ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് സാല്‍വത്തോറ ജീറോണിന് ഇറ്റലിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി. അന്താരാഷ്ട്ര ട്രിബ്യൂണലിലെ കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഇറ്റലിയില്‍ കഴിയാനാണ് അനുമതി. യുഎന്നിന്റെ അന്താരാഷ്ട്ര ട്രിബ്യൂണലില്‍ വഴങ്ങേണ്ടിവന്ന ധാരണകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധികളോടെയാണ് നാവികന് മടങ്ങാന്‍ കോടതി അനുമതി നല്‍കിയത്.
കേന്ദ്രത്തിന്റെ നാല് ഉപാധികളും സുപ്രീംകോടതിയില്‍ ഇറ്റലി അംഗീകരിച്ചു. ഇറ്റലിയിലാണ് കഴിയുന്നതെങ്കിലും ഭാരതത്തിന്റെ അധികാര പരിധിയിലായിരിക്കണം നാവികന്, സാല്വത്തോറയ്ക്ക് മേല്‍ ഭാരത സുപ്രീംകോടതിക്ക് അധികാരം ഉപയോഗിക്കാം, ട്രിബ്യൂണല്‍ വിധി ഭാരതത്തിന് അനുകൂലമായാല്‍ ഒരു മാസത്തിനുള്ളില്‍ നാവികന് മടങ്ങിയെത്തുമെന്ന് ഇറ്റാലിയന്‍ അംബാസിഡര്‍ ഉറപ്പ് എഴുതി നല്‍കണം, നാവികന് പാസ്പോര്‍ട്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് കൈമാറണം എന്നിവയായിരുന്നു ഉപാധികള്‍.
നാവികന്റെ അപേക്ഷയെ മോദിസര്‍ക്കാരിന് സുപ്രീംകോടതിയില്‍ എതിര്‍ക്കാന്‍ സാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര ട്രിബ്യൂണല്‍ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അന്താരാഷ്ട്ര ട്രിബ്യൂണലിനെ അംഗീകരിച്ചുകൊണ്ടുള്ള കരാറില്‍ ഭാരതം ഒപ്പുവെച്ചത്. ഇതോടെയാണ് ഇറ്റലി അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചപ്പോള്‍ ഭാരതത്തിന് നാവികരെ വിട്ടുനില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായത്.
വിചാരണ നടപടികള്‍ തീരുന്നതുവരെ നാവികന് നാട്ടിലേക്ക് മടങ്ങാമെന്നാണ് അന്താരാഷ്ട്ര ട്രിബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മാസിമിലാനോ ലാത്തോറെ ചികിത്സയ്ക്കായി ഇറ്റലിയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: