ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ പച്ചതൊട്ടുതുടങ്ങിയെങ്കിലും ഇംഗ്ലണ്ടിന് പുറത്ത് ചെല്‍സിയുടെ ഗതികേടിന് അന്ത്യമില്ല. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പാരീസ് സെന്റ് ജര്‍മനോട് പ്രീ ക്വാര്‍ട്ടറില്‍ തോറ്റതിന്റെ ക്ഷീണം മാറും മുന്‍പേ എഫ്എ കപ്പിലും നീലപ്പടയ്‌ക്ക് തിരിച്ചടി. ക്വാര്‍ട്ടറില്‍ എവര്‍ട്ടണിനോട് മടക്കമില്ലാത്ത രണ്ടു ഗോളിനു തോറ്റു ചെല്‍സി. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ എതിര്‍ താരത്തെ കടിച്ചതിന് ചുവപ്പു കാര്‍ഡ് വാങ്ങി മടങ്ങിയത് തോല്‍വിക്കിടയിലും നാണക്കേടായി ഗസ് ഹിഡിങ്കിന്റെ ശിഷ്യര്‍ക്ക്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിയുടെ കഥ കഴിച്ചത്. 77ാം മിനിറ്റില്‍ ചെല്‍സി പ്രതിരോധത്തെ ഒറ്റയ്‌ക്ക് നിഷ്പ്രഭമാക്കി ആദ്യം പന്ത് വലയിലെത്തിച്ചു ലുക്കാക്കു. മധ്യനിരയില്‍നിന്ന് വലതു പാര്‍ശ്വത്തിലൂടെ പന്തുമായി കുതിച്ച ലുക്കാക്കു തടയാനെത്തിയവരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് ബോക്‌സ് ലൈനില്‍നിന്ന് വലയിലേക്ക് തൊടുത്തപ്പോള്‍ ചെല്‍സി ഗോളി നിസഹായന്‍. രണ്ടാം ഗോള്‍ ചെല്‍സിയുടെ പ്രതിരോധ പിഴവിന് നേര്‍സാക്ഷ്യം.
ബാര്‍ക്ക്‌ലി മുന്‍പിലേക്ക് നീട്ടി നല്‍കിയ പന്ത് ഓഫ്‌സൈഡ് കെണിയൊരുക്കാനുള്ള എതിരാളികളുടെ ശ്രമം തകര്‍ത്ത് വലയില്‍ നിക്ഷേപിച്ചു ലുക്കാക്കു.
കളിയവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെയാണ് ഡീഗോ കോസ്റ്റ വിവാദത്തില്‍ പെട്ടത്. എവര്‍ട്ടണിന്റെ ഗരത് ബാരിയുടെ കഴുത്തില്‍ കടിച്ച താരത്തിന് റഫറി ചുവപ്പു കാര്‍ഡ് നല്‍കി. ബാരിയുടെ കഴുത്തില്‍ കോസ്റ്റ കടിക്കുന്ന ദൃശ്യം ടെലിവിഷനില്‍ വ്യക്തമായിരുന്നു. എവര്‍ട്ടണ്‍ ആരാധകര്‍ക്കു നേരെ ആക്ഷേപകരമായ ആംഗ്യം കാണിച്ചുവെന്നും താരത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
എതിരാളിയെ കടിച്ചതിന് വിവാദത്തില്‍പ്പെടുന്ന ആദ്യ താരമൊന്നുമല്ല കോസ്റ്റ. ഉറുഗ്വെയുടെ സൂപ്പര്‍ താരം ലൂയി സുവാരസ് രണ്ടു തവണ ഇതേ കുറ്റത്തിന് ശിക്ഷയേറ്റു വാങ്ങി. ബ്രസീല്‍ ലോകകപ്പില്‍ ഇറ്റലിയുടെ ചെല്ലീനിയെ കടിച്ചതിന് വിലക്കും നേരിട്ടു സുവാരസ്.
അതേസമയം, പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍രഹിത സമനില. നോര്‍വിച്ച് സിറ്റിയാണ് മാഞ്ചസ്റ്ററിനെ കുരുക്കിയത്. ഇതോടെ ലീഗിലെ ഒന്നാം സ്ഥാനമെന്ന സ്വപ്‌നത്തിലേക്ക് ദൂരമേറി സിറ്റിക്ക്. 51 പോയിന്റുമായി മൂന്നാമത് ടീം. മറ്റു മത്സരങ്ങളില്‍ എഎഫ്‌സി ബേണ്‍മൗത്ത് 3-2ന് സ്വാന്‍സീ സിറ്റിയെ കീഴടക്കിയപ്പോള്‍, സതാംപ്ടണ്‍ 2-1ന് സ്റ്റോക്ക് സിറ്റിയെ വീഴ്‌ത്തി.
















