ഇരിട്ടി: മനുഷ്യന് ദരിദ്രനായി ജനിക്കുന്നത് കുറ്റമല്ല. എന്നാല്‍ ദരിദ്രനായി മരിക്കാന്‍ പാടില്ലെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു. ജനം ടി വി യുടെ ജനനന്മ പദ്ധതിയുടെ ഭാഗമായി മാലിന്യത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആദിവാസികുട്ടികളുടെ വാര്‍ത്തയിലൂടെ ദേശീയശ്രദ്ധ നേടിയ പേരാവൂര്‍ അമ്പലക്കുഴി കോളനിയില്‍ ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഉന്നതശ്രേണിയിലെത്തിയ എത്രയോ മഹാരഥന്മാര് ഒന്നുമില്ലാത്ത അവസ്ഥയില്‍ ദരിദ്രരായി ജനിച്ചവരാണ്. എന്നാല്‍ തങ്ങളുടെ ഇച്ഛാശക്തി കൊണ്ട് അവര്‍ ഉന്നതിയിലെത്തുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെഴുതിയ അംബേദ്കറും ഇന്ത്യയുടെ പ്രഥമ പൗരനായി മാറിയ കെ.ആര്.നാരായണനും മറ്റും ദാരിദ്ര്യത്തോടും അന്നത്തെ വ്യവസ്ഥിതികളോടും പൊരുതി വിദ്യാഭ്യാസം നേടുകയും അതിലൂടെ വിജയിക്കുകയും ചെയ്തവരാണ്. അതുപോലെ കോളനിയിലുള്ള കുട്ടികളും വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്താന്‍ ശ്രമിക്കണം. അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടിലെ ആദിവാസികളെ സംരക്ഷിക്കുന്നതിനും അവരുടെ ദുരിതമകറ്റുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടികളാണ് ചെലവഴിക്കുന്നത്. എന്നാല്‍ ഇവയൊന്നും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല അവര്‍ ചോര്‍ന്നൊലിക്കുന്ന വീടിനകത്ത് ദാരിദ്ര്യം പേറി ജീവിക്കേണ്ടിവരുന്നു. ഈ പണമെല്ലാം ആരുടെ കൈകളിലാണ് എത്തുന്നത് എന്ന് പറയാനാവാത്ത അവസ്ഥയാണ് ഇന്ന്. അതിനെ മാറ്റിയെടുക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
ജനം ടിവി ജില്ലാ കോഡിനേറ്റര്‍ കെ. ശിവപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കൂട്ട ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജനം ടിവി ചീഫ് കോ ഓഡിനേറ്റര്‍ രഞ്ജിത്ത് അറമ്പില്, റീജണല്‍ കോ.ഓഡിനേറ്റര്‍ അനൂപ് കുന്നത്ത്, സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരികളായ രവീന്ദ്രനാഥ് ചേലേരി, എം.കെ.വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: