സോള്‍: ഏതുസമയത്തും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിര്‍ദേശം. ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സൈനികര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനും കിം ഉത്തരവിട്ടിട്ടുണ്ട്.
യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയയ്ക്കെതിരെ ശക്തമായി ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കിമ്മിന്റെ ഈ നിര്‍ദേശം. ഐക്യരാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും വിലക്കു ലംഘിച്ച് ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി തീരുമാനിച്ചിരുന്നു. അമേരിക്കയും ഉത്തരകൊറിയയുടെ മിത്രമായ ചൈനയും ഏഴാഴ്ചയോളം ചര്‍ച്ച നടത്തിയശേഷമാണ് രക്ഷാസമിതിയില്‍ ഉപരോധ പ്രമേയം കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം ഹ്രസ്വദൂര പ്രൊജക്ടൈല്‍ മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചതായി ദക്ഷിണകൊറിയ അറിയിച്ചിരുന്നു. അതിന് മുമ്പ് ഏറെ വിവാദമായ ദീര്‍ഘദൂര റോക്കറ്റ് പരീക്ഷണവും അണുബോംബ് പരീക്ഷണവുമാണ്. ഉത്തരകൊറിയയ്ക്കെതിരെ ശക്തമായ നടപടിയിലേയ്ക്ക് നയിച്ചത്.
ഉത്തരകൊറിയയിലേക്കു പോകുന്നതും വരുന്നതുമായ എല്ലാ ചരക്കുകളും പരിശോധനാവിധേയമാക്കുക, പ്യോംഗ്യാംഗിനുള്ള എല്ലാത്തരം ആയുധവില്പനയും നിര്‍ത്തിവയ്ക്കുക തുടങ്ങിയ നടപടികളും രക്ഷാസമിതി ബുധനാഴ്ച അംഗീകരിച്ച പ്രമേയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകൊറിയയില്‍നിന്നുള്ള സ്വര്‍ണം, ഇരുമ്പയിര്, ടൈറ്റാനിയം അയിര് എന്നിവയുടെ കയറ്റുമതിക്കും വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: