കണ്ണൂര്‍: കെഎപി ബറ്റാലിയനില്‍ മൂന്നാം മുറയെന്ന് ആക്ഷേപം. മുടി മുറിച്ചത് ശരിയായില്ലെന്നാരോപിച്ച് പൊലീസ് ട്രെയിനികളെ പൊരിവെയിലത്ത് ടാര്‍റോഡില്‍ മണിക്കൂറുകളോളം കിടത്തി ശിക്ഷിച്ചു. 12 പേര്‍ക്ക് സൂര്യാതപവും മാരകപൊള്ളലുമേറ്റു. സംഭവം വിവാദമായതോടെ കുറ്റക്കാരനായ ഹവില്‍ദാരെ രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ് ഇടപെട്ടതായും ആരോപണമുണ്ട്. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലാണ് പ്രാകൃതശിക്ഷാനടപടി അരങ്ങേറിയത്. പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ കമാണ്ടന്റ് കെ.പി.ഫിലിപ്പ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയത്. പുതിയ ട്രെയിനി ബാച്ചിലെ 12 പേര്‍ മുടിമുറിച്ചത് ശരിയായില്ലെന്ന കാരണം പറഞ്ഞ് കോര്‍ട് മാര്‍ഷല്‍ ചുമതലയുള്ള ഹവില്‍ദാര്‍ പ്രകാശനാണ് അച്ചടക്ക നടപടിക്ക് ഉത്തരവിട്ടതെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഉച്ചക്ക് ഒന്നുമുതല്‍ പൊരിവെയിലത്ത് ബാരക്കിന് മുമ്പിലുള്ള ടാര്‍ റോഡില്‍ കിടന്ന് പുഷ്അപ്പ് എടുക്കണമെന്നാണത്രെ നിര്‍ദേശം നല്‍കിയത്. വെളുത്ത ബനിയനും പാന്റ്‌സും ധരിച്ച് റോഡില്‍ കിടന്ന യുവാക്കളുടെ ശരീരത്തില്‍ പൊള്ളലേറ്റു. ശക്തമായ ചൂടില്‍ ഇവര്‍ അവശരായെന്ന് മറ്റുള്ളവര്‍ അറിയിച്ചിട്ടും ശിക്ഷയില്‍നിന്ന് ഒഴിവാക്കിയില്ലത്രെ. പിന്നീട് സൂര്യാതപമേറ്റ് പലരും കുഴഞ്ഞുവീഴുന്ന പരുവത്തിലായപ്പോഴാണ് ശിക്ഷ അവസാനിപ്പിച്ച് ബാരക്കിലേക്ക് അയച്ചത്.
കൊടുംചൂടില്‍ വെള്ളം പോലും കുടിക്കാന്‍ അനുവദിക്കാതെയുള്ള ശിക്ഷാനടപടി മൂലം ട്രെയിനികള്‍ അവശരായി. മറ്റുള്ളവര്‍ താങ്ങിയെടുത്താണ് ഇവരെ ബാരക്കിലേക്ക് കൊണ്ടുപോയതെന്നും പൊലീസുകാര്‍ പറഞ്ഞു. ഏഴുമാസം ട്രെയിനിങ് പൂര്‍ത്തിയാക്കിയവരെ സാധരണനിലയില്‍ ഇത്ര കഠിനമായ ശിക്ഷകള്‍ക്ക് വിധേയരാക്കാറില്ലെന്ന് പൊലീസുകാര്‍ ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ കമാണ്ടന്റ് കെ.പി.ഫിലിപ്പ് സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരെ ദയാരഹിതമായി പീഡിപ്പിച്ചതിനെതിരെ മനുഷ്യാവകാശകമീഷന്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് പൊലീസുകാരുടെ ആവശ്യം.















