഗിച്ച ആയുധം എവിടെ കളഞ്ഞുവെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ല. കൊലയാളിയെ പിടിക്കാന്‍ സഹായകമായത് കൃത്യംനിര്‍വഹിച്ചശേഷം ചെളി പുരണ്ടതിന്റെ പേരില്‍ അയാള്‍ ഉപേക്ഷിച്ചുപോയ രക്തക്കറയുള്ള ചെരിപ്പായിരുന്നുവത്രെ.
അടുത്തകടയിലെ സിസിടിവി ദൃശ്യങ്ങളും മറുനാടന്‍ തൊഴിലാളികളുടെ മൊഴികളും പ്രതിയിലേക്കെത്താന്‍ സഹായകമായതായി പറയപ്പെടുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തില്‍ നേരത്തെ ചുമതലയുണ്ടായിരുന്ന ഐജി: പത്മകുമാറിനെ മാറ്റി എഡിജിപി: സന്ധ്യ അന്വേഷണ ചുമതല ഏറ്റെടുത്തശേഷമാണ് നിര്‍ണായക വഴിത്തിരിവുണ്ടായത്. കേരളത്തിന്റെ സാമൂഹിക മനസ്സ് തകര്‍ത്ത സംഭവമാണ് ജിഷ വധം. ഇത് വീണ്ടും വീണ്ടും തെളിയിക്കുന്നത് കേരളത്തില്‍ സ്വന്തം വീട്ടില്‍പ്പോലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല എന്നാണ്.
ഇന്ന് കേരളം, പ്രത്യേകിച്ച് പെരുമ്പാവൂര്‍, കുറുപ്പംപടി മേഖലകള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വിഹാരരംഗമാണ്. ഇവരില്‍പ്പെടുന്നവരാണ് മയക്കുമരുന്നും കഞ്ചാവും കേരളത്തിലേക്ക് കടത്തി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ മയക്കുമരുന്നിന്റെ അടിമകളാക്കുന്നത്. ഒരു ഭാരത പൗരന് രാജ്യത്തെവിടെയും സ്വതന്ത്രമായി ജോലിചെയ്യാന്‍ അവകാശമുണ്ടെന്നിരിക്കെ ഈ തൊഴിലാളികളെ പോലീസിന്റെ നിരീക്ഷണവലയത്തിലാക്കേണ്ടതിന്റെ ആവശ്യവും ജിഷ വധം തെളിയിക്കുന്നു. ആസ്സാം സ്വദേശി നടത്തിയ കൊലപാതകം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെല്ലാം വിനയായി മാറിയിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും.
കേരളം കണ്ട ഏറ്റവും പൈശാചികമായ ഒരു കൊലപാതകക്കേസിലെ പ്രതിയെ പിടികൂടിയതില്‍ ജനങ്ങള്‍ക്ക് ആശ്വസിക്കാം. പക്ഷേ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ ഇപ്പോഴത്തെ അറസ്റ്റിലൂടെ അവസാനിക്കുമെന്ന് തോന്നുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം ഉയര്‍ന്നു വന്നിട്ടുള്ള സംശയങ്ങള്‍ അപ്രസക്തമാകില്ല. കേരളത്തെ നടുക്കിയ നിരവധി കൊലപാതകക്കേസുകളുടെ അന്വേഷണം എങ്ങുമെത്താതെ പോയ അനുഭവങ്ങളുണ്ട്. കൊലപാതകങ്ങളാണെന്ന് കരുതപ്പെട്ട പല സംഭവങ്ങളും ആത്മഹത്യകളാക്കി മാറ്റിയ ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ ജിഷ വധക്കേസിലെ സംശയങ്ങളും ദുരൂഹതകളും നീക്കാനുള്ള ബാധ്യത പോലീസിനുണ്ട്.
















