കോഴിക്കോട്: ബംഗ്ലാദേശ് യുവതിയെ എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് മനുഷ്യകടത്തിനും അന്യായമായി തടവില്‍ വച്ചതിനും. കേസിലെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികള്‍ക്കാണ് കോടതി ഇന്ന ലെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി കാസര്‍കോട് തൃക്കരിപ്പൂര്‍ ഉദിനൂര്‍ അഞ്ചില്ലത്ത്ബദായില് എ.ബി. നൗഫലിന് (29) എട്ടുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഐപിസി 370 പ്രകാരം മനുഷ്യകടത്തിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. രണ്ടാംപ്രതി വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങളെ(44) അഞ്ചു വര്‍ഷം കഠിനതടവിനും ഒരു വര്‍ഷം അധിക തടവിനുമാണ് ശിക്ഷിച്ചത്. രണ്ട് ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. മൂന്നാം പ്രതിയും സുഹൈലിന്റെ ഭാര്യയുമായ വയനാട് സുഗന്ധഗിരി പ്ലാന്റേഷന് സ്വദേശിനി അംബിക എന്ന സാജിത(35)യ്ക്ക് മൂന്ന് വര്‍ഷം തടവും ഒരു വര്‍ഷം അധിക തടവുമാണ് വിധിച്ചത്. ഐപിസി 343 പ്രകാരം അന്യായമായി തടവില്വെച്ചതിനും 370 (എ) പ്രകാരം മനുഷ്യകടത്തിനിരയായ ആളെ ലൈംഗികമായി ചൂഷണം ചെയ്തതിനുമാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്.
രണ്ട് ചെറിയ കുട്ടികള്‍ ഉള്ളത് പരിഗണിച്ചാണ് അംബികക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നതെന്നും കോടതി പറഞ്ഞു. ഇവര്‍ക്ക് രണ്ടുപേരുടെ ആള്‍ജാമ്യവും ഇന്നലെ കോടതി അനുവദിച്ചു. പിഴയായി ലഭിക്കുന്ന ഒരു ലക്ഷം രൂപ പീഡനത്തിനിരയായ യുവതിക്ക് നല്കാന് ബംഗ്ലാദേശ് ഹൈക്കമീഷണര്‍ക്ക് ധാക്കയിലെ ഇന്ത്യന്‍ എംബസി വഴി നല്‍കാനും കോടതി വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: