പാലാ: തിരക്കേറിയ പാലാ -രാമപുരം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 9 ജീവനുകളാണ് പാലാ -രാമപുരം റോഡിന്റെ വിവിധയിടങ്ങളിലായി നടന്ന വാഹനാഅപകടങ്ങളില് പൊലിഞ്ഞത്്. ഇരുപതില്‍ പരം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച്്് റാന്നി സ്വദേശികളായ ദമ്പതിമാര്‍ മരിച്ചതാണ് ഏറ്റവും ഒടുവിലായി നടന്ന ദുരന്തം. മിക്ക ദിവസങ്ങളിലും തിരക്കേറിയ റോഡില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ നടക്കുന്നുണ്ട്. റോഡ് ആധുനിക നിലവാരത്തില്‍ ടാറിംങ് നടത്തിയെങ്കിലും വളവുകള്‍ അതേപടി നിലനില്‍ക്കുകയാണ്. പലയിടങ്ങളിലും റോഡിന് ആവശ്യത്തിന് വീതിയില്ല. രണ്ടുവാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോകുവാന്‍ ആവശ്യത്തിന് വീതിയില്ലാത്ത ഭാഗങ്ങള്‍ ഏറെ അപകടസാദ്ധ്യതയുണ്ടാക്കുന്നു.
സ്വകാര്യ വ്യക്തികള്‍ റോഡ് പുറമ്പോക്ക്് കൈയ്യേറിയതായും ആരോപണമുണ്ട്. ദിവസേന ആയിരകണക്കിന് വാഹനങ്ങള്‍ യാത്ര ചെയ്യുന്ന റോഡില്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് തിരക്ക് ഇരട്ടിയിലധികമാകും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ പ്രധാനപ്പെട്ട പാതകളിലൊന്നാണ് പാലാ- രാമപുരം റോഡ്. ചക്കാമ്പുഴ സ്കൂളിന് സമീപമുള്ള പ്രദേശം സ്ഥിരം അപകടമേഖലയാണ്. ചക്കാമ്പുഴ മുതല്‍ ചക്കാമ്പുഴ ജംങ്്ഷന്‍ വരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത്. റോഡിന് വീതി കൂട്ടുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: