ന്യൂദൽഹി: ദൽഹിയിലെ ക്ഷേത്രത്തിനുള്ളിൽ ഷൂസ് ധരിച്ച് അകത്ത് കയറിയ സംഭവത്തിൽ ഷാരൂഖ് ഖാന്റെയും സൽമാൻ ഖാന്റെയും പേരിലുള്ള കേസിന്റെ വിധി കോടതി ഇന്ന് പറയും. ബിഗ് ബോസ് റിയാലിറ്റി പരിപാടിക്കിടെയാണ് ഇരുവരും ക്ഷേത്രത്തിനുള്ളിൽ ഷൂസ് ധരിച്ച് അകത്ത് പ്രവേശിച്ചത്.
ജൂൺ നാലിന് പറയേണ്ട വിധി കോടതി ഇന്നത്തേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു. കളേഴ്സ് ചാനലിന്റെ പ്രധാനപ്പെട്ട റിയാലിറ്റി ഷോയാണ് ‘ബിഗ് ബോസ്’. പരിപാടിയുടെ ഒൻപതാമത്തെ എപ്പിസോഡിന്റെ ഭാഗമായിട്ട് ഷൂട്ടിങിന്റെ ഒരു ഭാഗം ക്ഷേത്രത്തിനുള്ളിലാണ് ചിത്രീകരിച്ചത്. ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ താര രാജാക്കൻമാർ ഷൂസ് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.
ഇരുവരും ഇത്തരത്തിൽ പ്രവേശിച്ച ദൃശ്യങ്ങൾ ഇന്റർ നെറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുവർക്കുമെതിരെ ദൽഹിയിലെ അഭിഭാഷകനായ ഗൗരവ് ഗുലാത്തി രൂപ് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മതവികാരത്തെ വൃണപ്പെടുത്തിയ കുറ്റമാണ്( 295എ, 298,34) നടൻമാർക്കും പരിപാടിയുടെ പോലീസ് ചുമത്തിയിരിക്കുന്നത്.
എന്നാൽ നേരത്തെ ഇരുവരും പരിപാടിയുടെ ഭാഗമായി നിർമ്മിച്ച ക്ഷേത്രത്തിനുള്ളിലാണ് ഷൂസ് ധരിച്ച് കയറിയതെന്നും ഒരു മതത്തെയും അവഹേളിക്കാൻ വേണ്ടിയല്ലെന്നുമാണ് പോലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
















