കുടമാളൂര്‍: മെഡിക്കല്‍ കോളേജിലേക്ക് ജലം പമ്പുചെയ്യുന്ന കുടമാളൂരിലുള്ള മീനച്ചിലാറ്റിലെ കിണര്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍. കിണറിന് സമീപം ജൈവമാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ചീഞ്ഞുനാറുകയാണ്. അഴുകിയ മാലിന്യങ്ങളില്‍നിന്ന് പുഴുക്കള്‍ വെള്ളത്തിലേക്ക് അരിച്ചിറങ്ങുമ്പോഴും ഇതൊന്നും കാണാതെയാണ് ഈ കിണറ്റില്‍നിന്നും അധികൃതരുടെ പമ്പിംഗ്. ഇവിടുത്തെ പമ്പ്ഹൗസും ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. പമ്പ്ഹൗസിന് ചുറ്റും ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുകയാണ്. സമീപത്താകമാനം കുറ്റിക്കാടുകള്‍ വളര്‍ന്ന് പന്തലിച്ചാണ് നില്‍ക്കുന്നത്. അയ്മനം പഞ്ചായത്തിലെ പതിനായിരക്കണക്കിന് ജനങ്ങളും മെഡിക്കല്‍ കോളേജാശുപത്രിയിലെ നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഇതില്‍നിന്നും പമ്പുചെയ്യുന്ന മലിനജലമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. കോളിഫാം ബാക്ടീരിയയുടെ അളവ് ഇവിടെനിന്നുമെടുക്കുന്ന വെള്ളത്തില്‍ പരിധിയിലും കൂടുതലാണെന്നാണ് പരിശോധനാഫലത്തില്‍ പുറത്തുവന്നിട്ടുള്ളത്. പമ്പ്ഹൗസ് പരിസരത്തും കിണറ്റിലും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അധികാരികള്‍ക്ക് തികഞ്ഞ അനാസ്ഥയാണുള്ളത്. ഇത് ഉപഭോക്താക്കളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ്തന്നെ അടിയന്തിരമായി പമ്പ് ഹൗസും കിണറും വൃത്തിയാക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: