വി.പി.ജിതേഷ്
പാനൂര്‍: ഇനിയെങ്കിലും കണ്ണു തുറക്കണം സിപിഎം ജില്ലാനേതൃത്വം. കണ്ണൂരിലെ സിപിഎം അതിക്രമം സര്‍വ്വസീമകളും കടന്ന് ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്ന യാഥാര്‍ത്ഥ്യം രാജ്യമൊട്ടാകെ തിരിച്ചറിഞ്ഞ പാശ്ചാത്തലത്തില്‍ ആയുധം താഴെവെയ്‌ക്കണമെന്ന് മുന്നറിയിപ്പായിരുന്നു കഴിഞ്ഞ ദിവസം പിണറായി ടൗണില്‍ ബിജെപി നേതൃത്വം സംഘടിപ്പിച്ച പരിപാടി. ഇരകളെ വേട്ടക്കാരുടെ മുന്നില്‍ അണിനിരത്തി കൊണ്ട് ഇവരുടെ സംരക്ഷണം ഞങ്ങളുടെ കൈകളില്‍ സുഭദ്രമാണെന്ന് സംഘനേതൃത്വം പ്രഖ്യാപിച്ചു. ബിജെപി അഖിലേന്ത്യ വക്താവ് മീനാക്ഷിലേഖി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി, ബിജെപി നേതാക്കളായ വി.മുരളീധരന്‍, പികെ.കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സമയം കളയാനല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകത്തില്‍ സിപിഎം അസഹിഷ്ണുതയ്‌ക്കെതിരെ ഒത്തുചേര്‍ന്നത് എന്ന ബോധ്യം സിപിഎമ്മിനുണ്ടാകണം. കയറൂരി വിടുന്ന സിപിഎം അണികളെ ജനാതിപധ്യ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഉദ്ബുദ്ധരാക്കുകയും വേണം.
തിരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമികള്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ പരിഷ്‌കൃത സമൂഹത്തെ വെല്ലുവിളിക്കുന്നതായിരുന്നു. പിണറായിലെ പുത്തന്‍ങ്കണ്ടമെന്ന പ്രദേശമാകെ താലിബാന്‍ ഭീകരത നടപ്പാക്കിയ സിപിഎം സംഘം ഒരു ഗ്രാമത്തെയാകെ ബന്ധനത്തിലാക്കി. 17ഓളം വീടുകള്‍ തല്ലിതകര്‍ത്തു.കിണര്‍ മലിനമാക്കി കുടിവെളളം മുട്ടിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ നല്‍കാന്‍ അനുവദിച്ചില്ല. അക്രമം ഭയന്ന് സ്ത്രീകളടക്കം പുറത്തിറങ്ങിയില്ല. സംഭവമറിഞ്ഞ് സംഘപരിവാര്‍ നേതാക്കള്‍ എത്തിയപ്പോഴാണ് പട്ടിണിയും, ഭയവുമായി ജീവിക്കുന്ന മനുഷ്യജീവനുകളെ കുറിച്ച് പുറംലോകമറിയുന്നത്. അതിജീവനത്തിനായി കേഴുന്ന ഇവര്‍ക്കുവേണ്ടി ഒരു സാഹിത്യകുതുകിയും തൂലിക ചലിപ്പിച്ചില്ല. നാവനക്കിയില്ല. കാരണം പിണറായി ദാസ്യത്തിന്റെ അടിമവേലയില്‍ കഴിയുന്ന കുബുദ്ധിജീവികളില്‍ നിന്നുമുളള പ്രതീക്ഷയുടെ പച്ചപ്പുകള്‍ എന്നേ നഷ്ടപ്പെട്ടതാണ്. 1999ല്‍ ക്ലാസ്മുറിയിലിട്ട് അദ്ധ്യാപനെ സിപിഎം സംഘം അരുംകൊല ചെയ്തപ്പോള്‍ മൗനിബാബ ചമഞ്ഞവരില്‍ നിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല. പിണറായിയില്‍ ജീവിക്കാനുളള പൗരസ്വാതന്ത്ര്യത്തിനായി സംഘടിപ്പിച്ച കൂട്ടായ്‌മയിലും ദാസ്യവേലക്കാരെ കണ്ടില്ല. ഒരു കുരുന്നിന്റെ കൈ വെട്ടിയ പോഴും മിണ്ടിയില്ല. എന്നാല്‍ സിപിഎം അക്രമത്തിനെതിരെ രാജ്യമാകെ ഇപ്പോള്‍ പ്രതിഷേധം ഉയരുകയാണ്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം, മതമൗലികവാദികളുടെ പക്ഷംചേര്‍ന്ന് ഭരണസാരഥ്യമേറ്റെടുത്തതിന്റെ അഹങ്കാരത്തിന്റെ ആയുസ് ക്ഷണികമായിരിക്കുമെന്ന സൂചനകളാണ് നിലവിലുളളത്. അക്രമസംഭവങ്ങളെ കേന്ദ്രസര്‍ക്കാര്‍ സഗൗരവം വീക്ഷിക്കുകയാണ്.
നടപടികള്‍ കൈകൊളളാന്‍ കെല്‍പ്പുളള സര്‍ക്കാരാണ് കേന്ദ്രത്തിലുളളതെന്ന ഉത്തമബോധ്യം പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും മനസിലാക്കണം. ഫെഡറല്‍ സംവിധാനം നരേന്ദ്രമോദി ഹൈജാക്ക് ചെയ്യുന്നൂവെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല അതത് ഭരണകര്‍ത്താക്കളില്‍ നിക്ഷിപ്തമാണ്. എന്നാല്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ ഒരുവിഭാഗത്തെ അടിച്ചമര്‍ത്തുന്നത് ഭരണത്തണലില്‍ ആകുമ്പോള്‍ ഇടപ്പെടേണ്ടവര്‍ ഇടപ്പെടുമെന്നത് ഭരണഘടനാ ബാധ്യതയാണ്. പ്രതിഷേധവും മുന്നറിയിപ്പും ബിജെപിയും, ആര്‍എസ്എസും ഔദ്യോഗികമായി നല്‍കി കഴിഞ്ഞു. എല്ലാവര്‍ക്കും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനും തൊഴിലെടുത്ത് ജീവിക്കാനുമുളള അവകാശം ആരുടെയും ഔദാര്യമല്ലായെന്ന ഓര്‍മ്മപ്പെടുത്തലാണ് പിണറായിയിലെ കൂട്ടായ്‌മയില്‍ നിന്നും ഉണ്ടായത്. കണ്ണൂരിലെ സിപിഎം നേതൃത്വം അണികള്‍ക്ക് സ്റ്റഡിക്ലാസെടുത്ത് ചില വസ്തുതകള്‍ മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ബോംബും, വാളുമെടുത്ത് കൂപമണ്ഡൂപങ്ങളായി ചുകന്ന പ്രഭാതം പൊട്ടി വിരിയുമെന്ന് തെറ്റിദ്ധരിച്ച് ജീവിക്കുന്ന യുവതയ്‌ക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുത്താല്‍ സിപിഎം നേതൃത്വത്തിന് അത് അനുഗുണമാകും.
















