അടിമാലി: മീനച്ചൂടിന്റെ പിടിയിലായ ഹൈറേഞ്ചിലെ മലമടക്കുകളെ കുളിരണിയിപ്പിച്ചുകൊണ്ട് പെയ്തിറങ്ങിയത് വേനല്‍ മഴ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഹൈറേഞ്ച് മേഖലയില്‍ സാമാന്യം ഭേദപ്പെട്ട് മഴ പെയ്തതോടെ കര്‍ഷകരും ആഹ്ലാദത്തിലായി. എല്ലാ വിളകള്‍ക്കും മഴ നല്‍കിയത് പുതുജീവനാണ്. കൊടുംചൂടില്‍ കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വ്യാപകമായുണ്ട്. ഏലത്തോട്ടം മേഖലയെയാണ് വേനല്‍ ഏറെ പ്രതികൂലമായി ബാധിച്ചത്. വിലയിടിവിനൊപ്പം കൃഷി നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ കര്‍ഷകര്‍ ആശങ്കയിലായ സാഹചര്യത്തിലാണ് ഇരുട്ടടി പോലെ വേനല്‍ കടന്നുവന്നത്. ചൂടിന്റെ ആധിക്യത്തില്‍ ഏലച്ചെടികള്‍ വാടി തുടങ്ങിയിരുന്നു. ജലസേചനം നടത്തുന്നതിന് തക്ക സംവിധാനങ്ങള്‍ ഒന്നും തന്നെ മിക്ക തോട്ടങ്ങളിലും ഇല്ല. പൊടുന്നനെ കിട്ടിയ വേനല്‍ മഴ കര്‍ഷകര്‍ക്ക് തുണയായി. ഉണക്ക ഏലം കിലോയ്ക്ക് 400-450 വരെയാണ് വില. ഈ വിലകിട്ടയാല് കൂലിചെലവുകള് പോലും നികത്താനാവാത്ത സ്ഥിതിയാണുള്ളത്. കുരുമുളക് ചെടിക്കും കൊക്കൊയ്ക്കും മഴ ഗുണകരമായി. കൊക്കൊ ഇനി സമൃദ്ധമായി പൂവിടുന്നതോടെ ഉത്പാദനം ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് കര്‍ഷകരുടെ വിശ്വാസം. ക്ഷീരകര്‍ഷകരെയും വേനല്‍ ബാധിച്ചിട്ടുണ്ട്. തീവിലയ്ക്ക് വൈക്കോല്‍ വാങ്ങിയാണ് ക്ഷീരകര്‍ഷര്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. മഴപെയ്തതോടെ തൊടികളില്‍ പുല്ല് വളരുമെന്ന ആശ്വാസത്തിലാണ് ക്ഷീരകര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: