തിരുവനന്തപുരത്ത് അച്യുതാനന്ദനോട് സൗഹൃദം നടിച്ച സീതാറാം യെച്ചൂരി ദല്‍ഹിയിലെത്തിയപ്പോള്‍ കളംമാറ്റി. പദവി ചോദിച്ച് നല്‍കിയത് അച്യുതാനന്ദനാണെന്നാണ് യച്ചൂരി ദല്‍ഹിയില്‍ പറഞ്ഞത്. അതോടെ നൂറ്റാണ്ടോടടുക്കുന്ന ജീവിതത്തിനിടയില്‍ നേടിയ അച്യുതാനന്ദന്റെ വിശ്വാസ്യതയ്ക്കാണ് മങ്ങലേറ്റത്. കുറിപ്പിന്റെ പിന്നാമ്പുറം വെളിപ്പെടുത്താന്‍ അച്യുതാനന്ദന് തയ്യാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനത്തിന് അച്യുതാനന്ദന് ഇറങ്ങിയത് മടിച്ചുമടിച്ചായിരുന്നല്ലൊ. കേരളാ യാത്ര നയിച്ച് പിണറായി വിജയന് എത്തുന്നത് ഭരണനേതൃസ്ഥാനത്തേക്കെന്ന് ഉറപ്പായപ്പോഴാണ് വി.എസ് മടിച്ചുനിന്നത്. മടിമാറ്റിയതിന് പിന്നില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണെന്ന് എല്ലാവര്ക്കും അറിയാം. അതിന് ചില ഉറപ്പുകള്‍ വി.എസിന് നല്കിയെന്നതും രഹസ്യമല്ല. അത് എത്രത്തോളമെന്നറിയുന്നവര് ചുരുക്കമായിരിക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ എല്‍ഡിഎഫ് ചെയര്മാന്, പാര്‍ട്ടി പദവി, പിന്നെ കാബിനറ്റ് പദവി എന്നിവ നല്‍കിയേക്കും. അതല്ലെങ്കില്‍ വി.എസിന്റെ മകന് അരുണ്‍കുമാറിന് മുന്തിയ പദവി.
അറിഞ്ഞിടത്തോളം ടീകോമിന്റെ എക്സിക്യൂട്ടീവ് പദവി. അത് വലിയ കാര്യമാണെന്നാണത്രേ വി.എസിനെ ബോധ്യപ്പെടുത്തിയിരുന്നത്. അരുണ്‍കുമാര്‍ കാര്യങ്ങള്‍ ഒന്നുകൂടി പരിശോധിച്ചു. ടീകോമിന് കാമ്പുള്ള പദവിയൊന്നും കേരളത്തിന് നല്കാന് കഴിയില്ല. അതുകൊണ്ടുതന്നെ അരുണ്‍കുമാര്‍ ആ കെണിയില്‍ വീഴാന്‍ ഒരുങ്ങിയില്ല. തുടര്‍ന്നാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വി.എസിന്റെ കൈയില്‍ വി.എസിന് ഉറപ്പുനല്‍കിയ പദവിതന്നെ മതി എന്ന മട്ടില്‍ കുറിപ്പെത്തിയത്. തൊട്ടടുത്തിരുന്ന യെച്ചൂരിയുടെ കൈയില്‍ അത് ഏല്പിക്കാതെ ജൂബയുടെ പോക്കറ്റിലേക്ക് തിരുകിയ കുറിപ്പ് ചടങ്ങ് തീര്‍ന്നപ്പോള്‍ പുറത്തെടുത്ത് യെച്ചൂരിയുടെ കീശയിലേക്ക് തള്ളുകയും ചെയ്തു. ഇത്രയും കാര്യങ്ങള്‍ ഭംഗിയായി ക്യാമറകള്‍ ഒപ്പിയെടുത്തു. വാര്‍ത്തയുമായി.
ദല്‍ഹിയിലെത്തിയ യച്ചൂരിക്ക് വി.എസിനോട് കൂറും മതിപ്പും ഉണ്ടായിരുന്നെങ്കില്‍ മൗനംപാലിക്കാമായിരുന്നു. മൗനം പാലിച്ചാല്‍ മറ്റൊരപകടമുണ്ട്. പാര്‍ട്ടിയുടെ കേരളഘടകം പിണങ്ങും. വി.എസ് അധികാരക്കൊതിയനെന്നും വിശ്വാസ്യത ഇല്ലാത്തവനുമാണെന്നും വരുത്തിത്തീര്‍ക്കേണ്ടത് പിണറായിയുടെ ആവശ്യമാണ്. തോമസ് ഐസക്കിന്റെ ആഗ്രഹമാണ്. ഈ താല്പര്യം സംരക്ഷിച്ചാലെ പാര്‍ട്ടി സെന്ററിന് (ദല്‍ഹി) നേട്ടമുണ്ടാകൂ. നോട്ടാണ് മുഖ്യം. ആര്‍ക്കും ജീവിക്കണമെങ്കില്‍ വരുമാനം വേണമല്ലോ. ആനയായി ജീവിച്ചതല്ലേ. മെലിഞ്ഞെന്ന് കരുതി തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ. കോണ്‍ഗ്രസുമായി കൂടിയാല്‍ പശ്ചിമബംഗാളില്‍ തിരിച്ചുവരാമെന്നായിരുന്നു കരുതിയത്. സോണിയയുടെ ഉപദേശം ശിരസാവഹിച്ച് ഭൂരിപക്ഷം പാര്‍ട്ടിക്കാരുടെയും താല്പര്യത്തിന് വിരുദ്ധമായി സഖ്യമുണ്ടാക്കി. കോണ്‍ഗ്രസിന് ഭേദപ്പെട്ട സീറ്റ് നേടിക്കൊടുക്കാനായി എന്നല്ലാതെ സിപിഎം നാണക്കേടിലായി എന്നതാണ് മെച്ചം.
സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി തിരിച്ചുവന്നുവെന്ന് പറയാം. കഴിഞ്ഞതവണ 42 സീറ്റില്‍ ജയിച്ച പാര്‍ട്ടി കോണ്‍ഗ്രസുമായി ചേര്‍ന്നപ്പോള്‍ കിട്ടിയത് 24. നോക്കണേ ഒരു ഗതികേട്. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നുപറയാറുണ്ടല്ലോ. അതാണിവിടെ സംഭവിച്ചത്. വി.എസ്. അച്യുതാനന്ദന്റെ വിശ്വാസ്യതയെ ബലിനല്‍കി പിണറായിയുടെ വിശ്വസ്തനായി യച്ചൂരി. അടിയന്തരമായി 12 കോടി കിട്ടിയില്ലെങ്കില്‍ ദല്‍ഹി ഓഫീസ് പൂട്ടുമെന്ന സ്ഥിതിയാണത്രേ. കറണ്ട് ബില്ല് അടയ്ക്കാന്‍ പോലും കേരളത്തില്‍നിന്നും കാശെത്തണം. ബംഗാളിലെ പാര്‍ട്ടിപത്രം അടച്ചുപൂട്ടി എന്നാണ് സഖാക്കളുടെ അടക്കംപറച്ചില്‍. അതെന്തെങ്കിലുമാകട്ടെ.
പശ്ചിമബംഗാളില്‍ കൂട്ടാളികളും കേരളത്തില്‍ പോരാളികളുമായി സിപിഎമ്മും കോണ്‍ഗ്രസും എല്ലാം മറന്ന് കേന്ദ്രസര്‍ക്കാരിനെതിരെ കൈകോര്‍ക്കുകയാണ്. രണ്ടുവര്‍ഷംകൊണ്ട് ‘അഛേ ദിന്’ വന്നില്ലെന്നാണ് രമേശ് ചെന്നിത്തലയും കോടിയേരി ബാലകൃഷ്ണനും പറയുന്നത്. ഉമ്മന്‍ചാണ്ടി പിന്മാറിയതോടെ ചെന്നിത്തലയ്ക്ക് പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കും. ഏതായാലും അഛേ ദിന് ചെന്നിത്തലയ്ക്ക് ഉറപ്പായി.
മുഖ്യമന്ത്രിയായിരുന്ന ആളെന്തേ പ്രതിപക്ഷനേതാവാകുന്നില്ല? ഈ ചോദ്യത്തിന് നല്ലമറുപടിയാണ് ഉമ്മന്‍ചാണ്ടി നല്‍കുന്നത്. പ്രതിപക്ഷനേതാവായിരുന്ന ആളിനെ എന്തേ മുഖ്യമന്ത്രിയാക്കിയില്ല? ചോദ്യവും ഉത്തരവും സൗഹൃദപരമായതിനാല്‍ ഭരണകക്ഷിയിലും പ്രതിപക്ഷനിരയിലും ഓരോ പ്രതിപക്ഷനേതാവിനെ പ്രതീക്ഷിക്കാം.
നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടുവര്‍ഷം കൊണ്ട് എന്തുനേടി എന്ന ചോദിക്കുന്നവര്‍ക്ക് രാഷ്ട്രീയ തിമിരമാണ്. ഇടതിനും വലതിനും ഒരേ രോഗം. അതിന് ചികിത്സയില്ല. കഷണ്ടിക്ക് മരുന്നുണ്ടെന്ന് പറയുന്നു. അസൂയ. അതിന് ഭൂമിമലയാളത്തിലൊരിടത്തും മരുന്നിനുപോലും മരുന്ന് കിട്ടുകയില്ല.
നരേന്ദ്രമോദി അധികാരത്തിലേറിയതുമുതല്‍ ആരംഭിച്ച രോഗമാണത്. അസൂയാരോഗികള്ക്ക് ചികിത്സ കിട്ടാതെ മരിക്കാനാണ് വിധി. കാരണം അടുത്ത തെരഞ്ഞെടുപ്പില്‍ മാത്രമല്ല, അതിനടുത്തടുത്ത തെരഞ്ഞെടുപ്പിലും വിജയിച്ച് കേന്ദ്രഭരണത്തിലെത്താന്‍ കോണ്‍ഗ്രസിനാവില്ല.
നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോള്‍ ബിജെപി അഞ്ച് സംസ്ഥാനത്താണ് ഭരണത്തിലെങ്കില്‍ ഇന്നത് പതിനഞ്ചായി ഉയര്‍ന്നു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ബിജെപിയെ ഭരണത്തിലേറ്റാനുള്ളതാണ്. അത്രമാത്രം ജനങ്ങള്‍ക്ക് തൃപ്തിനല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി സംസ്ഥാന സര്‍ക്കാരുകളുടെയും പ്രകടനം. ആരോടും പ്രീണനമില്ലാതെ എല്ലാവരേയും തുല്യമായി പരിഗണിക്കുന്ന ഭരണം.’എല്ലാവര്‍ക്കുംവേണ്ടി എല്ലാവര്‍ക്കുമൊപ്പം നില്ക്കുന്ന ഭരണം.’ അതാണ് നരേന്ദ്രമോദി നടത്തിക്കൊണ്ടിരിക്കുന്നത്.
മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ കേരളത്തിലൊരു എയിംസ് വാഗ്ദാനം ചെയ്തതാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എവിടെ വേണമെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനായില്ല. എംപിമാരും എംഎല്‍എമാരും കടിപിടികൂടിയതാണ് കാരണം. ഐഐടി പാലക്കാട് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.
ഇപ്പോഴിതാ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അഞ്ച് പദ്ധതികള്‍ കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നു. അതെങ്കിലും യാഥാര്‍ത്ഥ്യമാക്കുമോ? അതാണ് കേരളീയര്‍ക്ക് അറിയേണ്ടത്? ഇന്ന് രാജ്യത്ത് വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിനു വീടുകളില്‍ ശൗചാലയ നിര്‍മ്മാണം നടക്കുന്നു ‘2020 ല്‍ എല്ലാവര്ക്കും വീട്’ എന്ന സ്വപ്നപദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു.
പതിറ്റാണ്ടുകളായി കേരളം ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാന്‍ കഴിയാതിരുന്ന പല വികസന പദ്ധതികള്‍ക്കും തുടക്കമിടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വേണ്ടിവന്നു. കേരളത്തില്‍ വിഴിഞ്ഞം തുറമുഖമാണ് ഇതില്‍ മുഖ്യം. രണ്ട് പതിറ്റാണ്ടിലേറെയായി തടസപ്പെട്ടുകിടന്ന പദ്ധതിക്ക് അനുമതി നല്കി പണി തുടങ്ങയത് മോദി സര്‍ക്കാരാണ്.
വര്‍ഷങ്ങളായി അവശ്യപ്പെട്ടിട്ടും നടപ്പാക്കാന്‍ കഴിയാതിരുന്ന ഫാക്ടിന്റെ 1000 കോടി രൂപയുടെ വികസന-പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാനും മോദി ര്‍ക്കാര്‍ വേണ്ടിവന്നു. കേരളത്തിലെ റോഡുകളുടെ വികസനത്തിന് 34000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പുകാലത്ത് സംസ്ഥാനം അതേക്കുറിച്ച് നിശബ്ദത പാലിച്ചു.
കേന്ദ്രം പ്രഖ്യാപിച്ച സ്മാര്‍ട് സിറ്റിയില്‍ കൊച്ചിയും തിരുവനന്തപുരവും അമൃത നഗരവികസന പദ്ധതിയില്‍ ഗുരുവായൂരും പാലക്കാട്ടും ഉള്‍പ്പെടെ കേരളത്തിലെ എട്ട് നഗരങ്ങളും ഉള്‍പ്പെടുത്തി. വികസനത്തിന്റെ കുതിച്ചു ചാട്ടത്തില്‍ കേന്ദ്രം കേരളത്തെ കൈ പിടിച്ചു നടത്തുന്നു. ഇത്തരത്തില്‍ ചെറുതും വലതുമായ ഒട്ടേറെ വികസനപദ്ധതികളാണ് കേന്ദ്രം കേരളത്തിനായി നടപ്പാക്കി വരുന്നത്.
രാജ്യത്ത് വികസന കുതിപ്പിന് തുടക്കമിട്ട് ഒട്ടേറെ പദ്ധതികളും ക്ഷേമപരിപാടികളുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന വികസന-ക്ഷേമ പദ്ധതികളെ മറ്റു സംസ്ഥാനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോള്‍ രാഷ്ട്രീയ അന്ധതയില്‍ അവയെ കേരളം വേണ്ടെന്നു വയ്ക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും ജെഡിയു ഭരിക്കുന്ന ബിഹാറും ഒഡീഷയും ബംഗാളുംപോലും കേന്ദ്രത്തോട് പദ്ധതികള്‍ ചോദിച്ചുവാങ്ങുമ്പോഴാണ് കേരളം പുറംതിരിഞ്ഞു നിന്നത്. എല്ലാം ശരിയാക്കാനിറങ്ങിയ സര്‍ക്കാരെങ്കിലും ജനങ്ങളെ ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: