തിരുവനന്തപുരം: കരമന മുതല്‍ പ്രാവിച്ചമ്പലം വരെ പുതിയ പാതയിലൂടെ യാത്രചെയ്യുന്നത് പ്രാണഭയത്തോടെ. കരമന കളിയിക്കാവിള പാതാവികസനവുമായി ബന്ധപ്പെട്ട് കരമനമുതല്‍ പ്രാവിച്ചമ്പലം വരെയുള്ള ആറുവരി പാത പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത് കഴിഞ്ഞ ആഴ്ചയില്‍. ഒരാഴ്ച പിന്നിടാറാകുമ്പോള്‍ റോഡില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. കൂടാതെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവത് നിരവധി പേര്‍.
റോഡ് വികസനവുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ടത് പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാതയുടെ ഉദ്ഘാടനം നടത്തിയത്. പ്രാധാന ജംഗ്ഷനുകളില്‍ സിഗ്നല്‍ സംവിധാനം ഇതുവരെയും സ്ഥാപിച്ചിട്ടില്ല. റോഡ് മുറിച്ച് കടക്കണമെങ്കില്‍ ക്ഷമയോടെ കാത്തു നില്‍ക്കണം. ജംഗ്ഷനില്‍ ഹോം ഗാര്‍ഡിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.
നീറമണ്‍കര, പാപ്പനംകോട്, തുലവിള, കാരയക്കാമണ്ഡപം, വെള്ളായണി, നേമം എന്നിവിടങ്ങളിലാണ് യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനും വാഹനങ്ങള്‍ക്ക് യൂ ടേണിനും ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ ഭാഗങ്ങളില്‍പ്പോലും റേഡ് മുറിച്ച് കടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് വാഹനങ്ങളുടെ അമിത വേഗത്തിലുള്ള കടന്നു വരവ്.
പാത ആറു വരിയാക്കിയപ്പോള്‍ വേഗത്തില്‍ പോകേണ്ട ട്രാക്കിലൂടെയാണ് വേഗതകുറഞ്ഞ വാഹനങ്ങള്‍ പോകുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. വാഹനങ്ങളുടെ ഓവര്‍ടേക്കിംഗ് പല ദിശയിലൂടെയാകുമ്പോള്‍ ഇരു ചക്ര വാഹനങ്ങള്‍ ചെന്നു പെടുന്നത് വലിയ വാഹനങ്ങളുടെ അടയിലേക്കായിരിക്കും. വേഗത നിയന്ത്രിക്കാന്‍ സ്പീഡ് ബ്രേക്കര്‍ സംവിധാനങ്ങളും പാതയില്‍ സ്ഥാപിച്ചിട്ടില്ല. പാത വികസനവുമായി ബന്ധപ്പെട്ട് തെരുവ് വിളക്കുകള്‍ മാറ്റിയിരുന്നു. ഇവ പുനസ്ഥാപിക്കാത്തത് രാത്രികാലങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
വിദ്യാര്‍ത്ഥികളുമായി പോകുന്ന വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഓരോ പോയിന്റിലും നിര്‍ത്തി വിദ്യാര്‍ത്ഥികളെ ഇറക്കണം. ട്രാക്ക് തെറ്റിച്ച് അമിത വേഗതിയല്‍ കടന്നു വരുന്ന ഇരു ചക്ര വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടിയ്‌ക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു.
നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും കൂടുതല്‍ പോലീസിനെ ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിക്കുകയോ ട്രാഫിക് ബോധവത്ക്കരണം പോലുള്ളവ നടത്താനുള്ള നടപടികളോ സ്വീകരിച്ചിട്ടില്ല.
















