ലോകമാതൃദിനം അമ്മമാരെ വേണ്ടവിധം ആദരിക്കാതെ കടന്നുപോയി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു കൂടുതല്‍ രാഷ്‌ട്രീയ നേതാക്കളും നാട്ടുകാരും ചെലവിട്ടത്. അമ്മയെ കുറിച്ചോര്‍ക്കാന്‍ കൊല്ലത്തില്‍ ഒരുദിവസം പോലും സമയമില്ലാത്തവര്‍ മാതൃസ്‌നേഹമെന്തെന്ന് അറിയാത്തവരാണ്.
എത്രയോ ത്യാഗം സഹിച്ച് തന്റെ കുഞ്ഞിനെ വളര്‍ത്തിവലുതാക്കിയ ആ അമ്മയോട് അനാദരവ് കാണിക്കുന്ന മക്കളിന്ന് ധാരാളമുണ്ട്. ജോലിയെടുക്കാന്‍ വയ്യാത്ത പ്രായമായ അമ്മാരെ ആര്‍ക്കും വേണ്ട. അവരുടെ അവസാന ദിവസങ്ങള്‍ ആശുപത്രി കിടക്കയിലും അഗതി മന്ദിരങ്ങളിലുമായിരിക്കും. മക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും വലിയ നിലയില്‍ ജീവിക്കുന്നവരായിരിക്കും. ശീതീകരിച്ച ആഡംബര ബംഗ്ലാവില്‍ ഇവര്‍ അന്തിയുറങ്ങുമ്പോള്‍ ഈ പാവം അമ്മമാര്‍ കാറ്റും വെളിച്ചവും കടക്കാത്ത മുറികളില്‍ ഉഷ്ണവും സഹിച്ച് മക്കളെക്കുറിച്ചോര്‍ത്ത് കിടക്കുന്നുണ്ടാവും.
ഈ എഴുപതുവയസ്സിലും അമ്മയില്ലാത്ത ദുഃഖവുമായി കഴിച്ചുകൂട്ടുന്ന വ്യക്തിയാണിത് എഴുതുന്നത്. ദൈവം കുഞ്ഞിന് തന്ന സ്‌നേഹോപഹാരമാണ് അമ്മ എന്ന സങ്കല്‍പ്പം എത്രയോ ശരിയാണ്. അമ്മ യല്ലാതൊരു ദൈവമുണ്ടോ എന്ന പ്രസിദ്ധ ഗാനംകൂടി വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. അപ്പോള്‍ കൊല്ലത്തിലൊരിക്കല്‍ അവരെ ഓര്‍ക്കേണ്ടതല്ലെ?
എന്‍.യു.പൈ കൊച്ചി
എ.കെ.ആന്റണിയുടെ അസഹിഷ്ണുത
ഭാരതത്തിലെ പത്തുപതിനഞ്ച് സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നു. ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി ഭരിക്കുന്നു. എന്നാല്‍ ഈ കൊച്ചുകേരളത്തില്‍ (ഭാരത ജനസംഖ്യയുടെ വെറും മൂന്നുശതമാനത്തില്‍ താഴെ മാത്രമേ മലയാളികള്‍ ഉള്ളൂ) ഭാരതീയ ജനതാപാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥി കേരള നിയമസഭയിലെത്തിയാല്‍ എന്തോ മഹാദുരന്തം സംഭവിക്കുമെന്നാണ് നമ്മുടെ മുന്‍ മുഖ്യമന്ത്രി കൂടിയായ ആന്റണി പറഞ്ഞത്.
ബിജെപിയുടെ ഒരാള്‍ നിയമസഭയിലെത്തിയിരിക്കുന്നു. എന്തുദുരന്തമാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ആന്റണി മറുപടി പറയണം.
കെ.വി.സുഗതന്‍,എരമല്ലൂര്‍
സുരേഷ്‌ഗോപി എംപിയുടെ ശ്രദ്ധക്ക്
താങ്കളിപ്പോള്‍ രാജ്യസഭാംഗവും കേരളത്തിന്റെ പ്രിയപ്പെട്ട എംപിയുമാണല്ലോ. താങ്കള്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് രണ്ടുദിവസം മുമ്പ് ഒരു പത്രപ്രസ്താവനയില്‍ എന്നാലാവുന്ന കാര്യങ്ങള്‍ കേരളത്തിനുവേണ്ടി ചെയ്യുമെന്നും പത്രവാര്‍ത്തയില്‍ വായിച്ചറിഞ്ഞു.
നമ്മുടെ ഭാരതപ്പുഴയില്‍ ഈയടുത്ത അവസരത്തില്‍ ഒരു തടയണയുടെ നിര്‍മാണം പൂര്‍ത്തിയായതും മലമ്പുഴ ഡാമില്‍നിന്നും തുറന്നുവിട്ട വെള്ളം അവിടെ തടഞ്ഞതും അതുകൊണ്ട് ആ പ്രദേശവാസികളുടെ ജലക്ഷാമം പരിഹരിക്കപ്പെട്ടതും ചുറ്റുപാടുമുള്ള കിണറുകളില്‍ ഉറവയെത്തി വെള്ളം വന്നതും വാര്‍ത്ത കണ്ടു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പരിസ്ഥിതിവിദഗ്ധന്‍ 16 തടയണകള്‍ ഭാരതപ്പുഴയില്‍ നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതില്‍ ഒന്ന് മാത്രമാണ് ഇതുവരെ നിര്‍മ്മിച്ചത്. അതിന്റെ പ്രയോജനം ആ പ്രദേശത്തുള്ള ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ഇതുപോലെ നമ്മുടെ നാട്ടിലെ നദികളില്‍ പാഴായി പോകുന്ന വെള്ളം സംഭരിക്കാന്‍ എല്ലാ പുഴകളിലും തടയണകള്‍, ചീപ്പുകള്‍ നിര്‍മ്മിക്കണം.
വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാണുന്ന വരള്‍ച്ചക്ക് മുഖ്യകാരണം കുഴല്‍കിണറുകളാണെന്ന് തോന്നുന്നു. കുഴല്‍കിണറുകളെപ്പറ്റി ശാസ്ത്രീയമായ അന്വേഷണം വേണം, കഴിയുമെങ്കില്‍ നിയമംമൂലം ഭാരതത്തില്‍ കുഴല്‍കിണര്‍ നിര്‍മ്മാണം നിരോധിക്കണം. പകരം എല്ലാ പഞ്ചായത്തുകളിലും കഴിയുന്നത്ര കുളങ്ങള്‍ നിര്‍മ്മിക്കണം. മരങ്ങളും വളര്‍ത്തണം.
കുളങ്ങള്‍ നിര്‍മിച്ചാല്‍ അവ മഴക്കാലത്ത് ജലം സംഭരിക്കും. വേനല്‍ക്കാലത്ത് ജലസ്രോതസ്സുകളായിമാറും. കുടിക്കുവാനും കൃഷിക്കും വെള്ളം കിട്ടുകയും ചെയ്യും. മത്‌സ്യം വളര്‍ത്തുകയും ചെയ്യാം. കേരളത്തെ മാത്രമല്ല ഭാരതത്തെ വരള്‍ച്ചയില്‍നിന്നും സംരക്ഷിക്കുവാന്‍ താങ്കളുടെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങട്ടെ.
സഹദേവന്‍, ചെറുശ്ശേരി
കോടതി ജീവനക്കാരുടെയും കുറവുണ്ട്
കോടതികളില്‍ ജഡ്ജിമാരുടെ എണ്ണവും സുഖകരമായ ജോലി അന്തരീക്ഷവും ഒരുക്കുന്ന വിഷയം പരിഗണിക്കുന്നതിനിടയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രികൂടി ഇരുന്ന വേദിയില്‍ വിങ്ങിപ്പൊട്ടിയത് ഒരു വല്ലാത്ത കാഴ്ചയായിരുന്നു. തീര്‍ച്ചയായും നമ്മുടെ കോടതികളില്‍ എല്ലാവരും ജോലിഭാരത്താല്‍ കഷ്ടപ്പെടുകയാണ്. ജഡ്ജിമാരുടെ എണ്ണത്തില്‍ കുറവുള്ളതുപോലെ ജീവനക്കാരുടെ എണ്ണത്തിലും ധാരാളം കുറവുണ്ട്. യാതൊരു സൗകര്യവുമില്ലാതെ, ജീവനക്കാര്‍ ജോലിഭാരത്താല്‍ തളരുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ കോടതികളില്‍ തീരെ കുറവാണ്.
സര്‍ക്കാരിന് റവന്യൂ നേടിക്കൊടുക്കുന്നതില്‍ ഒരു നല്ല പങ്ക് കോടതികള്‍ക്കുണ്ട്. അതൊന്നും പരിഗണിക്കാതെ കോടതികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നതില്‍ ഭരണക്കാര്‍ മുഖംതിരിക്കുന്നു. അതിനാല്‍ കോടതികളുടെ വികസന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പൊതുജനങ്ങള്‍ക്ക് നീതി നടത്തിക്കൊടുക്കുന്നതില്‍ ജീവനക്കാരുടെ സേവനവും വിലമതിക്കപ്പെടേണ്ടതുണ്ട്. കൂടുതല്‍ കോടതികള്‍ തുടങ്ങുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്താല്‍ മാത്രമേ ഈ കഷ്ടപ്പാടിനൊരു അറുതി വരൂ.
പി.വി.ഹരിലാല്‍, ഹരിപ്പാട്
















