കണ്ണൂര്‍: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യുഡിഎഫ് സര്‍ക്കാര്‍ എപ്രില്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുളള സൗജന്യ അരിവിതരണം റേഷന്‍ വ്യാപാരികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാവാത്ത രീതിയാലാവണമെന്ന് ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സൗജന്യമായി വിതരണത്തിനായി അരി കടകളിലെത്തിക്കാന്‍ ഭീമമായ സാമ്പത്തിക ബാധ്യത റേഷന്‍ വ്യാപാരികള്‍ക്ക് ഉണ്ടാക്കുമെന്നും ബാധ്യത വ്യാപാരികളുടെ തലയില്‍ക്കെട്ടിവെക്കാനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മാറിമാറി വന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സൗജന്യ റേഷനുകള്‍ ഭീമമായ തുക ഏറ്റെടുത്താണ് വ്യാപാരികള്‍ വിതരണം ചെയ്യാറുളളത്. സ്വന്തം പണം നല്‍കിയാണ് സാധനങ്ങള്‍ കടയില്‍ എത്തിക്കുന്നത്. മാത്രമല്ല കയറ്റിറക്കു കൂലിയും വാഹന വാടകയും നല്‍കണം. ഇത്തരത്തില്‍ ചെലവായ തുകകള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വ്യാപരികള്‍ക്ക് തിരിച്ച് ലഭിക്കാറുളളത്. സാധാരണ ഗതിയില്‍ റേഷന്‍ വിതരണം ചെയ്ത ഇനത്തില്‍ത്തന്നെ 6 കോടിയോളം രൂപ കഴിഞ്ഞ എട്ടുമാസമായി വ്യാപാരികള്‍ക്ക് സര്‍ക്കാറില്‍ നിന്നും ലഭിക്കാനുണ്ട്. കൂടാതെ അനാഥ മന്ദിരങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയ വകയിലളള തുക 2 വര്‍ഷമായി ബാക്കിയാണെന്നും വ്യാപാരികള്‍ പറഞ്ഞു. തുച്ഛമായ കമ്മീഷനില്‍ ജോലി ചെയ്യുന്ന വ്യാപാരിക്ക് മറ്റ് യാതൊരു ആനുകൂല്യവുമില്ല. ഒരു ആനുകൂല്യങ്ങളും കിട്ടിയില്ലെന്ന് മാത്രമല്ല അനുവദിച്ച് തരാമെന്ന് പറഞ്ഞ ഡോര്‍ ഡെലിവറി സിസ്റ്റം, വേതന വ്യവസ്ഥ, ജോലിഭാരം കുറക്കല്‍, റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തരാമെന്ന് പറഞ്ഞ ആനുകൂല്യം തുടങ്ങി ഒന്നും തന്നെ ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ട് ഈ സാഹചര്യത്തില്‍ സൗജന്യമായി അരി കടയില്‍ എത്തിച്ചേരുമെങ്കില്‍ മാത്രമെ അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ പറഞ്ഞ സൗജന്യ റേഷനുമായി സഹകരിക്കുകയുള്ളുവെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത അഡ്വാന്‍സ് അലോട്ട്‌മെന്റ് ഈ മാസം മൊത്ത വ്യാപാരികളില്‍ നിന്നും സ്റ്റോക്ക് എടുക്കില്ലെന്നും അടിയന്തിരമായും ഇതിന് പരിഹാരമുണ്ടാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റേഷന്‍ കൊടുക്കുന്ന 90 ശതമാനം ആളുകളും അനര്‍ഹരാണ്. അവകാശികളായ പാവപ്പെട്ട കുടുംബം ഇപ്പോഴും റേഷന്‍ ആനുകൂല്യം ഇല്ലാതെ പടിക്ക് പുറത്താണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ബി.സഹദേവന്‍, ടി.കെ.ആരിഫ്, എന്‍.സുരേശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















