ചേര്‍ത്തല: മഴ കുറഞ്ഞു, വെള്ളക്കെട്ടില്‍ നിന്ന് മുക്തമാകാതെ താലൂക്കിന്റെ വടക്കന്‍മേഖല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയ്‌ക്ക് അല്‍പ്പം ശമനമുണ്ടാ യെങ്കിലും വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.
ഇതിന് പരിഹാരം കാണാത്ത അധികൃതരുടെ നടപടി വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തുറവൂര്‍, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, അരൂര്‍ പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂക്ഷം. ജലനിര്‍ഗമന മാര്‍ഗ്ഗങ്ങളില്‍ മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ചതാണ് ഇതിന് പ്രധാനകാരണം.
കായലിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ തോടുകള്‍ നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ദേശീയ പാതയില്‍ പലസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നു. അരൂര്‍ മുക്കത്ത് കഴിഞ്ഞയിടെ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ റോഡിന്റെ ഉയരം കൂട്ടിയിരുന്നു. ഇതോടെ പെയ്‌ത്തുവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗങ്ങളില്ലാതെ റോഡിന്റെ വശങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. അരൂര്‍ പെട്രോള്‍ പമ്പിന് തെക്കുഭാഗത്തും സ്വകാര്യ കോള്‍ഡ് സ്റ്റോറേജിന് മുന്‍വശത്തും വെള്ളം കെട്ടി നില്‍ക്കുകയാണ്.
മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശക്തമായ കാലവര്‍ഷത്തില്‍ 3,000 ത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. വ്യാപക കൃഷിനാശത്തിനും കാരണമായി. പതിമൂന്നോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തി അഞ്ഞൂറിലധികം കുടുംബങ്ങള്‍ കഴിയുന്നു. വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നതിനാല്‍ ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
അന്ധകാരനഴി പൊഴിമുഖം മുറിക്കാനുള്ള ശ്രമം പരാജയപ്പെടുന്നത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തടസമാകുന്നു. ശക്തമായ തിരമാലകള്‍ മൂലം പൊഴിമുഖത്ത് മണല്‍ അടിയുന്നത് പൊഴിമുറിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാകുകയാണ്.
അരൂരില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് നടവഴിയില്‍ നാട്ടുകാര്‍ താല്‍ക്കാലിക പാലം നിര്‍മിച്ചു. പഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് നാട്ടുകാര്‍ അന്‍പത് മീറ്ററോളം വരുന്ന താല്‍ക്കാലിക പാലം ഒരുക്കിയത്. ഒറ്റ മഴയില്‍ തന്നെ ഇവിടെ വെള്ളം നിറയുന്ന അവസ്ഥയാണുള്ളത്. കൊച്ചുകുട്ടികളും നിരവധി പ്രായമേറിയവരും ഉള്‍പ്പടെ പ്രതിദിനം നൂറുകണക്കിന് യാത്രികര്‍ സഞ്ചരിക്കുന്ന വഴിയാണിത്.
മഴ പെയ്താല്‍ യാത്ര ദദുസഹമാകുന്ന സ്ഥിതിയാണ്. ദിവസങ്ങളായി പെയ്ത മഴ ശമിച്ചതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് അടക്കാമരം ഉപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മിച്ചത്. ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഉദാസീനത കാട്ടുന്നതാണ് ഇതിന് തടസമാകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അരുപതോളം കുടുംബങ്ങളാണ് മേഖലയില്‍ താമസിക്കുന്നത്.
ഇവര്‍ക്ക് ദേശീയ പാതയിലേക്ക് എളുപ്പമെത്തുവാനുള്ള വഴിയാണിത്. വഴിയുടെ ഇരുവശങ്ങളിലും തോടുള്ളതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.
















