തിരുവനന്തപുരം: മാസ്റ്റര്‍പ്ലാന്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മേയര്‍ വി.കെ. പ്രശാന്ത് മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ നടത്തിയ ഉപരോധ സമരനാടകം പൊളിയുന്നു. മാസ്റ്റര്‍ പ്ലാനിന്റെ കാര്യത്തില്‍ തത്സ്ഥിതി തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാകുന്നു. മേയര്‍ നഗരവാസികളോട് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാസറ്റര്‍ പ്ലാന്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 15 നാണ് മേയറും സംഘവും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ചത്. ധര്‍ണ്ണ അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചക്ക് ഒടുവില്‍ നഗരകാര്യ സെക്രട്ടറി മുഹമ്മദ് ഹനീഷിനെക്കൊണ്ട് മാസറ്റര്‍ പ്ലാന്‍ മരവിപ്പിച്ചിട്ടുണ്ടെന്നും തത്സ്ഥിതി തുടരുമെന്നും കാട്ടി മേയര്‍ രേഖാമൂലം ഉത്തരവ് വാങ്ങിക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാസ്റ്റര്‍പ്ലാനിലെ കെട്ടിടനിര്‍മ്മാണചട്ടങ്ങളില്‍ ഇളവ് വരുത്തിയിട്ടില്ലെന്നും തത്സ്ഥിതി തുടരുമെന്നും കാട്ടി പത്രക്കുറിപ്പ് നല്‍കി. സിപിഎമ്മന്റെ നേതൃത്വത്തിലുള്ള മുന്‍ മേയര്‍ അഡ്വ ചന്ദ്രികയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ മാസറ്റര്‍ പ്ലാനിന് അനുകൂല നിലപാട് എടുത്തിരുന്നു. മാസ്റ്റര്‍ പ്ലാനിനെപ്പറ്റി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് പുസ്തകത്തില്‍ പദ്ധതി ജനക്ഷേമകരമാണെന്ന് സാക്ഷ്യപ്പെടുത്തി. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചന്ദ്രികയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഭൂമാഫിയകള്‍ക്കു വേണ്ടി മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കാന്‍ തയ്യാറായി എന്നു വേണം കരുതാന്‍. പദ്ധതി നടപ്പിലാക്കുന്നതിനു മുമ്പ് 10 ശതമാനം പ്രദേശവാസികളുടെ അഭിപ്രായം തേടിയിരിക്കണം. ഇത്തരത്തിലുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതിന് കൗണ്‍സിലര്‍മാരില്‍ നിന്നും ഒരു ഫോറം ഒപ്പിട്ടു വാങ്ങിക്കുകയായിരുന്നു. 2013 ജൂണിലാണ് കരട് പ്ലാന്‍ തയ്യാറാക്കുന്നത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരട് പ്ലാന്‍ അംഗീകരിച്ചപ്പോള്‍ ബിജെപിയിലെ ആറ് കൗണ്‍സിലര്‍മാരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കേരള കണ്‍ട്രീസ് ടൗണ്‍പ്ലാന്‍ ആക്ട് ബില്‍ സര്‍ക്കാര്‍ പാസ്സാക്കി. പ്രതിപക്ഷം വാക്ക്ഔട്ട് നടത്തിയ സമയത്തായിരുന്നു ബില്‍ പാസ്സാക്കിയത്. മാസ്റ്റര്‍ പ്ലാന്‍ ഈ ആക്ടിനുകീഴില്‍ വരും. നിയമസഭ പാസ്സാക്കിയ ബില്ലിനെ മറികടന്ന് മുഖ്യമന്തിക്ക് മാത്രമായി നിയമം മരവിപ്പിക്കാനികില്ല. കൂടാതെ മാസറ്റര്‍ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അന്നമ്മ ഈപ്പന്‍ ഗോപാല്‍ എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ഈ ഹര്‍ജി കോടതി തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ ഇരിക്കെ പദ്ധതി നഗരകാര്യ വകുപ്പിന് മരവിപ്പിക്കാന്‍ സാധിക്കില്ല. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം അസാധുവാക്കപ്പെടാന്‍ സാധ്യതയുണ്ട്. മാസറ്റര്‍ പ്ലാനിന്റെ രൂപരേഖ തയ്യാറാക്കിയതിലും ദൂരൂഹത നിലനില്‍ക്കുന്നു. ദശാബ്ദങ്ങള്‍ക്കു മുമ്പുള്ള മാപ്പനുസരിച്ചാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിനുശേഷം റോഡുകള്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ നഗരത്തിലുണ്ടായി. ഇതെല്ലാം മറച്ച് വച്ചാണ് മുന്‍ മേയര്‍ അഡ്വ. ചന്ദ്രികയുടെ നേതൃത്വത്തില്‍ പ്ലാന്‍ അംഗീകരിച്ചത്.
















