ചെസ്സിലെ കരുക്കള്‍ അവ ആനയെന്നോ തേര് എന്നോ കുതിരയെന്നോ കാലാള്‍ എന്നോ മന്ത്രിയെന്നോ ഏതുപേരിലും അറിയപ്പെടട്ടെ, അവയുടെ നിറം കറുത്തതോ വെളുത്തതോ ആകട്ടെ, അവയുടെ ഓരോന്നിന്റെയും ആകൃതിയും പ്രവര്‍ത്തനരീതികളും വ്യത്യാസപ്പെട്ടുമിരിക്കട്ടെ. അപ്പോഴും അവയ്‌ക്ക് ലഭിച്ചിട്ടുള്ള ചെസ്സ് ബോര്‍ഡെന്ന പ്ലാറ്റ്‌ഫോമില്‍ നിശ്ചയിക്കപ്പെട്ട രീതിയില്‍ നിശ്ചയിക്കപ്പെട്ട കളങ്ങളിലൂടെ സഞ്ചരിച്ച് അവയുടെ ധര്‍മ്മം നിറവേറ്റുന്നു.
ക്രിസ്തുമതത്തിലെ തീവ്ര സുവിശേഷകരും തീവ്ര മതപരിവര്‍ത്തകരുമായ ഒരു വിഭാഗത്തിന്റെയും അതില്‍ പങ്കാളികളാകാത്ത താരതമ്യേന വിശാലമനസ്‌കരും മിതവാദികളും രാഷ്‌ട്രീയവും അല്ലാത്തതുമായ വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ളവരും അതിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയവരും, വ്യത്യസ്ത വീക്ഷണങ്ങളുള്ളവരെ അംഗീകരിക്കുന്നവരെന്ന് കരുതപ്പെടുന്നവരുമായ മറ്റിതര ക്രൈസ്തവ വിഭാഗങ്ങളുടെയും രൂപീകരണം ആകസ്മികമായി സംഭവിച്ചതോ അതോ ക്രിസ്തുമതത്തിന്റെ പ്രചരണാര്‍ത്ഥം ഗൂഢവും അതേസമയം വ്യക്തവുമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടതോ?
സുവിശേഷം അല്ലെങ്കില്‍ ‘ഗുഡ് ന്യൂസ്’ എന്നത് ക്രിസ്തുമതത്തിലെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ്. നിങ്ങള്‍ അറിഞ്ഞ സദ്‌വാര്‍ത്തയെ മറ്റുള്ളവരിലേയ്‌ക്കും എത്തിക്കുക, മറ്റുള്ളവരെയും അറിയിക്കുക എന്നത് മതകല്‍പനകളിലൊന്നുമാണ്.
സദ്‌വാര്‍ത്താ പ്രചാരണം എന്ന സുവിശേഷവേലയും അതിലൂടെയുള്ള മതംമാറ്റ പ്രക്രിയയും ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവുമാക്കി സുവിശേഷ പ്രവര്‍ത്തനത്തെ മതപരിവര്‍ത്തനത്തിനുപയോഗിക്കുന്ന പെന്തക്കോസ്ത് തുടങ്ങിയ വിഭാഗങ്ങളും മുകളിലെ ഖണ്ഡികയില്‍ വിശദമായി വിവരിച്ചിരിക്കുന്ന മിതവാദികളും വിശാലമനസ്‌കരുമായ മറ്റിതര ക്രൈസ്തവ വിഭാഗങ്ങളും ക്രിസ്തുമതം എന്ന പ്ലാറ്റ്‌ഫോമില്‍നിന്നുകൊണ്ട് ചെസ്സ്‌ബോര്‍ഡിലെ കരുക്കളെപ്പോലെ അവരവരുടെ റോളുകള്‍ എങ്ങനെ ഭംഗിയാക്കുന്നു എന്ന് നോക്കാം.
സുവിശേഷ, മതംമാറ്റ തീവ്രവാദികള്‍ പ്രലോഭനങ്ങളിലൂടെയും ചതിയിലൂടെയും രോഗശാന്തി ശുശ്രൂഷകളിലൂടെയും മറ്റുപല കുടിലമാര്‍ഗ്ഗങ്ങളിലൂടെയും വ്യക്തികളെയും കുടുംബങ്ങളെയും ഒരു പ്രദേശത്തെയാകെയും മതംമാറ്റുമ്പോള്‍ മിതവാദികള്‍ക്ക് അവിടെ കാര്യമായ റോളില്ലെന്ന് കാണാം. അവര്‍ ആ സന്ദര്‍ഭത്തില്‍ അവിടെ ഒരു പരിചകണക്കെ പ്രവര്‍ത്തിക്കുന്നു.
എങ്ങനെ മതപരിവര്‍ത്തനത്തിന് വിധേയമാകുന്ന സമൂഹത്തിലെ മറ്റംഗങ്ങളുടെ സുഹൃത്തായി, സഹായിയായി, നിത്യേന കാണുന്ന നന്മയുടെ പ്രതീകമായി അവര്‍ അടുത്തുനില്‍ക്കുമ്പോള്‍ അവരോട് നിങ്ങളെന്തുകൊണ്ട്, അല്ലെങ്കില്‍ നിങ്ങളുടെ കൂടെയുള്ളവര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് ചോദിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയാതെ പോകുന്നു. അത് വിഷമത്തിന് ഇടയാക്കുമോ എന്ന ചിന്തയാകാം, വര്‍ഗ്ഗീയവാദിപ്പട്ടം ചാര്‍ത്തപ്പെടുമോ എന്ന ഭയമാകാം, നമ്മളുമായി നേരിട്ട് ബന്ധപ്പെടാത്തതായതിനാല്‍ എന്തിന് വെറുതെ പിണക്കം ഉണ്ടാക്കുന്നു എന്ന തോന്നലാകാം, അല്ലെങ്കില്‍ അതൊരു ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമായി ഇരുകൂട്ടരും കരുതാത്തതിനാലുമാകാം.
മിതവാദിയായ ലിബറല്‍ ചിന്താഗതിയുള്ളവനെന്ന് കരുതപ്പെടുന്ന തന്റെ ക്രിസ്ത്യന്‍ സുഹൃത്തിനോട് അതിലേറെ ലിബറലെന്ന് കാണിക്കാന്‍ വെമ്പുന്ന ഒരു ഹിന്ദു ചോദിക്കില്ല, എന്തുകൊണ്ട് നിങ്ങളുടെ കൂട്ടര്‍ ഇപ്രകാരം ചെയ്യുന്നു എന്ന്. അവനറിയാം അത് തന്റെ മതേതരത്വത്തിന് ചേരാത്തതാണെന്നും അത് തനിക്ക് ഹിന്ദുവര്‍ഗ്ഗീയ വാദിയെന്ന ലേബല്‍ തരുമെന്നും. ഏതര്‍ത്ഥത്തിലായാലും ഒരു പ്രതിരോധം അവിടെ സൃഷ്ടിക്കപ്പടുന്നുണ്ട് എന്നത് സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാക്കാവുന്നതാണ്.
എന്നാല്‍ ഏതെങ്കിലും ഒരുഭാഗത്ത് സമാജാംഗങ്ങളില്‍ ആരെങ്കിലും ഈ മതപരിവര്‍ത്തനത്തെ കായികമായോ തങ്ങള്‍ക്ക് സാധിക്കുന്ന മറ്റേതെങ്കിലും വിധേനയോ പ്രതിരോധിച്ചാല്‍ ആസമയം തങ്ങള്‍ ചെയ്യുന്നതെന്ത് എന്നതിനെക്കുറിച്ച് മറ്റാരേക്കാളും വ്യക്തമായി അറിയുന്ന തീവ്രമതപരിവര്‍ത്തകര്‍ നിശബ്ദരാകുകയും മറുപടിയെന്നോണം പ്രതിഷേധവുമായി അവിടെ എത്തുക മിതവാദികളായി കണക്കാക്കപ്പെട്ടിരുന്നവരുമായിരിക്കും.
അസഹിഷ്ണുതയെന്നും, ന്യൂനപക്ഷപീഡനമെന്നും മതപ്രചാരണത്തിന് രാജ്യം തന്നിരിക്കുന്ന സ്വാതന്ത്ര്യം അനുവദിക്കാത്ത ഭരണകൂടമെന്നും, മതസ്വാതന്ത്ര്യമില്ലാത്ത രാജ്യമെന്നും പലവിധ ആരോപണങ്ങളും നടത്തി ലോകത്തിന് മുന്‍പില്‍ രാജ്യത്തെത്തന്നെ നാണംകെടുത്തി അവര്‍ക്ക് മൊത്തത്തില്‍ ഒരു സംരക്ഷണം തീര്‍ക്കുന്നു. ആ മതത്തിന്റെ നന്മയുടെ പ്രതിരൂപങ്ങളെന്ന് നമ്മെയും ലോകത്തെയും ബോധ്യപ്പെടുത്തുന്ന വിഭാഗം ഈ സന്ദര്‍ഭത്തില്‍ കളത്തില്‍ ഇറങ്ങി അവര്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗത്തിലൂടെ പ്രതിരോധവും അക്രമവും നടത്തുന്നു. ഇവിടെ പറയുന്ന അക്രമം കായികമല്ല, മറിച്ച് ബൗദ്ധികമാണ്. അതെന്തെന്ന് നാം സമീപകാലങ്ങളില്‍ രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നു. അതിനുപയോഗിക്കപ്പെട്ട വാചകങ്ങള്‍ മുകളില്‍ കാണുന്നത് തന്നെ.
നാട്ടുംപുറത്ത് വടംവലി എന്ന മത്സരം പ്രത്യേകിച്ച് ഓണക്കാലത്ത് നടക്കാറുണ്ട്. വടത്തിന്റെ ഇരുഭാഗത്തും നില്‍ക്കുന്നവരുടെ ഏറ്റവും പുറകിലായി നിലയുറപ്പിച്ചിരിക്കുന്ന രണ്ടുപേര്‍ക്ക് ചെയ്യാനുള്ളത് തന്റെ ടീമിലുള്ള, തന്റെ മുന്നില്‍ നില്‍ക്കുന്നവര്‍ കുറേശ്ശെയായി വലിച്ച് തരുന്ന വടം തോളിലൂടെ, മുതുകിലൂടെ താഴെകൊണ്ടുവന്ന് ഒരു പ്രത്യേക രീതിയില്‍ കാലുകള്‍കൊണ്ട് പൂട്ടിട്ട് പിടിച്ച് നിര്‍ത്തുകയെന്നതാണ്.
മതനിരപേക്ഷമായ ഭരണഘടനയെന്ന് കരുതപ്പെടുന്ന രാജ്യത്ത് മതനിരപേക്ഷ രാഷ്‌ട്രീയ പാര്‍ട്ടിയെന്ന ലേബലില്‍ മത്സരിച്ച് അധികാരത്തിലെത്തുന്ന ഒരു ക്രിസ്തുമതാനുയായി ചെസ്സിലെ കരുക്കളെ വിശേഷിപ്പിച്ചതുപോലെ വിശേഷണങ്ങള്‍ പലത് സ്വന്തമായി ഉള്ളവനാണ്. ആ വ്യക്തി പക്ഷേ, വടംവലി മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ വലിച്ചുതന്നെ ഏല്‍പ്പിക്കുന്ന വടത്തെ പിന്നില്‍നിന്ന് സംരക്ഷിക്കുന്നവനെപ്പോലെ മുന്നില്‍ നില്‍ക്കുന്നവര്‍ മതംമാറ്റിയതിനാല്‍ തന്റെ മതത്തിലേക്ക് വന്നവര്‍ രക്ഷപ്പെട്ട് പോകാതിരിക്കാന്‍ അധികാരമുപയോഗിച്ച് ഖജനാവില്‍നിന്നും പരിവര്‍ത്തിതര്‍ക്ക് കോടികള്‍ വകമാറ്റുന്നു.
ഇവിടെ വ്യക്തമാകുന്നത് തീവ്രസുവിശേഷം നടത്തുന്നവരും തീവ്രമതപരിവര്‍ത്തനം നടത്തുന്നവരുമായ ക്രിസ്ത്യാനികളും, മിതവാദികളെന്നും ലിബറല്‍ ചിന്താഗതിയുള്ളവരെന്നും അതുപോലുള്ള പല വിശേഷണങ്ങളുമുള്ള മറ്റ് ഇതര ക്രൈസ്തവ വിഭാഗങ്ങളും ക്രിസ്തു മതം എന്ന പൊതു പ്ലാറ്റ്‌ഫോമില്‍നിന്നുകൊണ്ട് ലക്ഷ്യമാക്കുന്നത് ഒന്നുതന്നെ; സദ്‌വാര്‍ത്താ പ്രചാരണമെന്ന സുവിശേഷവും അത് വഴിയുള്ള മതംമാറ്റലും. അവിടെ അവര്‍ ഓരോരുത്തരും അവരവരുടെ പങ്ക് നിറവേറ്റുന്നതായി കാണാം.
ചീഫ് സെക്രട്ടറിയായിരുന്നയാളുടെ സമീപകാലത്തെ പ്രസംഗം തന്നെ ഏറ്റവും വ്യക്തമായ ഉദാഹരണം. മിതവാദികളായ, നന്മകളുടെ ആള്‍രൂപമായ, താന്‍ എപ്പോഴും കാണുന്ന, തന്റെ സുഹൃത്തായ, തനിക്ക് സഹായിയായ അവരുടെമേല്‍ വിവരിച്ച പ്രവര്‍ത്തനങ്ങളെ എന്തുകൊണ്ട് അങ്ങനെയെന്ന് ചോദ്യംചെയ്യാന്‍ പറ്റാത്ത മാനസിക നിലയിലേക്ക് ഒരു ഹിന്ദുവിനെ എത്തിക്കുക എന്നതാണ് ഈ വിഭാഗങ്ങളുടെ കടമയും ഉത്തരവാദിത്വവും. ചെസ്സിലെ കരുക്കളെ ഓര്‍മ്മിക്കുക.
ക്രൈസ്തവരിലെ യുക്തിബോധം ഉള്ളവരെന്നും വിശാല ചിന്തയുള്ളവരെന്നും കരുതപ്പെടുന്ന മറ്റൊരു വിഭാഗമുണ്ട്.
കേള്‍ക്കുന്നവര്‍ക്ക് നിഷ്പക്ഷമെന്ന് തോന്നത്തക്കവിധം സ്വമതത്തിലെ ലഘുവായ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ഹിന്ദുമതത്തിലെ ആരാധനാ സമ്പ്രദായങ്ങളെയും ആചാര്യന്മാരെയും നന്മചെയ്യുന്നവരെയും അതിനിശിതമായി വിമര്‍ശിക്കുക. അങ്ങനെ അവരില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുക. ലിബറലിനേക്കാള്‍ വലിയ ലിബറലാകാന്‍ ശ്രമിക്കുന്ന ഹിന്ദു അതിനെ അംഗീകരിക്കുമ്പോള്‍ എന്ത് മറുപടി കൊടുക്കണം എന്നറിയാത്ത ഹിന്ദുവിന്, ശരിയല്ലേ അത് എന്ന സംശയവുമുണ്ടാകുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന ആ മതവിഭാഗത്തിന്റെ ചുമതല നിറവേറപ്പെടുന്നു. ബാക്കികാര്യങ്ങള്‍ നോക്കാന്‍ അടുത്ത വിഭാഗമുണ്ട്. നമ്മുടെ മുമ്പിലുള്ള വസ്തുതയല്ലേ ഇത്, ആലോചിക്കുക.
ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത, നമുക്ക് നേരിട്ട് ലഭ്യമായതോ അല്ലാത്തതോ ആയ നന്മകളുടെ അടിസ്ഥാനത്തില്‍ അയാളില്‍ നാം ദിവ്യത്വം കാണുകയും അതിനാല്‍തന്നെ നമ്മുടെ സ്‌നേഹാരാധനകള്‍ അയാള്‍ക്കായി അര്‍പ്പിക്കുകയും ചെയ്യുന്നു എന്നുമിരിക്കട്ടെ. അപ്പോള്‍ ആരാധ്യര്‍ ആള്‍ദൈവമാകുന്നു, ആരാധിക്കുന്നവര്‍ യുക്തിബോധമില്ലാത്ത പ്രാകൃതരുമാകുന്നു. അതേസമയം മറുവശത്തോ? മരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഒരാള്‍ വിശുദ്ധനും പുണ്യവാളനും ആക്കപ്പെടുന്നു, ജീവിച്ചിരിക്കുന്ന മറ്റൊരാളാല്‍. അവിടെ സ്വാനുഭവം എന്നതിന് പ്രസക്തിയേ ഇല്ല. അതിനെ തൊണ്ടതൊടാതെ വിഴുങ്ങുന്നവരാണ് ആള്‍ ദൈവങ്ങളെ പുച്ഛിക്കുന്നതെന്നത് രസകരമായ വൈരുദ്ധ്യമാണ്.
















