കാബൂള്‍: അഫ്ഘാനിസ്ഥാന് ഭരണനേതൃത്വവുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് താലിബാന്. അഫ്ഘാന്‍ ഭരണകൂടവുമായി 14 വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന കലാപം അവസാനിപ്പിക്കാന്‍ ലക്ഷ്യംവെച്ചാണ് താലിബാനെ സമാധാന ചര്‍ച്ചയ്ക്കു ക്ഷണിച്ചത്.
യുഎസ്, ചൈന, പാക്കിസ്ഥാന് തുടങ്ങിയ ലോകശക്തികളുടെ സമാധാന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഇതിന്റെ മുന്നോടിയായി നാലുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അടുത്തിടെ കാബൂളില്‍ യോഗംചേര്ന്നിരുന്നു. സമാധാനചര്‍ച്ച ഇയാഴ്ച ആരംഭിക്കാനിരിക്കേയാണ് താലിബാന്റെ പിന്മാറ്റം. ഇതോടെ അഫ്ഘാനിസ്ഥാന്റെ ചര്‍ച്ചകള്‍ വഴിമുട്ടി.
താലിബാന്റെ പേര് അന്താരാഷ്ട്ര കരിമ്പട്ടികയില്‍നിന്നു നീക്കി സംഘടനയ്ക്ക് എര്‍പ്പെടുത്തിയിട്ടുള്ള നിരോധനം പിന്‍വലിക്കുക, ശിക്ഷവിധിച്ചിട്ടുള്ള ഭീകരരെ വിട്ടയയ്ക്കുക, വിദേശസൈനികരെ രാജ്യത്തുനിന്നും തിരിച്ചയയ്ക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചയ്ക്കുള്ളൂ എന്നാണ് ഇവരുടെ നിലപാട്. കൂടാതെ അമേരിക്കയുടെ നടപടികള്‍ കാപട്യം നിറഞ്ഞതാണെന്നുമാണ് താലിബാന്റെ വാദം.
2001 മുതലുള്ള യുഎസ് സൈനിക ഇടപെടലിനെ തുടര്‍ന്ന് ആധിപത്യം നഷ്ടമായ താലിബാന്, അഫ്ഗാന് സര്‍ക്കാരിനെതിരെ ആഭ്യന്തരയുദ്ധത്തിലാണ്. അതേസമയം, ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തിക്കൊണ്ടിരുന്ന നാറ്റോ 2014 ഡിസംബറില്‍ അഫ്ഗാന് മണ്ണില്‍നിന്നും പിന്മാറി. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘാനിയും താലിബാനുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: