മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ സിപിഎം വ്യാപകമായി അക്രമം അഴിച്ചു വിടുന്നു. അക്രമികള്‍ക്ക് ഒത്താശ ചെയ്ത് പോലീസും. ഇവിടെ ബിജെപിക്കുണ്ടായ വോട്ടു വര്‍ദ്ധനവിലും സിപിഎം വിട്ട് നിരവധി പേര്‍ തെരഞ്ഞടുരപ്പിന് മുന്‍പ് ബിജെപിയില്‍ ചേര്‍ന്നതുമാണ് സിപിഎം അക്രമം അഴിച്ചുവിടാന്‍ കാരണം. കഴിഞ്ഞ ദിവസം സിപിഎം ആഹ്ലാദ പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകരെ മര്‍ദിക്കുകയും കണ്ണാര്‍കാട് കൃഷ്ണപിള്ള വായനശാല സ്വയം കല്ലെറിഞ്ഞു തകര്‍ത്തിട്ട് അത് ബിജെപിയുടെയും സംഘ പരിവാറിന്റെയും പേരില്‍ ആരോപിക്കുകയും ചെയ്തിരുന്നു.
ബിജെപിക്ക് വോട്ടു കൂടിയ മിക്ക ബൂത്തുകളിലും പ്രവര്‍ത്തകരുടെ വീട്ടില്‍ ചെന്ന് അസഭ്യം പറയുകയും ചിലരെ മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഭരണമാറ്റം കണ്ട പോലീസും സിപിഎമ്മിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റവരെ തന്നെ പോലീസ് സിപിഎമ്മുകാരുടെ കള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളാക്കുകയാണ്.
കഴിഞ്ഞ ദിവസം നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും അക്രമമുണ്ടാവുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു. അതിലും പോലീസ് ബിജെപിക്കാരെ തന്നെ പ്രതികളാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പിഎസ്‌സി പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ അയയ്‌ക്കാന്‍ ബിജെപി പ്രവര്‍ത്തകനൊപ്പം പോയ സഹോദരിയെ എസ്‌ഐ യുടെ കണ്‍മുന്നില്‍ വെച്ച് സിപിഎമ്മുകാര്‍ മുടിയില്‍ കുത്തി പിടിച്ച് മര്‍ദ്ദിച്ചിട്ടും പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള കള്ളപരാതികളിന്മേല്‍ നിരപരാധികളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുകയും സിപിഎമ്മുകാര്‍ പ്രതിയായ കേസുകളില്‍ അവരെ പിടികൂടാതെ അഴിഞ്ഞാടാന്‍ വിടുകയുമാണ് പോലീസ് ചെയ്യുന്നത്.
മണ്ണഞ്ചേരി പതിനാറാം വാര്‍ഡ് തോപ്പുവെളി രാഹുല്‍, ശ്രീജിത്ത്, അമ്പനാട്ടുകുളങ്ങര യദുകൃഷ്ണന്‍, ചിന്നത്തോപ്പുവെളി ശ്രീകുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനേഴാം വാര്‍ഡില്‍ പുതുവല്‍ വീട്ടില്‍ തങ്കമ്മയുടെ വീട് സിപിഎമ്മുകാര്‍ തകര്‍ത്തു. തങ്കമ്മ, മകള്‍ കുശല കുമാരി, ബന്ധുക്കളായ ഹരികൃഷ്ണന്‍, ആതിര എന്നിവരെ മര്‍ദ്ദിച്ചു. പട്ടികജാതി വിഭാഗമാണ് തങ്കമ്മ, ഇവരുടെ പരാതി പോലീസ് കീറി കളഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു ബൈക്കില്‍ പോകുമ്പോള്‍ നേതാജി ജങ്ഷനില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച അനന്തുവിനെയും ഗണേഷിനെയും സിപിഎമ്മുകാര്‍ വളഞ്ഞിട്ടു തല്ലി. വിഷിണുവിന്റെ സഹോദരിയുടെ മൂന്നു പവന്റെ മാലയും അക്രമികള്‍ അപഹരിച്ചു.
സിപിഎമ്മുകാരായ ജയേഷ്, നിഷാന്ത്, അരുണ്‍, ആദര്‍ശ് എന്നിവരാണ് അക്രമിച്ചത്. എന്നാല്‍ കള്ളക്കേസില്‍ കുടുക്കി ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയിരുന്നു പോലീസ് ചെയതത്. ഇതെത്തുടര്‍ന്ന് രോഷാകുലരായ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വലിയവീട് പ്രദേശത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തനം തടയാന്‍ സിപിഎം ശ്രമിക്കുകയാണ്. പോലീസും ഇപ്പോള്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നു.
ഈനില തുടര്‍ന്നാല്‍ ബിജെപിക്ക് കണ്ണുംപൂട്ടി ഇരിക്കാനാവില്ലെന്നു ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. പോലീസ് നീതിയുക്തമായി ഉണര്‍ന്ന പ്രവര്‍ത്തിച്ചില്ലെങ്കില്‍ മണ്ണഞ്ചേരി കലാപഭൂമിയാകുമെന്നും അതിന് ഉത്തരവാദി പോലീസും സിപിഎമ്മും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജന്‍ പൊന്നാട്, ജില്ലാ കമ്മിറ്റി അംഗം ആര്‍. ഉണ്ണികൃഷ്ണന്‍ വൈസ് പ്രസിഡന്റുമാരായ കെ.ജി. പ്രകാശന്‍, ജി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
















