ദേശീയ ജനാധിപത്യ സഖ്യത്തിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിന് ദേശീയ നേതാക്കളെത്തിയതോടെ ഉശിരൻ തുടക്കം. അതിൽ പ്രവർത്തകരുടെയും അനുഭാവികളുടെയും ആവേശം ആകാശത്തോളമുയർന്നു. കൊടും ചൂട് അവർ അറിഞ്ഞില്ല. നേതാക്കൾ വന്ദേമാതരം മുഴക്കിയപ്പോൾ അണികൾ ദിക്കുകളെങ്ങും പ്രതിഫലിപ്പിച്ചു. അവരിൽ സ്ത്രീകളും വിദ്യാർത്ഥികളും യുവജനതയും എന്നുവേണ്ട പുരുഷാരം തന്നെയുണ്ടായിരുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പങ്കെടുത്ത നാലു പൊതുയോഗങ്ങളാളിരുന്നു ഇന്നലെ. പത്തനംതിട്ട ജില്ലയിലെ റാന്നിയിലായിരുന്നു ആദ്യത്തേത്. മേടച്ചൂടിനെ വകവെക്കാതെ എത്തിച്ചേർന്നത് പതിനായിരങ്ങൾ. വൈകിട്ട് ആലുവയിൽ യോഗം നടക്കുമ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു, ഏറെക്കാലമായി കൊതിയ്‌ക്കുന്ന മാറ്റത്തിന്റെ വരവറിയിച്ചുള്ള മഴ അണികൾ ആഹ്ലാദത്തോടെ ആസ്വദിച്ചു.
കോട്ടയം ജില്ലയിലെ മണിമലയിലും എറണാകുളം ജില്ലയിലെ പറവൂർ വഴിക്കുളങ്ങരയിലും ബിജെപി ദേശീയാദ്ധ്യക്ഷനെ കാണാനും കേൾക്കാനുമെത്തിയത് പതിനായിരക്കണക്കിന് പ്രവർത്തകരും അനുഭാവികളുമായിരുന്നു.
ഇടതു-വലതു മുന്നണികളുടെ തനിനിറം തുറന്നു കാട്ടി അമിത് ഷായുടെ പ്രസംഗം കത്തികയറിയപ്പോൾ ആവേശത്താൽ പ്രവർത്തകർ വന്ദേമാതരം മുഴക്കി. നാലു സമ്മേളനങ്ങളിലും സംഘാടകരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് ജനം ഒഴുകിയെത്തി. തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്ക് ആവേശം വിതറി ഭാരത് മാത കീ ജയ് വിളിപ്പിച്ച് കൊണ്ടാണ് അമിത്ഷാ ഓരോ പ്രസംഗവും ആരംഭിച്ചത്. പത്ത് വർഷക്കാലം ഭാരതത്തിൽ തുടർഭരണം നടത്തിയ യുപിഎ സർക്കാരിന്റെ അഴിമതി ഭരണത്തെ തുറന്നുകാട്ടിയ ബിജെപി അദ്ധ്യക്ഷൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെയും എ.കെ. ആന്റണിയേയും സിപിഎമ്മിനെയും കടന്നാക്രമിച്ചു. ബംഗാളിലും കേരളത്തിലും തുടരുന്ന കോൺഗ്രസ്-സിപിഎം നയ കാപട്യങ്ങൾ തുറന്നുകാട്ടി. മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞു.
കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മതസൗഹാർദ്ദം തകരുമെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന തള്ളികളഞ്ഞ അമിത് ഷാ രാജ്യത്ത് 14 സംസ്ഥാനങ്ങളിൽ ഭരിക്കുന്നത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണെന്ന് ഓർമിപ്പിച്ചു. എല്ലാ പൊതുയോഗങ്ങളിലും സ്ഥാനാർത്ഥികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്തും വേദിയിൽ നിന്നിറങ്ങിയപ്പോൾ പ്രവർത്തകർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്തുമാണ് അദ്ദേഹം യാത്രയായത്. വിവിധ സമ്മേളനങ്ങളിൽ സുരേഷ് ഗോപി എംപി, ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി കൺവീനർ വി. മുരളീധരൻ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യു എന്നിവരും പങ്കെടുത്തു.
















