തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരുന്നു. കടകളടച്ചും സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്ത്തിപ്പിക്കാതെയുമാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ചുട്ട മറുപടി നല്‍കിയത്. ഹര്‍ത്താല്‍ സമ്പൂര്‍ണമായിരുന്നു.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര-ലോക്കല്‍ സര്‍വീസടക്കം സ്വകാര്യ വാഹനങ്ങളെല്ലാം തന്നെ ഓടി. എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് തടസ്സമുണ്ടാക്കില്ലെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. അതേസമയം സിപിഎം ആഹ്വാനം ചെയ്ത കഴക്കൂട്ടത്തെ ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിച്ചില്ല. കടകമ്പോളങ്ങള്‍ എല്ലായിടത്തും അടഞ്ഞു കിടന്നു. കഴക്കൂട്ടത്തും കാട്ടായിക്കോണത്തും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. തിരുവനന്തപുരത്ത് സെക്ര
ട്ടേറിയറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധധര്‍ണ നടത്തി. ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന് അഭിസംബോധന ചെയ്തു. ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് ദേവീദാസ്, മോഹനന്, ടി. സന്തോഷ്, പി. അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. വാമനപുരം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് തുടങ്ങി 11 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പ്രകടനം നടന്നത്.
ഹര്‍ത്താലിനോട് സഹകരിച്ച് തിരിച്ചുപോകാനൊരുങ്ങിയ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം ജോലിചെയ്യിക്കാനൊരുങ്ങിയ നഗരസഭ ചെയര്‍പേഴ്സനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യു. ആര് ഹീബയാണ് ഹര്‍ത്താല്‍ ദിവസം നഗരസഭ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് ബിജെപി നേതാക്കളോട് വെല്ലുവിളിച്ചത്. തുടര്‍ന്ന് പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു. തികച്ചും സമാധാനപരമായി നഗരസഭയ്ക്ക് മുന്നില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ താല്‍പ്പര്യമുള്ള ജീവനക്കാര്‍ക്ക് പോകാമെന്ന് ചെയര്‍പേഴ്സണ്‍ നിലപാടെടുത്തു. അതോടെ നഗരസഭയിലെ ഭൂരിപക്ഷം ജീവനക്കാരും തിരിച്ചുപോയി. സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുമ്പോള്‍ താഴിട്ട് പൂട്ടുന്ന നഗരസഭ ഓഫീസ് മനപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ തുറന്നിട്ടതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.പി ഹരി, ജനറല്‍ സെക്രട്ടറി അഡ്വ.പൂഴിക്കുന്ന് ശ്രീകുമാര്‍, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍, കൗണ്‍സിലര്‍മാരായ ഹരി, ഷിബുരാജ്, ഏര്യാകമ്മറ്റി പ്രസിഡന്റ് ആലംപൊറ്റ ശ്രീകുമാര്‍, കൂട്ടപ്പന മഹേഷ്, രഞ്ജിത്ത് ചന്ദ്രന്, ഹരികൃഷ്ണന്, രാമേശ്വരം ഹരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടന്ന മാര്‍ച്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക: