അരൂര്‍: പ്രദേശം ഓരുവെള്ളത്തില്‍, കുടിവെള്ളമില്ലാതെ കുമ്പഞ്ഞി നിവാസികള്‍. കര്‍ഷക സംഘത്തിന്റെ ഒത്തുകളി മൂലം കാലാവധി കഴിഞ്ഞിട്ടും മത്സ്യ വാറ്റ് തകൃതിയായതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്. മാര്‍ച്ച് 31നായിരുന്നു പാടശേഖരത്തിലെ മത്സ്യവാറ്റ് അവസാനിപ്പിക്കേണ്ടിയിരുന്നത്.
എന്നാല്‍ മത്സ്യമുതലാളിമാര്‍ക്ക് ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കാന്‍ കര്‍ഷക സംഘം ഒത്തുകളിക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. സര്‍ക്കാര്‍ അനുശാസിക്കുന്ന ഒരു നെല്ലും മീനും പദ്ധതിയുടെ നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് മത്സ്യവാറ്റ് തുടരുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
265 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മത്സ്യവാറ്റ് തുടങ്ങിയത്. സമൃദ്ധമായി നെല്ല് കൃഷിനടത്തിയിരുന്ന പാടശേഖരത്ത് ചെമ്മീന്‍ കൃഷിക്കായി ഓരുവെള്ളം കയറ്റിയതോടെ പ്രദേശത്തെ 350 ഓളം കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി.
ഓരിനെ പ്രതിരോധിക്കാന്‍ കഴിവുള്ള പൊക്കാളി ഇനത്തില്‍പ്പെട്ട ചെട്ടിവിരിപ്പ് വിത്താണ് ഇവിടെ കൃഷി ചെയ്തിരുന്നത്. പതിറ്റാണ്ടുകളായി പേരിനു പോലും കൃഷി നടത്താത്ത സ്ഥിതിയാണ്. മത്സ്യ കൃഷിയില്‍ നിന്നും ലഭിക്കുന്ന ലാഭം മാത്രമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. നിരന്തരം പാടശേഖരത്തില്‍ ഓരുവെള്ളം കയറ്റി നിര്‍ത്തുന്ന മൂലം പ്രദേശത്തെ ശുദ്ധജല സ്രോതസുകള്‍ ഉപ്പുവെള്ളംകയറി ഉപയോഗശൂന്യമായി.
ഇതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. മാര്‍ച്ചിനു ശേഷം പാടശേഖരത്തെ ഉപ്പുവെള്ളം വറ്റിച്ച് ബണ്ട് നിര്‍മിച്ച് കൃഷിക്ക് മുന്നൊരുക്കം നടത്തുകയും പ്രദേശത്തെ പരമ്പരാഗത ജലസ്രോതസുകള്‍ ശുചീകരിച്ച് ഉപയോഗപ്രദമാക്കാനുമായിരുന്നു ധാരണയെങ്കിലും ഇതു പാലിക്കാതെ ഇപ്പോഴും ഉപ്പുജലം നിറച്ചിട്ടിരിക്കുകയാണ്.
കൃഷിവകുപ്പിന്റെ സബ്‌സിഡിയില്‍പ്പെടുത്തി പെട്ടിയും പറയും കര്‍ഷക സംഘത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും അത് സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന സംഘത്തിന്റെ നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
















