ന്യൂയോർക്ക്: സ്വവർഗാനുരാഗത്തോടുള്ള വെറുപ്പാണ് അമേരിക്കയിലെ കൂട്ടക്കൊലയ്‌ക്ക് കാരണമായതെന്ന് ആക്രമണം നടത്തിയ ഒമറിന്റെ പിതാവ് സിദ്ദിഖ് വ്യക്തമാക്കി. മുസ്ലീം മതവുമായി ഈ കൊലപാതകം കൂട്ടിക്കുഴക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഒമർ സ്വവർഗാനുരാഗത്തെ വളരെയധികം എതിർത്തിരുന്നു, ഒരു തരത്തിലും മുസ്ലീം മതത്തിനു വേണ്ടിയല്ല തന്റെ മകൻ ഈ കൂട്ടക്കൊല ചെയ്തതെന്ന് പിതാവ് എൻബിസി ന്യൂസ് ഏജൻസിയോടായി പറഞ്ഞു. കഴിഞ്ഞ ദിവസം മിയാമി നഗരത്തിൽ വച്ച് ഒമർ സ്വവർഗാനുരാഗികളോട് തട്ടിക്കയറിയിരുന്നു.
ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ വച്ച് ആലിംഗനവും ചുംബനവും നടത്തിയ രണ്ട് പുരുഷൻമാർക്ക് നേരെയാണ് ഒമർ ചൂടായതെന്ന് സിദ്ദിഖ് പറഞ്ഞു.
പള്‍സ് ഓര്‍ലാന്‍ഡോ എന്ന ഡാന്‍സ് ബാര്‍ ഉള്‍പ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലാണ് അക്രമം അരങ്ങേറിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയ്‌ക്കായിരുന്നു വെടിവെയ്‌പ്പ് നടന്നത്. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
















