കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2016, ഇതിന് മുമ്പൊന്നും നടന്നിട്ടില്ലാത്തത്ര വാശിയിലും ആവേശത്തിലും നടന്നു. ഫലപ്രഖ്യാപനവും വന്നു. ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാന ഭരണം കൈയാളുന്നു. യുഡിഎഫ് അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് അഭിമുഖീകരിച്ചത്. കേരളത്തിന്റെ ചരിത്രത്തിലാദ്യം, ഭാരതീയ ജനതാ പാര്‍ട്ടി, ഒരു സീറ്റു നേടി, നിയമസഭയില്‍ അക്കൗണ്ട് തുറന്നു. സര്‍വാദരണീയനായ ഒ.രാജഗോപാല്‍ ആദ്യത്തെ ബിജെപി എംഎല്‍എ ആയിരിക്കുന്നു. ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കേരള നിയമസഭയിലെ ആദ്യ ജനപ്രതിനിധി!
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി, അതിന്റെ ബഹുജന പിന്തുണ വമ്പിച്ച തോതില്‍ വര്‍ധിപ്പിച്ചിരിക്കയാണ്. ഒരു സീറ്റും ഏഴ് സീറ്റില്‍ കുറഞ്ഞ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തും 27 സീറ്റില്‍ മുപ്പതിനായിരത്തിലേറെ വോട്ടും നേടി. ഏതാണ്ടെല്ലാ മണ്ഡലത്തിലും ഇരട്ടിയും മൂന്നിരട്ടിയുമാണ് വോട്ട് വര്‍ധന.
ബിജെപി 10.5 ശതമാനവും സഖ്യകക്ഷിയായ ബിഡിജെഎസ് 4.5 ശതമാനവും നേടി. എന്‍ഡിഎ വോട്ട് വിഹിതം 15 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഒന്നര മടങ്ങ് വര്‍ധന! ആനുപാതികമായി 2021 ല്‍ ഇത് 37.5 ശതമാനവും എന്ന് ചിന്തിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി, ഒന്നുകില്‍ കേരളത്തില്‍ ഭരണത്തിലോ അല്ലെങ്കില്‍ മുഖ്യപ്രതിപക്ഷമോ ആവുമെന്ന സൂചന ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏഴ് ശതമാനവും എല്‍ഡിഎഫിന് രണ്ട് ശതമാനവും വോട്ട് ചോര്‍ച്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫിന് നഷ്ടപ്പെട്ട വോട്ടുകള്‍ ന്യൂനപക്ഷ (മുസ്ലിം) വോട്ടുകള്‍ അധികംനേടി ബാലന്‍സ് ചെയ്തിരിക്കയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലയില്‍ മുസ്ലിംലീഗിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും താനൂര്‍ സീറ്റ് നഷ്ടപ്പെട്ടതും ശ്രദ്ധേയമാണ്!
എന്‍ഡിഎ മുന്നണിയുടെ അഭൂതപൂര്‍വമായ വളര്‍ച്ച ഇരുമുന്നണികളും ആശങ്കയോടെയാണ് വിലയിരുത്തുന്നത്. ഇടതുപക്ഷത്തിന്റെ ആശങ്കകള്‍, അപകടകരമാംവിധം ഭീഷണവുമാണ്. കേരളീയ സമൂഹത്തെ ദേശീയ മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്തുന്ന രാഷ്‌ട്രീയമാണ് സിപിഎം പിന്തുടരുന്നത്. ഹിന്ദുത്വ രാഷ്‌ട്രീയത്തെ ഏറ്റവും നിന്ദ്യവും ഹീനവും കുത്സിതവുമായ മാര്‍ഗത്തിലൂടെ കടന്നാക്രമിച്ച്, ന്യൂനപക്ഷ പ്രീണനത്തിലൂടെ നേട്ടം കൊയ്യുക എന്ന പതിവ് പരിപാടി, വര്‍ദ്ധമാനമായ തോതില്‍ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ കേരളം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. മുസ്ലിം മനഃശാസ്ത്രത്തെ പരമാവധി മുതലെടുക്കാനുള്ള കുടില തന്ത്രങ്ങള്‍ വരുംനാളുകളില്‍ കേരള രാഷ്‌ട്രീയത്തെ കലുഷിതമാക്കും.
തെരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് കേരളത്തിലുടനീളം നടമാടിയ അക്രമസംഭവങ്ങള്‍, ആ വഴിയിലേക്കുള്ള സൂചകങ്ങളായി കാണാമെന്ന് തോന്നുന്നു. ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്യുന്ന, ഭാവി രാഷ്‌ട്രീയ കുതന്ത്ര, കരുനീക്കങ്ങളുടെ തുടക്കം. ഇനിമുതല്‍ ഭരണകൂടത്തിന്റെ ഒത്താശകൂടി ഈ നീക്കങ്ങള്‍ക്ക് ഉണ്ടാവുമെന്ന് തീര്‍ച്ച!
സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ രാഷ്‌ട്രീയമായും അല്ലാതെയും ഉന്മൂലനം ചെയ്ത് നേടേണ്ടതാണ് തങ്ങള്‍ വിഭാവനം ചെയ്യുന്ന ‘മതനിരപേക്ഷത’ എന്ന് സിപിഎം ബുദ്ധികേന്ദ്രങ്ങള്‍ ചിന്തിക്കുന്നു എന്നത് അനിഷേധ്യമാണ്. നേതാക്കളുടെ ചിന്തകള്‍ അണികള്‍, പ്രാവര്‍ത്തികമാക്കുന്നു. അവര്‍ക്ക് പ്രോത്സാഹനവും അംഗീകാരവും സംരക്ഷണവും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് തുടരുന്നതും മാറ്റമില്ലാത്ത കേരളത്തിന്റെ മാറ്റമില്ലാത്ത ദുരവസ്ഥയാണ്. സിപിഎം അനുഭാവ, മുസ്ലിം ഇടതുപക്ഷ ചിന്തകരും നേതാക്കളും ‘സവര്‍ണ ഹൈന്ദവ ഫാസിസ’ത്തിനെതിരെയുള്ള ജനപക്ഷ മതേതര ഇടപെടലായി അതിനെ വ്യാഖ്യാനിക്കുന്നു.
ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ, മതമൗലിക പ്രസ്ഥാനങ്ങളുടെ ശക്തമായ ബൗദ്ധിക പിന്തുണയും നിരുപാധികം ലഭിക്കുന്നുമുണ്ട്. ഇസ്ലാമിക മതമൗലിക വാദവും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള നാഭീനാള ബന്ധം, അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്‌ക്കുന്നതാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം. ആഗോളതലത്തില്‍ അമേരിക്കയും ദേശീയതലത്തില്‍ സംഘപരിവാറും ഇരുകൂട്ടരുടെയും പൊതുശത്രുവാണല്ലോ?
കഴിഞ്ഞകാലത്ത് മുസ്ലിം തീവ്രവാദ സംഘടനകളായ പിഡിപി, എസ്ഡിപിഐ സംഘടനകള്‍, ഉയര്‍ത്തിയ ‘മലബാര്‍’ സംസ്ഥാന വാദം, കൂടുതല്‍ ശക്തമായി, ഉന്നയിക്കപ്പെടാനുള്ള സാധ്യതയും വിദൂരമല്ല. ഇപ്പോള്‍ തന്നെ മലബാര്‍ മേഖലയിലെ മുസ്ലിം ജനസംഖ്യ, ഹിന്ദുജനസംഖ്യയുടെ ഏതാണ്ട് ഒപ്പമാണ്.
മേയ് 25 ന് പിണറായി വിജയന്‍, മുഖ്യമന്ത്രിയായി അധികാരമേറ്റു കഴിഞ്ഞു. സിപിഎം കണ്ണൂര്‍ സ്റ്റാലിനിസ്റ്റ് ലോബിയുടെ, കരുത്തനായ പിണറായിയെ ജനാധിപത്യ കേരളം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാഷ്‌ട്രീയാന്ധതയുടെ ഇസ്ലാമിക പ്രീണനത്തിന്റെ ശക്തനായ പ്രണേതാവും പ്രയോക്താവുമായ നേതാവില്‍നിന്നും കേരളത്തിലെ ഒരു വലിയ വിഭാഗം ജനതയുടെ സ്വാഭാവിക ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കേണ്ട ചുമതല അദ്ദേഹത്തില്‍ തന്നെ നിക്ഷിപ്തമാണ്.
കേന്ദ്ര ഗവണ്‍മെന്റിനോട് കഴിഞ്ഞകാലത്തെപ്പോലെ, വൈരാഗ്യബുദ്ധിയോടെയുള്ള നിലപാടുകള്‍ തിരുത്തി, സംസ്ഥാനത്തിന്റെ ഉത്തമ താല്‍പ്പര്യത്തിനനുഗുണമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും സംശുദ്ധ ഭരണത്തിലൂടെ നീതിപൂര്‍വം സംസ്ഥാനത്തെ വികസന പാതയില്‍ മുന്നോട്ടു നയിക്കുമെന്നും ഓരോ മലയാളിയും ആശിക്കുന്നു.
















