കോട്ടയം: എംസി റോഡില്‍ ശാസ്ത്രി റോഡിന്റെ തുടക്കത്തില്‍ കോട്ടയം നഗരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ശീമാട്ടി റൗണ്ടാന എന്നറിയപ്പെടുന്ന ട്രാഫിക് ഐലന്റിന്റെ ശനിദശ ഇതുവരെ തീര്‍ന്നിട്ടില്ല. പലകുറി കഴിഞ്ഞ റൗണ്ടാനയുടെ പുനരുദ്ധാരണം ഇപ്പോള്‍ വീണ്ടും നടക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായ കാലംമുതല്‍ മാറിമാറിവന്ന ഭരണകര്‍കത്താക്കള്‍ തങ്ങളുടെ ഭരണപാടവം തെളിയിച്ചത് ഈ റൗണ്ടാനയിലാണ്. നിര്‍മ്മാണത്തിന് ശേഷം ഏഴാം തവണയാണ് പുനര്‍നിര്‍മ്മാണം നടത്തുന്നത്. ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളുടെ ഭാഗമായി പൊതുഖജനാവിലെ കോടികളാണ് നഷ്ടത്തിലായത്.
കുര്യന് ഉതുപ്പ് നഗരസഭാ ചെയര്‍മാനായിരുന്ന കാലഘട്ടത്തിലാണ് നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കെ.കെ. റോഡിന് സമാന്തരമായി ശാസ്ത്രി റോഡിന്റെ നിര്‍മ്മാണം നടത്തിയത്. എംസി റോഡും ശാസ്ത്രി റോഡും പഴയ പോസ്റ്റാഫീസ് റോഡും ചേരുന്ന ഭാഗത്ത് അപകടങ്ങള്‍ പതിവായതോടെയാണ് ഇവിടെ ഒരു ട്രാഫിക് ഐലന്റ് നിര്‍മ്മിക്കാന്‍ ധാരണയായത്. വളരെ ചെറിയ രീതിയില്‍ നിര്‍മ്മിച്ച ഐലന്റ് പിന്നീട് ശീമാട്ടി ടെക്സ്റ്റൈല്‍സ് അവരുടെ ചിലവില്‍ നവീകരിച്ചതോടെയാണ് ശീമാട്ടി റൗണ്ടാനയായി അറിയപ്പെടാന്‍ തുടങ്ങിയത്. കാലം കുറേക്കൂടി കഴിഞ്ഞതോടെ ഇവര്‍ തന്നെ വീണ്ടും നവീകരണങ്ങള്‍ നടത്തി. പിന്നീട് ഫൗണ്ടനുകള്‍ സ്ഥാപിച്ച് ഐലന്റിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചു. വലുപ്പം കൂടിയ ഐലന്റ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മറ്റ് ചില കച്ചവട താത്പര്യക്കാര്‍ പ്രചാരണം ആരംഭിച്ചതോടെ റൗണ്ടാനയുടെ നവീകരണം വീണ്ടും ചര്‍ച്ചയായി. പി.ജെ. ജോസഫ് ഗതാഗത മന്ത്രി ആയപ്പോള്‍ നാക്പാക് എന്ന ഏജന്‍സിയെക്കൊണ്ട് ഗതാഗത സര്‍വ്വേ നടത്തി. സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നവീകരണം നടത്തി. സണ്ണി കലൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന 2000ല്‍ റൗണ്ടാനയ്ക്കുള്ളില്‍ പ്ലാസ്റ്റിക് തെങ്ങുവച്ച് മോടിപിടിപ്പിച്ചു. പിന്നീട് നഗരസഭാ മൈതാനത്തിന്റെ നവീകരണത്തോട് അനുബന്ധിച്ച് പുതുക്കിപ്പണിയല്‍ നടന്നു. വലുതാക്കുകയും ചെറുതാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുന്നതിനിടയിലാണ് ഇപ്പോഴത്തെ പരിഷ്ക്കാരം. ചലിക്കുന്ന പടികള്‍ പിടിപ്പിച്ച മേല്‍പ്പാലനിര്‍മ്മാണത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പുനരുദ്ധാരണം. ഇതിന്റെ ഭാഗമായി റൗണ്ടാനയുടെ വലുപ്പം കുറയ്ക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍ കാലങ്ങളായി നടത്തിവരുന്ന അശാസ്ത്രീയ പരിഷ്ക്കാരങ്ങള്‍ നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. കോടികള്‍ മുടക്കി ഇപ്പോള്‍ നടത്തുന്ന നവീകരണവും അശാസ്ത്രീയമാണെന്ന വാദമാണ് വിദഗ്ധര്‍ക്കുള്ളത്. കാല്‍നടക്കാര്‍ക്കായി മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ മാത്രം തീരുന്നതല്ല ഇവിടുത്തെ ഗതാഗതപ്രശ്നങ്ങള്‍. പോസ്റ്റോഫീസ് റോഡില്‍നിന്നു ശാസ്ത്രി റോഡിലേക്ക് അടിപ്പാത നിര്‍മ്മിക്കുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: