ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കുംഭകോണത്തില്‍ പങ്കാളിയായ പലര്‍ക്കും വിരമിക്കലിന് ശേഷം ഉന്നതപദവികള്‍ ലഭിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഹെലിക്കോപ്ടര്‍ ഇടപാടില്‍ പലര്‍ക്കും നിയമവിരുദ്ധമായ ബന്ധമുണ്ട്. അതാരൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ അവര്‍ക്ക് നിയമത്തിന്റെ വലയില്‍ നിന്നും രക്ഷപ്പെടുവാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആ സമയത്ത് അവര്‍ക്ക് അധികാരം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ കുംഭകോണത്തിന് അനുകൂല നിലപാടില്ലായിരുന്നു. പിന്നീടിവരെല്ലാം ഉന്നത പദവികളിലെത്തിച്ചേരുകയും ചെയ്തു. ഇടപാട് സംബന്ധിച്ച് ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തീരുമാനിക്കും.
ഹെലിക്കോപ്ടര്‍ ഇടപാടില്‍ ഉള്‍പ്പെട്ട പലരും പിന്നീട് ഗവര്‍ണര്‍മാരും അംമ്പാസഡര്‍മാരുമായതായി പരീക്കര്‍ പറഞ്ഞു.
ഭരണഘടനാ പദവിയിലുടെ ഇവര്‍ നല്ല അവസ്ഥയിലെത്തി. ഇവരെങ്ങനെ ഈ പദവികളിലെത്തിയെന്ന് വ്യക്തമാണ്. പശ്ചിമ ബംഗാള്‍ മുന്‍ഗവര്‍ണറും മുന്‍ ദേശീയ ഉപദേഷ്ടാവുമായിരുന്ന എം,കെ, നാരായണന്‍, ഗോവ മുന്‍ഗവര്‍ണറും മുന്‍ എസ്പിജി തലവനുമായ ബി.വി. വാഞ്ചു, മുന്‍പ്രതിരോധ സെക്രട്ടറിയും ഇപ്പോഴത്തെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ്മ എന്നിവരെല്ലാം ഇടപാടുമായി ബന്ധമുള്ളവരാണ്. മുന്‍ വായുസേനാ തലവന്‍ എന്‍.എ.കെ. ബ്രൗണ്‍ ഇപ്പോള്‍ നോര്‍വെയിലെ അംമ്പാസഡറാണ്. എന്നാല്‍ താനിക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നാണ് ബ്രൗണിന്റെ നിലപാട്.
















