ഫ്‌ളോറിഡ: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ കൂട്ടക്കൊല ഇന്നലെ നടന്നു. ഓര്‍ലാന്‍ഡോയിലെ ഒരു നിശാക്ലബ്ബില്‍ ആയുധധാരിയുടെ വെടിയേറ്റ് 50 പേര്‍ കൊല്ലപ്പെട്ടു. അത്രത്തോളം പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ കൂടിയേക്കും. ഭീകരാക്രമണം എന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും വിശേഷിപ്പിച്ച വെടിവെയ്‌പ്പ് നടത്തിയത് 29 കാരനായ ഒമര്‍ മിര്‍ സിദ്ദിഖി മറ്റീന്‍ എന്നയാളാണ്. ഇയാള്‍ പോലീസ് വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടു.
പള്‍സ് ഓര്‍ലാന്‍ഡോ എന്ന ഡാന്‍സ് ബാര്‍ ഉള്‍പ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയ്‌ക്കായിരുന്നു വെടിവെയ്‌പ്പ്. ആയുധധാരിയായ ഒരാളെ സംശയകരമായി കണ്ട സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് തടഞ്ഞു. എന്നാല്‍ തിരികെ വെടിയുതിര്‍ത്ത് ഇയാള്‍ നിശാക്ലബ്ബിലേക്കു കയറുകയായിരുന്നുവെന്ന് ഒാര്‍ലാന്‍ഡോ പോലീസ് തലവന്‍ ജോണ്‍ മിനാ പറഞ്ഞു.
അവിടെ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചു. 2007-ല്‍ വിര്‍ജീനിയ ടെക്കില്‍ ഉണ്ടായ വെടിവെയ്‌പ്പില്‍ 32 പേര്‍ കൊല്ലപ്പെട്ടതും സാന്‍ഡി ഹൂക് എലമെന്ററി സ്‌കൂളില്‍ 2012-ല്‍ 27 പേര്‍ കൊല്ലപ്പെട്ടതുമാണ് മുന്‍പത്തെ വെടിവെയ്‌പ്പു സംഭവങ്ങള്‍.
ഇന്നലത്തെ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മറ്റീന്റെ കൈയില്‍ ഒരു യന്ത്രത്തോക്കും എആര്‍ 15 റൈഫിളുമുണ്ടായിരുന്നു. ഒമര്‍ മറ്റീന്‍ എന്ന ഈ ഭീകരനെ മൂന്നുമണിക്കൂര്‍ നീണ്ടപോരാട്ടത്തിനൊടുവില്‍ വധിച്ചേശഷമാണ് പോലീസ് ബന്ദികളെ മോചിപ്പിച്ചത്.
ഇയാള്‍ ഏത് ഭീകരസംഘടനയില്‍പ്പെട്ടയാളാണെന്ന് വ്യക്തമായിട്ടില്ല. അമേരിക്കയുടെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ വെടിവെയ്‌പ്പാണിത്. പോര്‍ട്ട് സെന്റ് ലൂസിയില്‍നിന്ന് എത്തിയ ഇയാള്‍ അഫ്ഗാന്‍ വംശജനാണെന്നാണ് നിഗമനം. എന്നാല്‍, ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ മതവിശ്വാസത്തില്‍ മുസ്ലിമാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേ സമയം, വിവിധ മുസ്ലിം സംഘടനകള്‍ സംഭവത്തെ അപലപിച്ചിട്ടുണ്ട്.
ഒമര്‍ മറ്റീന്‍ കഴിഞ്ഞ ദിവസം ഒരു പൊതു സ്ഥലത്ത് ദമ്പതികള്‍ പരസ്യമായി ചുംബിയ്‌ക്കുന്നതു കണ്ട് ക്ഷുഭിതനായിരുന്നതൊഴിച്ചാല്‍ മകന് മറ്റേതെങ്കിലും തരത്തിലുള്ള അസാധാരണ മനസ്സുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്ന് മറ്റീന്റെ അച്ഛന്‍ പറഞ്ഞു. ആളുകളോട് സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഓര്‍ലാന്‍ഡോ അഗ്നിശമന സേനയും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി.
















