ജെനീവ: ഇറാഖിലെ പുരാതന ‘നെബു’ ക്ഷേത്രം ഐസിസ് ഭീകരർ തകർത്തതായി യുഎൻ സ്ഥിരീകരിച്ചു. സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളിൽ ക്ഷേത്രം അപ്പാടെ തകർന്ന നിലയിലാണ്. ഈ ചിത്രങ്ങൾ യുഎൻ പുറത്ത് വിടുകയും ചെയ്തു.
വടക്കൻ ഇറാഖിലെ പുരാതന നഗരമായ നിർമുദിലെ അസിരിയാൻ പ്രദേശത്താണ് നെബു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജൂൺ3ന് യുഎൻ റിസർച്ച് വിംഗായ യൂനിറ്റാർ ഏജൻസി സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ ശേഖരിച്ച് സൂക്ഷമായി നടത്തിയ പരിശോധനയിലാണ് ക്ഷേത്രം തകർക്കപ്പെട്ടതായി കാണാൻ സാധിച്ചത്. ദൃശ്യങ്ങളിൽ ക്ഷേത്രത്തിന്റെ പ്രധാന കവാടങ്ങൾ എല്ലാം തന്നെ ആക്രമണത്തിൽ തകർന്നതായി കാണാം. രണ്ട് സെറ്റ് സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ഏജൻസി പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
2800 വർഷങ്ങൾക്ക് മുൻപ് ബാബിലോൺ വിശ്വാസത്തിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ ഐസിസ് പുറത്ത് വിട്ടിരുന്നു. ക്ഷേത്രം തകർക്കുന്നു എന്ന് ആഹ്വാനം ചെയ്ത ശേഷം ഭീകരർ സ്ഫോടനം നടത്തുകയായിരുന്നു.
ഇത്തരത്തിൽ ഇറാഖിലെയും സിറിയയിലെയും പുരാതന സമുച്ചയങ്ങൾ എല്ലാം തന്നെ തകർക്കുമെന്നും ഇനി ഈജിപ്തിലെ പിരമിഡുകളാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐസിസ് ഭീകരർ വീഡിയോവിൽ പറയുന്നുണ്ട്.
















