സ്വന്തം ലേഖകന്‍
രാജാക്കാട്: മധുവിധു ആഘോഷിക്കുവാന്‍ മൂന്നാറിലെത്തിയതിന് ശേഷം ശ്രീനാരായണപുരത്തെത്തിയ സഞ്ചാരികള്‍ വെള്ളത്തില്‍ വീണ് അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടിയെത്തിയത് പ്രദേശവാസികളായ നൂറ്കണക്കിന് ആളുകള്‍. വെള്ളത്തില്‍ വീണ നാല്‌പേരെ രക്ഷപ്പെടുത്തിയ ശേഷം മരണത്തിന് കീഴടങ്ങിയ ദന്ത ഡോക്ടറെ പുറത്തെടുക്കുവാന്‍ ശക്തമായ വെള്ളം കുത്തിയൊഴുകി ചാടുന്ന ചുഴി നിറഞ്ഞ പാറക്കുഴിയില്‍ തിരച്ചില്‍ നടത്തുവാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് തന്നെ മുതിരപ്പുഴയാറില്‍ നീരൊഴുക്ക് കുറവാണെങ്കിലും നിലവില്‍ ഒഴുകിയെത്തുന്ന വെള്ളം തടയുന്നതിന് മാര്‍ഗ്ഗങ്ങളില്ലായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് നൂറ് മീറ്റര്‍ വീതിയുള്ള പുഴയ്‌ക്ക് കുറുകേ 50മീറ്ററിലധികം നീളത്തില്‍ വലിയ ചിറ തീര്‍ത്ത് വെള്ളത്തിന്റെ ഗതി മാറ്റിയൊഴുക്കി പാറക്കുഴിയിലേക്കുള്ള നീരൊഴുക്ക് കുറച്ച് രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി. കൂടാതെ സമീപത്തെ വീടുകളില്‍ നിന്നും മോട്ടര്‍ പമ്പുകളും സ്ഥാപിച്ച് വെള്ളം പുറത്തേയ്‌ക്ക് പമ്പ് ചെയ്തു കളയുകയും ചെയ്തു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചില്‍ നടത്തുന്നതിന് അനുകൂല സാഹചര്യമായി. എന്നിട്ടും പാറയ്‌ക്കടിയിലേക്ക് വെള്ളം വലിച്ചുകൊണ്ടുപോകുന്ന ചുഴിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു വലിയ പ്രതിസന്ധിയാണ് നേരിട്ടത്. 2005ല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടപ്പോഴും നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. അടുത്തിടെയാണ് ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാള്‍സ് സഞ്ചാരികള്‍ക്കായി തുറന്നത്. മന്ത്രി എ പി അനില്‍കുമാറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വേണ്ടത്ര സുരക്ഷാസംവിധാനം ഒരുക്കാതയാണ് വെള്ളച്ചാ
ട്ടം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. വേല്‍ക്കാലമായതിനാല്‍ നിലവില്‍ ഇവിടെ വെള്ളം കുറവാണ്. മുന്‍ പരിചയമില്ലാത്ത ആളുകള്‍ അപകടത്തില്‍ പെടുന്നത് ഇവിടെ നിത്യസംഭവമാണ്. അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഉദ്ഘാടനം നടത്താന്‍ മാത്രമാണ് ഇങ്ങോട് അധികൃതര്‍ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
















