രാമപുരം: പാറമട മാഫിയ കയ്യടക്കിയ കുറിഞ്ഞി കോട്ടമലയില്‍ വന്‍കിട പാറമടയും ക്രഷര്‍ യൂണിറ്റും ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായതോടെ പാറമട വിരുദ്ധസമരം ശക്തമാക്കുവാന്‍ ബിജെപി തീരുമാനിച്ചു. സമുദ്രനിരപ്പില്‍ നിന്നും 1200 അടി ഉയരമുള്ള കോട്ടമല മലനിരകളില്‍ 100 ഏക്കറോളം സ്ഥലം എറണാകുളം ജില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാറമടലോബി സ്വന്തമാക്കി വന്‍ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയായിരുന്നു. നാട്ടുകാരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തത്ക്കാലം പിന്‍വലിഞ്ഞിരുന്ന പാറമടക്കാര്‍ വീണ്ടും സജീവമായിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനെയും സ്വത്തിനെയും നേരിട്ട് ബാധിക്കുന്ന പ്രശ്നമായതിനാല്‍ നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് ശക്തമായി സമരരംഗത്തുണ്ട്.
പലതവണ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ള പരിസ്ഥിതി ദുര്‍ബല ജനവാസകേന്ദ്രത്തില്‍ ഒരു കാരണവശാലും പാറമട തുടങ്ങുവാന്‍ അനുവദിക്കില്ല എന്ന് ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. പാറമടയ്ക്കെതിരെ ബിജെപി ശക്തമായി നാട്ടുകാരോടൊപ്പം സമര രംഗത്തുണ്ടാകുമെന്നും എന്‍. ഹരി പറഞ്ഞു. ബിജെപി നേതാക്കളോടൊപ്പം വിവാദമായ കോട്ടമലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചായത്തു ഭരണസമിതിയും സ്ഥലം എംഎല്‍എയും എംപിയും പാറമട ലോബിയ്ക്ക് ഒത്താശ ചെയ്യുകയാണെന്നും കെ.എം. മാണിയും ജോസ് കെ. മാണിയും സ്ഥലം സന്ദര്‍ശിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഹരി കുറ്റപ്പെടുത്തി. ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി രാമപുരം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
ഇടതുപക്ഷവും കോണ്‍ഗ്രസും പാറമട വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്‍. ഹരിയോടൊപ്പം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.പി. ശ്രീനിവാസ്, എം.ഒ. ശ്രീക്കുട്ടന് എന്നിവരും ബിജെപി ഭാരവാഹികളായ പി.പി. നിര്‍മ്മലന്‍, മനോജ് ബി. തടത്തില്‍, സുരേഷ് ഏഴാച്ചേരി, സുനില്‍ കിഴക്കേക്കര, റ്റി.ജി. ഗോപാലകൃഷ്ണന്, ജിബി, രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: