വെഞ്ഞാറമൂട്: സാധാരണക്കാരും കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടുന്ന കാര്‍ഷിക-വന മേഖലയാണ് വാമനപുരം. സഹ്യസാനു മുതല്‍ പൊന്‍മുടി മലനിരകളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്ന വാമനപുരം നദിക്കരയിലെ ഭൂപ്രദേശം ഉള്‍പ്പെടുന്നതാണ് വാമനപുരം മണ്ഡലം. കൃഷിയും കുലത്തൊഴിലുകളും കൊണ്ട് ഉപജീവനം നടത്തുന്ന സാധരാണക്കാരാണ് അധികവും. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ മണ്ഡലത്തില്‍ നടത്തിയ വികസനത്തെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച് നടക്കുന്നവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ കണ്ടത് വികസന മുരടിപ്പിന്റെ കാഴ്ചകള്‍.
പുതിയ തൊഴില്‍ മേഖലകളോ റോഡുകളോ സാധാരാണക്കാരന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളോ മണ്ഡലത്തില്‍ കൊണ്ടുവരാന്‍ എംഎല്‍എ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ക്ക് കഴിഞ്ഞിട്ടില്ല. മുന്‍ എംഎല്‍എ സിപിഎമ്മിലെ അരുന്ധതിയുടെ കാലത്ത് അനുവദിച്ച ചെഞ്ചെല്ലിപ്പാലംപോലും പൂര്‍ത്തിയാക്കാന്‍ കോലിയക്കോട് മുന്‍കൈ എടുത്തിട്ടില്ല. വാമനപുരം, കല്ലറ, പാങ്ങോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളില്‍ സഞ്ചാരയോഗ്യമായ റോഡുകള്‍ കടലാസില്‍ മാത്രം. പ്രധാന പാതയായ കാരേറ്റ്-പാലോട് റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങള്‍ നടന്നിട്ടും സഞ്ചാരയോഗ്യമാക്കാന്‍ തെരെഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. മറ്റ് റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ ഇരുപതോളം പാലങ്ങളാണ് മണ്ഡലത്തില്‍ അത്യാവശ്യമായി നിര്‍മിക്കേണ്ടിയിരുന്നത്. എന്നാല്‍ അവയുടെ വിവരങ്ങള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ആവശ്യങ്ങളെല്ലാം ഇന്നും വാഗ്ദാനങ്ങളായി തന്നെ തുടരുന്നു.
വാമനപുരം നദിയെ ആശ്രയിച്ച് കൃഷിചെയ്തിരുന്ന മണ്ഡലത്തില്‍ ഇന്ന് കുടിവെള്ളത്തിന് പോലും ജനം നെട്ടോട്ടമോടുകയാണ്. കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തികളായിട്ടും എംഎല്‍എയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല. കാര്‍ഷിക മേഖലയായിരുന്ന മണ്ഡലത്തില്‍ ഇന്ന് കൃഷി നാമമാത്രം. ജലസേചന പദ്ധതികള്‍ മണ്ഡലത്തില്‍ പ്രയോജനപ്പെടുത്തുന്നതിലും എംഎല്‍എ നിഷ്‌ക്രിയമായി. നദീതട പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി കൃഷിക്കുള്ള ജലസേചനത്തിനോ കുടിവെള്ളത്തിനോ പ്രയോജനപ്പെടുത്തുവാനും കഴിഞ്ഞിട്ടില്ല. വേനല്‍ കടുത്തിരിക്കുമ്പോഴും നദിയില്‍ ജലം തടഞ്ഞുനിര്‍ത്താന്‍ തടയണ പോലും നിര്‍മിക്കുവാന്‍ ശ്രമിച്ചില്ല. കുടിവെള്ളം ആവശ്യം ഉള്ളവര്‍ താത്കാലിക തടയണകള്‍ നിര്‍മിച്ചാണ് കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ പൂട്ടിയിടേണ്ട ഗതികേടിലാണ്. പലയിടങ്ങളിലും ആധുനിക ഉപകരണങ്ങളോ മതിയായ ജീവനക്കാരോ നല്ല കെട്ടിടങ്ങളോ ഇല്ല. ആദിവാസിമേഖലകളിലെയും പട്ടികജാതി കോളനികളിലെയും ജനങ്ങളുടെ ആശ്രയകേന്ദ്രമായ പ്രാഥമികാരോഗ്യങ്ങളില്‍ വേണ്ടത്ര മരുന്നുകള്‍ ഇല്ല. വാമനപുരം മണ്ഡലത്തിലെ ഏറ്റവും പ്രധാന ഠൗണായ വെഞ്ഞാറമൂട്ടില്‍ ഗവണ്‍മെന്റ് ആശുപത്രി കൊണ്ടുവരാന്‍ ശ്രമിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.
വെഞ്ഞാറമൂട്ടിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഫ്‌ളൈ ഓവറോ റോഡുവികസനമോ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ എംഎല്‍എ ശ്രമിച്ചില്ല. ഓരോ ആറുമാസം കൂടുമ്പോഴും പദ്ധതികളുടെ പേരുകള്‍ പറയുന്നതല്ലാതെ യാതൊന്നും നടപ്പില്‍ വരുത്തിയിട്ടില്ല. എസ്‌സി-എസ്ടിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഒന്നുപോലും മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ എംഎല്‍എക്ക് കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ ഉദ്ഘാടനത്തിനെത്തിയ എംഎല്‍എയെ കിലോമീറ്ററുകളോളം ചെളിറോഡിലൂടെ നടത്തിച്ച് മണ്ണെണ്ണ വിളക്കിനു മുന്നിലിരുത്തി പ്രതിഷേധിച്ച സംഭവവും ഇവിടെ ഉണ്ടായി.
പുതിയ തൊഴില്‍സംരഭങ്ങള്‍ കൊണ്ടുവന്നില്ലെന്നു മാത്രമല്ല വെഞ്ഞാറമൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ് കിളിമാനൂരിലേക്ക് മാറ്റുന്നത് നോക്കിനില്‍ക്കാനെ എംഎല്‍എക്ക് കഴിഞ്ഞുള്ളൂ. എംപ്ലോയ്‌മെന്റ് എക്‌സേഞ്ച്, സബ്ട്രഷറി എന്നിവയുടെ സേവനം ലഭ്യമാകാന്‍ ജനങ്ങള്‍ മറ്റ് മണ്ഡലങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. പത്തുപേര്‍ക്ക് പോലും തൊഴില്‍ നല്‍കാന്‍ കഴിയുന്ന പദ്ധതികളും കൊണ്ടുവരാനായില്ല. കുടിവെള്ളത്തിനായി വീട്ടിലേക്ക് പൈപ്പ് അനുവദിച്ച് കിട്ടണമെങ്കില്‍ നെടുമങ്ങാടും ആറ്റിങ്ങലിലുമുള്ള ഓഫീസുകളില്‍ കയറി ഇറങ്ങണം. മണ്ഡലത്തില്‍ ജലവകുപ്പിന്റെ ഓഫീസ് വേണമെന്ന ആവശ്യം പരിഗണിക്കാന്‍ എംഎല്‍എക്ക് കഴിഞ്ഞിട്ടില്ല. ഇന്നും കുടിവെള്ള വിതരണത്തിന്റെ ബില്‍തുക അടയ്‌ക്കുവാന്‍ ജനം നെടുമങ്ങാടോ ആറ്റിങ്ങലിലോ പോകണം.
മണ്ഡലവികസനത്തെ പിന്നോട്ട് നയിച്ചതില്‍ കോണ്‍ഗ്രസ്സിന്റെ പങ്കും അവസാന ബജറ്റോടെ വ്യക്തമായി. മണ്ഡലത്തിലെ വികസനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ്സും പരാജയപ്പെട്ടു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ്സില്‍ നിന്ന് അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായിരുന്നിട്ടും സംസ്ഥാനപാതയിലെ ഗതാഗതകുരുക്കിന് പരിഹാരം കണ്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണത്തില്‍ മണ്ഡലത്തിലെ എട്ടോളം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സ് ഭരണം നിലവിലുണ്ടായിരുന്നിട്ടും അടിസ്ഥാനവികസനം സാധ്യമാക്കിയില്ല.
















