കെ.കെ.പത്മനാഭന്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തുള്ള അസാന്നിധ്യം ത്രികോണ മത്സരം നടക്കുന്ന ഉദുമ നിയോജക മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു. കെ.സുധാകരന്റെ ഉദുമയിലേക്കുള്ള വരവിനെ ആദ്യം മുതല്‍ ശക്തമായി എതിര്‍ത്തത് പി.ആര്‍ ആണ്. നിരവധി തവണ പി.ആര്‍ ഉള്‍പ്പെട്ട കെപിസിസി നിയോഗിക്കപ്പെട്ട അന്വേഷണ കമ്മീഷനുകള്‍ സുധാകരനെതിരായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പി.ആറും സുധാകരനും പരസ്പരം അനവധി തവണ പരസ്യമയി തന്നെ പല വിഷയങ്ങളിലും പ്രസ്ഥാവനകള്‍ ഇറക്കിയ ചരിത്രമുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി കെ.സുധാകരനും ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംഎല്‍എയായ കെ.കുഞ്ഞിരാമനും രംഗത്ത് വന്നതോടെ മണ്ഡലം സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കുകയും ശക്തമായ ത്രികോണ മത്സരത്തിന് വേദിയാവുകയും ചെയ്യുകയായിരുന്നു. സുധാകരന്റെ തെരഞ്ഞെടുപ്പ് വേദികളില്‍ പിആറിന്റെ അസാന്നിധ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. തന്നെ നിരവധി തവണ തള്ളി പറയുകയും ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുന്‍കൈയ്യെടുക്കുകയും ചെയ്ത സുധാകരനു വേണ്ടി വോട്ട് ചോദിച്ച് പൊതു വേദിയിലെത്താന്‍ പിആറെന്ന കണ്ണൂരിലെ കോണ്‍ഗ്രസ്സ് നേതാവിന് മാനസികമായി കഴിയാതെ പോകുമ്പോള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വലിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സ്ഥാനാര്‍ത്ഥിക്ക് ആകുന്നില്ല.
പിആര്‍ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് ആയിരുക്കുമ്പോള്‍ സുധാകര വിഭാഗം അദ്ദേഹത്തെ ഓഫീസില്‍ കയറാനനുവദിക്കാതെ മണിക്കൂറുകള്‍ പൊരിവെയിലത്ത് ഇരുത്തിയത് വലിയ രാഷ്‌ട്രീയ കോലാഹങ്ങള്‍ക്ക് കാരണമായിരുന്നു. മുന്‍ മന്ത്രി എന്‍ രാമകൃഷ്ണന്‍ പാവപ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഒരു രൂപ പിരിവെടുത്ത് കെട്ടിപ്പൊക്കിയ കണ്ണൂര്‍ ഡിസിസി ഓഫീസ് സുധാകരന്റെ നേതൃത്വത്തിലാണ് പൊളിച്ച് മാറ്റി പുതിയത് പണിയാന്‍ തുടങ്ങിയത്. കോമേഴ്‌സ്യല്‍ കെട്ടിടമുള്‍പ്പെടെ ഓഫീസ് പണിയാന്‍ നിലവിലുള്ള സുധാകര പക്ഷത്തെ ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ വെച്ചപ്പോള്‍ കെപിസിസിക്ക് മുന്നില്‍ വരെ പരാതിയുമായി പിആറെത്തിയിരുന്നു. കെ.കരുണാകരന്‍ പഠിച്ച കണ്ണൂര്‍ ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ സുധാകരന്റെ നേതൃത്വത്തില്‍ കരുണാകരന്‍ മെമ്മൊറിയല്‍ ട്രസ്റ്റ് രുപീകരിച്ച് രാജ കുടുംബത്തില്‍ നിന്ന് വിലയ്‌ക്ക് വാങ്ങാന്‍ ശ്രമിച്ചിരുന്നു. അതിനായി സുധാകരന്‍ ഗള്‍ഫില്‍ വരെ പോയി വലിയ തരത്തിലുള്ള ഷെയര്‍ പിരിവ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നീട് അതില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ സുധാകരന്‍ പിന്‍വാങ്ങിയപ്പോള്‍ പരസ്യമായി പത്രസമ്മേളനം നടത്തി സുധാകരനെതിരെ പ്രതികരിച്ച വ്യക്തിയാണ് പി.ആര്‍.
സുധാകരന്‍ പള്ളിക്കുന്നില്‍ വളര്‍ത്തി കൊണ്ടുവന്ന പി.കെ.രാഗേഷ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് റിബലായി മത്സരിച്ചിരുന്നു. സുധാകര വിഭാഗത്തിലെ പലരുടെയും പരാജയ കാരണമായിരുന്നു രാഗേഷ് വിഭാഗം നിര്‍ത്തിയ റിബലുകള്‍. അതോടെയാണ് സുധാകരന്‍ കണ്ണൂരില്‍ നിന്ന് വടക്കോട്ടേക്ക് വണ്ടി കയറിയത്. പി.കെ.രാഗേഷിനെ പല തവണ സംരക്ഷിക്കുന്നത് പിആറാണെന്ന് പറഞ്ഞ് സുധാകരന്‍ ഡിസിസി യോഗങ്ങളില്‍ വലിയ ബഹളങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുധാകരന്റെ രാഷ്‌ട്രീയേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കാത്തതിനാല്‍ തന്നെ പിആര്‍ എപ്പോഴും സുധാകര വിഭാഗത്തിന്റെ കണ്ണിലെ കരടാണ്.
സുധാകരന്റെ ഉദുമയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുസിം ലീഗ് ഹൈജാക്ക് ചെയ്യുകയാണെന്ന പരാതി പാരമ്പര്യ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്. പത്രികാ സമര്‍പ്പണ ദിവസം നടാലില്‍ നിന്ന് പ്രവര്‍ത്തകരെ ടൂറിസ്റ്റ് ബസ്സില്‍ കൊണ്ട് വന്ന് പ്രകടനമായി കലക്‌ട്രേറ്റിലേക്ക് പോകേണ്ട ഗതികേട് വരെ സുധാകരന് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയുടെ ഉദുമയിലെ അസാന്നിധ്യം പരമ്പരാഗത കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. അല്‍പ കാലത്തേക്കെങ്കിലും തനിക്ക് രാഷ്‌ട്രീയ വനവാസം വിധിച്ച പഴയ ശിഷ്യനായ സുധാകരനെതിരെ പിആര്‍ വിഭാഗം പാലം വലിക്കുമോയെന്നാണ് ഉദുമയിലെ വോട്ടര്‍മാര്‍ അകാംക്ഷയോടെ നോക്കുന്നത്.
















