പാനൂര്‍: കണ്ണൂര്‍ വീണ്ടും കണ്ണീരിലേക്കോ? ജില്ലയിലെ സമാധാനകാംക്ഷികളായ ജനതയില്‍ നിന്നുയരുന്ന ചോദ്യമാണിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും നിലവിളികള്‍ ഉയരുകയാണ്. പിണറായി പുത്തന്‍ങ്കണ്ടത്ത് എല്‍ഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ വാഹനംകയറി മരിച്ച സിപിഎമ്മുകാരനായ രവീന്ദ്രന്‍ എന്നയാളുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് സിപിഎം ഭീകരത അരങ്ങുവാണു. എല്‍ഡിഎഫ് വരും എല്ലാം ശരിയാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചവര്‍ക്ക് തങ്ങളുടെ വീടും വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലിതകര്‍ക്കുന്നതായിരുന്നു കാണാന്‍ സാധിച്ചത്. ഭയവിഹ്വലരായ പിഞ്ചുകുട്ടികള്‍, കണ്ണീര്‍പൊഴിച്ച് അമ്മമാരും, സഹോദരികളും. വീടുവിട്ട് പുറത്തു പോകാന്‍ സാധിക്കാതെ ഗൃഹനാഥന്‍മാര്‍. ഒരു പ്രദേശത്തെ പൂര്‍ണ്ണമായും പട്ടിണിയിലും പരിവട്ടത്തിലേക്കും തളളിവിട്ടിരിക്കുന്ന രാഷ്‌ട്രീയഭീകരത താണ്ഡവമാടുന്നത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയന്റെ സ്വന്തം നാട്ടിലാണ്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായതിനാല്‍ എന്നും പീഢനം അനുഭവിക്കാന്‍ വിധിക്കപ്പെട്ട നിരാലംബരായ ഒരുകൂട്ടമാളുകള്‍. ഇവരില്‍ പിണറായി വിജയന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നു. ഇവിടെ ബന്ധങ്ങള്‍ക്കൊന്നും സിപിഎം ക്രിമിനല്‍ സംഘം വിലകല്‍പ്പിക്കാറില്ല. ആഹ്ലാദപ്രകടനം അതിരുവിട്ട് നിയന്ത്രാണതീതമായി അപകടം സംഭവിച്ച് മരണപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്റെ പേരില്‍ ആര്‍എസ്എസ് കൊലപാതകമെന്ന് ആക്രോശിച്ച് ഒരു ഗ്രാമത്തില്‍ ഐസിസ് ഭീകരരെ തോല്‍പ്പിക്കുന്ന ക്രൂരത കാണിച്ച ഇവര്‍ മനുഷ്യവര്‍ഗമാണോയെന്ന ചോദ്യമാണ് ഇരകളായവര്‍ക്കുളളത്. സമാധാനവും, വികസനവും, പുരോഗതിയും പ്രഖ്യാപിച്ച നിയുക്ത മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരവസ്ഥ ആരെയും കണ്ണീരണിയിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി തുടങ്ങി നിരവധി നേതാക്കള്‍ പിണറായിയില്‍ അക്രമിക്കപ്പെട്ട വീടുകളിലെത്തി വീട്ടുകാരെ സമാശ്വസിപ്പിച്ചു. പതിനഞ്ചോളം വീടുകള്‍ അക്രമികള്‍ പൂര്‍ണ്ണമായും തകര്‍ത്തു. നിരവധി വാഹനങ്ങള്‍ കത്തിച്ചു. സ്ത്രീകളെ അപമാനിച്ചു. എല്ലാം ചെയ്തിട്ടും പോലീസ് ഈ രാവണന്‍കോട്ടയിലെ അക്രമികള്‍ക്കൊപ്പം ചേര്‍ന്നുനിന്നു. പുതിയ ഭരണത്തിനു ഐക്യദാര്‍ഢ്യമേകാനുളള അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു കതിരൂര്‍, കൂത്തുപറമ്പ് പോലീസ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. അക്രമിക്കപ്പെട്ടവര്‍ക്ക് പൂര്‍ണ്ണപിന്തുണയും സഹായവും ഉറപ്പുനല്‍കി കുമ്മനം രാജശേഖരന്‍ സിപിഎം അക്രമത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് പ്രഖ്യാപിച്ചു. രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന പ്രദേശത്തുകാര്‍ക്കൊപ്പം രാജ്യത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും ഉണ്ടാവുമെന്നും അറിയിച്ചു. ഭരണം ലഭിച്ചതിന്റെ അഹന്തയില്‍ അക്രമം നടത്തുന്നവര്‍ ജില്ലയില്‍ സൈ്വര്യജീവിതത്തിന് ഭീഷണിയാവുകയാണ്. തലശേരി, മട്ടന്നൂര്‍, കണ്ണൂര്‍, അഴീക്കോട്, കൂത്തുപറമ്പ്, കല്ല്യാശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം സിപിഎം ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയായിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയത്തെ കാണാതെ തങ്ങളുടെ തിണ്ണമിടുക്കിന്റെ ഫലമാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്ന മൗഢ്യധാരണയിലാണ് ജില്ലയിലെ സിപിഎം നേതൃത്വം. കതിരൂര്‍ മനോജിന്റെ കൊലപാതകത്തിലെ മുഖ്യസൂത്രധാരനായ പി.ജയരാജനെ നാടുകടത്തിയ കോടതിയെ വെല്ലുവിളിച്ച്് ജയരാജന് സ്വീകരണം നല്‍കുന്ന പ്രവണതയാണ് സിപിഎം ജില്ലാനേതൃത്വം കൈക്കൊള്ളുന്നത്. ഇത് ഭൂഷണമാണോയെന്ന് സമൂഹം ചിന്തിക്കേണ്ടതുണ്ട്. സമാധാനമാണ് എല്ലാം ശരിയാവാന്‍ നല്ലതെന്ന ബോധ്യം സിപിഎം നേതൃത്വം അണികളെ പറഞ്ഞ് മനസിലാക്കിക്കൊടുത്താല്‍ തന്നെ ഇവിടെ എല്ലാം ശരിയാവും.
















