കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പിണറായി വിജയന്റെ മുന്നൂറ് മീറ്ററിലധികം നീളത്തിലുള്ള ഭീമന്‍ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന സിപിഎം ഗൂഢാലോചന പൊളിഞ്ഞു. പിണറായി വിജയന്റെ വീടിന് മുന്നിലാണ് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടിക്കാരെ കടന്ന് ചെല്ലന്‍പോലും സിപിഎമ്മുകാര്‍ അനുവദിക്കാത്ത സ്ഥലത്ത് വെച്ച ഈ ഫ്‌ളക്‌സാണ് രാത്രിയുടെ മറവില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നശിപ്പിച്ചത്.
എന്നാല്‍ ഫ്‌ളക്‌സ് നശിപ്പിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പിണറായി വിജയന്‍ തന്നെ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് പിണറായി ലോക്കല്‍ സെക്രട്ടറി നല്‍കിയ വ്യാജ പരാതിയില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രേംജിത്തിനെ പോലീസ് സംഘം രാത്രി വീട് വളഞ്ഞ് വീട്ടുകാരായ സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രേംജിത്തിനെ കൂടാതെ സഹോദരനടക്കം പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കള്ളക്കേസ് ചുമത്തി പ്രേംജിത്തിനെ ജയിലിലടക്കാനുള്ള ധര്‍മ്മടം പോലീസിന്റെ നീക്കം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അവസരോചിതമായ നീക്കത്തിലാണ് പരാജയപ്പെട്ടത്. സ്ത്രീകളടക്കമുള്ളവര്‍ അകാരണമായി അറസ്റ്റ് ചെയ്ത പ്രേംജിത്തിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തുകയായിരുന്നു. സ്റ്റേഷന് മുമ്പില്‍ ഇന്നലെ പുലര്‍ച്ചെവരെ കുത്തിയിരിപ്പ് സമരം തുടര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതായ പോലീസ് മൊബൈല്‍ രേഖകളടക്കം പരിശോധിച്ച് കുറ്റക്കാരനല്ലെങ്കില്‍ അറസ്റ്റ് ചെയ്ത പ്രേംജിത്തിനെ വിട്ടയക്കാമെന്ന് പറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.
സിപിഎം നേതാക്കളുടെ ആരോപണങ്ങളും പരാതിയും പൂര്‍ണ്ണമായും കളവാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ആറസ്റ്റ് ചെയ്ത ആര്‍എസഎസ് പ്രവര്‍ത്തകനെ പോലീസ് ഇന്നലെ കാലത്ത് വിട്ടയച്ചത്. എന്നാല്‍ സ്വന്തം തട്ടക്കത്തില്‍ പിണറായിയോട് എതിര്‍പ്പുള്ള അണികളാണ് ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതെന്നാണ് ഇപ്പോള്‍ പുറത്തായ യാഥാര്‍ത്ഥ്യം. സ്വന്തം നാട്ടില്‍ പോലും ശക്തമായിരിക്കുന്ന പാര്‍ട്ടി അണികളുടെ എതിര്‍പ്പ് മറച്ചുവെക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം ദയനീയമായി പരാജയപ്പെട്ടത് കൂടുതല്‍ പരിഹാസ്യമായി മാറ്റിയിരിക്കുകയാണ്.
















