പ്രമുഖ നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരിജോണ്‍ അഖൗരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കോട്ടയം, കുമരകം സെന്റ്‌ജോണ്‍സ് പള്ളി അനുമതി നിഷേധിച്ചത് വിവാദങ്ങള്‍ക്ക് ഇടയായി. അന്യമതസ്ഥനെ വിവാഹം കഴിച്ചതിനാല്‍ സ്വാഭാവികമായും മതത്തില്‍ നിന്ന് പുറത്താകുമെന്ന സഭാനിയമത്തിന്റെ അടിസ്ഥാനത്തില്‍ മേരിജോണ്‍ ക്രിസ്ത്യാനി അല്ലാതായതിനാല്‍ പള്ളി സെമിത്തേരിയില്‍ അടക്കം നിഷിദ്ധമാണെന്ന് തോമസ് പ്രഥമന്‍ ബാവ തീരുമാനിച്ചു. ക്രിസ്ത്യന്‍ മതനേതൃത്വം തോമസ് പ്രഥമന്‍ ബാവയുടെ നിലപാടില്‍ ഉറച്ചുനിന്ന് ഈ പുത്തന്‍ മതേതര ചിന്തകള്‍ക്ക് പിന്തുണ നല്‍കി.
ജൂതപൗരോഹിത്വത്തിന്റെ ഭീകരതക്കെതിരെ പട നയിച്ച ജീസസ് ക്രൈസ്റ്റിന്റെ പിന്‍തലമുറ പിന്‍തുടര്‍ന്നുവരുന്ന പൗരോഹിത്യ നിയമങ്ങളുടെ പ്രതിഫലനമാണ് ഈ സംഭവം. മതം നിശ്ചയിക്കുന്ന ഭരണഘടനയും ജനാധിപത്യരാജ്യത്തെ പൗരന്‍ നിര്‍മ്മിച്ച ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ നമുക്കിവിടെ കാണാം. മതനേതൃത്വം രാജാക്കന്മാരുടെ ജീവിതം പിന്‍തുടരുന്നു. അവര്‍ സൃഷ്ടിക്കുന്ന സാമന്തന്‍മാരും നാട്ടുരാജാക്കന്മാരും പ്രഭുക്കന്മാര്‍ പ്രമാണിമാരും വഴി സഭമതരാജ്യം ഭരിക്കുന്നു.
അരമനകളിലെ പിതാക്കന്മാര്‍ നയിക്കുന്ന ജീവിതം അല്‍മായക്കാരന്റെ വികാരങ്ങള്‍ മനസ്സിലാക്കുന്ന രീതിയിലല്ല. ഒരു പുത്തന്‍ ഫ്യൂഡല്‍ സംവിധാനം നമ്മുടെ സ്വയംഭരണ രാജ്യത്ത് സഭ സമാന്തരമായി നിലനിര്‍ത്തുന്നു.
ദളിത് ക്രിസ്ത്യാനിയ്‌ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി മുറവിളികൂട്ടുന്ന സഭ അവന്റെ ഭൗതികശരീരം അടക്കം ചെയ്യാന്‍ സെമിത്തേരിയില്‍ പ്രത്യേകം ഇടം മാറ്റിവെച്ച് മാര്‍ഗംകൂടലിന് സംവരണം നല്‍കുന്നു. മറ്റുമതങ്ങളെല്ലാം തെറ്റാണെന്നും മനുഷ്യന്റെ മോചനം ഇടയമാര്‍ഗമാണെന്ന് ഉദ്‌ഘോഷിച്ച സഭ മതം മാറുന്നവന്റെ മനസ്സിലെ വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. തെമ്മാടിക്കുഴികള്‍ പോലും ഇല്ലാതായ ആധുനിക സെമിത്തേരികള്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. ജനനം മുതല്‍ മരണം വരെ മതനേതൃത്വം (സഭ) നല്‍കുന്ന ഉഗ്രശാസനകള്‍ക്കനുസരിച്ച് ജീവിതം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്വര്‍ഗരാജ്യത്തിന്റെ വാതിലുകള്‍ അല്‍മായന്റെ മുന്നില്‍ തുറക്കൂ എന്നതാണ് ആ സന്ദേശം.
ഒരു ബഹുമതരാജ്യമായ ഭാരതത്തില്‍ വിവിധ തട്ടുകളില്‍ ജനങ്ങള്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ ചില വിശ്വാസങ്ങള്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വിധേയമാകുന്നു. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്ന ഒരേ വിശ്വാസികളെ നമുക്കിവിടെ കാണാം. ശബരിമല കയറുന്ന ക്രിസ്ത്യാനിയും മുസ്ലിമും നമ്മുടെ നാട്ടിലുണ്ട്. ഏകദൈവാരാധന എന്ന സങ്കുചിത മതചിന്തയില്‍ നിന്ന് ബഹുദൈവാരാധന എന്ന മതവിശാലതയിലേക്ക് വളരെ വേഗത്തില്‍ മനുഷ്യന്‍ സഞ്ചരിക്കുന്നു. ഇവിടെയാണ് ഹിന്ദുസംസ്‌കാരം സെമിറ്റിക് മതചിന്തയില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്നത്. വിശ്വാസം വ്യക്തിയുടെ സ്വകാര്യതയാണ്. അവനിഷ്ടമുള്ളതില്‍ വിശ്വസിക്കാം. മുഹമ്മദും ക്രിസ്തുവും ബുദ്ധനും ജൈനനും ശങ്കരനും അവന്റെ മുന്നില്‍ ദൈവപുത്രന്മാരാണ്. പൗരോഹിത്യം നിശ്ചയിക്കുന്ന വിശ്വാസത്തിന്റെ മാര്‍ഗരേഖ അനുസരിച്ചല്ല ഇവിടെ അവന്‍ ജീവിക്കുന്നത്.
”സര്‍ട്ടിഫിക്കറ്റിലെ ഹിന്ദു എന്ന ചാപ്പകുത്തലിലൂടെ” ഇത്രയും വലിയ സ്വാതന്ത്ര്യം നമുക്ക് ലഭിക്കുന്നു എന്ന ആശ്വാസത്തിലേക്ക് തിരക്കഥാകൃത്ത് രഞ്ജിത്തിന് എത്താന്‍ സാധിച്ചത് അതിനാലാണ്. ഹിന്ദു എന്ന ചാപ്പകുത്തലിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ചെറുതല്ല. ഇഷ്ടമുള്ളത് ചിന്തിയ്‌ക്കാനും ഇഷ്ടമുള്ളത് വിശ്വസിക്കാനും ഇഷ്ടമുള്ളതിനെ ആരാധിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. വ്യക്തിയുടെ ചിന്താസ്വാതന്ത്ര്യത്തിന് അതിരുകളിടുന്ന സെമിറ്റിക് മതബോധമല്ല ഹിന്ദു എന്ന സംസ്‌കാരം നമുക്ക് നല്‍കുന്നത്. അസഹിഷ്ണുതയുടെ വക്താക്കളായി മാറുന്ന സഭാനേതൃത്വം കല്‍പ്പിക്കുന്ന ഉഗ്രശാസന അനുസരിച്ച് മാത്രമേ ഈശ്വരസാധന പാടുള്ളൂ എന്ന് ഇവിടെയാരും പറയുന്നില്ല.
ഈ അസഹിഷ്ണുതയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍, അല്‍മായക്കാരന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളാന്‍, സഭയുടെ ഈ മനുഷ്യാവകാശലംഘനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍, ആരും തയ്യാറാകുന്നില്ല. സ്വയംപ്രഖ്യാപിത സ്വാതന്ത്ര്യവാദികളും അസഹിഷ്ണുതയ്‌ക്കെതിരെ പുത്തന്‍ സമരമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച വിപ്ലവകാരികളും ഇപ്പോള്‍ മൗനത്തിലാണ്. ഉത്തരഭാരതത്തിലെ ആള്‍കൂട്ടം നടത്തുന്ന വിവരമില്ലായ്‌മകള്‍ മതത്തിന്റെ പേരില്‍ കെട്ടിയേല്‍പ്പിയ്‌ക്കുന്ന മാധ്യമലോകം ഇവിടെ സഭനടത്തുന്ന മനുഷ്യത്വവിരുദ്ധ നിലപാടുകള്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്നു.
കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരപ്പോരാളിമായ മേരി ജോണിന്റെ ശിരസ്സില്‍ വീണ മാമോദീസാ വെള്ളം അവരുടെ സ്വാതന്ത്ര്യത്തെ, അവകാശങ്ങളെ, സ്വപ്‌നങ്ങളെ ഹനിക്കുന്നതായി മാറിയെങ്കില്‍ നാം ചിലത് തിരിച്ചറിയണം.
രഞ്ജിത്തിന്റ ഭാഷയില്‍ ‘ഹിന്ദു എന്ന ചാപ്പകുത്തല്‍’ നമുക്ക് തികച്ചും ഒരു ആശ്വാസമാണ്.
















