മനോരമയുടെ പുത്രന് സുദര്ശനന്. ലീലാവതിയുടെ കുമാരന് ശത്രുജിത്ത്. രാജാവ് അതീവസന്തോഷത്തോടെ ദാനധര്‍മ്മങ്ങളും കുമാരന്മാര്ക്ക് വേണ്ടി ജാതസംസ്കാരകര്മ്മങ്ങളും നടത്തി തനിക്കുണ്ടായ പുത്രലാഭം നന്നായി ആഘോഷിച്ചു. രണ്ടു പുത്രന്മാരെയും യാതൊരു പക്ഷപാതവും കൂടാതെ രാജാവ് ഒരുപോലെ സ്നേഹിച്ചു. പുത്രന്മാര്ക്ക് യഥാകാലം ചൂഡാകര്‍മ്മം (ആദ്യത്തെ മുടി വെട്ടല്‍) നടത്തിച്ചു.
അതിസുന്ദരന്മാരായ ഈ ബാലന്മാര് അവരുടെ ചേഷ്ടിതങ്ങള്‍ കൊണ്ട് കൊട്ടാരത്തിലെ എല്ലാവരെയും ആകര്‍ഷിച്ചു. ശത്രുജിത്ത് നല്ല വാക് ചാതുരിയുള്ളവനായിരുന്നു. അതിനാല്‍ രാജാവിനും മന്ത്രിമാര്‍ക്കും നാട്ടുകാര്‍ക്കും ഇളയവനായ ശത്രുജിത്തിനോടു പ്രിയം ഏറിവന്നു. മൂത്തവനായ സുദര്ശനനില് എല്ലാവരുടെയും പ്രീതി അല്പം കുറവായിരുന്നു. ഒരു ദിവസം രാജാവ് വേട്ടയ്ക്കായി കാട്ടിലേയ്ക്ക് പോയി. മാന്‍, ആന, പന്നി എന്നിങ്ങിനെ വിവിധമൃഗങ്ങളെ വേട്ടയാടി രാജാവ് രസിച്ചു വരവേ, കാട്ടില്‍ നിന്നും ഒരു സിംഹം അദ്ദേഹത്തിനു മുന്നില്‍ ചാടിവീണു. രാജാവയച്ച അമ്പ്കൊണ്ട് ക്രുദ്ധനായ സിംഹം അലറിവിളിച്ചു. വാലുമുയര്ത്തിപ്പിടിച്ച് സടകുടഞ്ഞുകൊണ്ട് സിംഹം രാജാവിന്റെ നേരേ ചാടി.
രാജാവാണെങ്കില്‍ ഉറയില്‍നിന്ന് ഊരിപ്പിടിച്ച വാളുമായി അതി പരാക്രമത്തോടെ അവനെ നേരിടാന്‍ തയ്യാറായി നിന്നു. അപ്പോള്‍ രാജഭടന്മാര് സിംഹത്തിന് നേരെ ശരവര്‍ഷം ചൊരിഞ്ഞു. അമ്പേറ്റ് വലഞ്ഞ സിംഹം രാജാവിന്റെ മേല്‍ ചാടി വീണു. രാജാവ് അതിനെ വാളുകൊണ്ട് വെട്ടി, സിംഹം ക്ഷണത്തില്‍ കുതിച്ചു ചാടി തിരിഞ്ഞുവന്ന് ഹിംസ്രനഖങ്ങള് കൊണ്ട് രാജാവിനെ മാന്തിപ്പൊളിച്ച് കൊന്നു. സേവകവൃന്ദം നിലവിളിച്ചുകൊണ്ട് ശരമാരി തുടരവേ സിംഹവും ചത്തു വീണു. പരിവാരങ്ങള്‍ കൊട്ടാരത്തില്‍ച്ചെന്ന് മന്ത്രിമാരോട് നടന്ന സംഭവങ്ങള്‍ വിവരിച്ചു.
വനത്തില്‍പ്പോയി അവര്‍ രാജാവിനായി സംസ്കാരകര്‍മ്മങ്ങള്‍ വേണ്ടപോലെ ചെയ്തു. പരലോകസുഖപ്രാപ്തിക്കായി വസിഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ എല്ലാ ക്രിയകളും അനുഷ്ഠിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: