രഞ്ജിത്ത്
നിലമ്പൂര്‍: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം. കാലങ്ങളായി ആര്യാടന്‍ മുഹമ്മദ് അടക്കിവാഴുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ ശക്തമായ അടിയൊഴുക്കുകള്‍ക്ക് സാധ്യത. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് താന്‍ ഉണ്ടാവില്ലെന്ന് ആര്യാടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ ഈ പിന്മാറല്‍ അനന്തരാവകാശിയായി മകനെ അവരോധിക്കാനുള്ള നീക്കമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം വിലയിരുത്തുന്നത്. ആര്യാടന്‍ ഷൗക്കത്ത് ജനകീയനല്ലെന്നും അതുകൊണ്ട് വി.വി.പ്രകാശിന് അവസരം നല്‍കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്. എന്നാല്‍ ആര്യാടനെ പോലും അമ്പരപ്പിക്കുന്ന രാഷ്‌ട്രീയ നീക്കങ്ങളാണ് നിലമ്പൂരില്‍ നടക്കുന്നത്.
കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനും മക്കള്‍ രാഷ്‌ട്രീയത്തിനുമെതിരെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണമാണ് ഇവിടെ അരങ്ങേറുന്നത്. നിലമ്പൂരിലെ ജനങ്ങളുടെ മുന്നിലേക്ക് ആര്യാടന്റെ മകനെ കെട്ടിയിറക്കിയാല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാകും നഷ്ടപ്പെടുകയെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന കഴിവും പ്രാപ്തിയുമുള്ളവരെ തഴഞ്ഞ് അമൂല്‍ ബേബിമാരെ രംഗത്തിറക്കിയാല്‍ തോല്‍പിക്കുമെന്നാണ് പ്രവര്‍ത്തകരുടെ ഭീഷണി.മണ്ഡലത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് അംഗങ്ങളും ആവശ്യപ്പെടുന്നത് കെപിസിസി സെക്രട്ടറിയായ വി.വി.പ്രകാശിനെ ഇവിടെ മത്സരിപ്പിക്കണമെന്നാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, ഇടതുകോട്ടയായ തവനൂരില്‍ പാര്‍ട്ടിക്ക് വേണ്ടി ബലിയാടായ വി.വി.പ്രകാശിന് ഇത്തവണ ജയസാധ്യതയുള്ള നിലമ്പൂര്‍ നല്‍കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ജില്ലയില്‍ വെറും നാല് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ട് തന്നെ സീറ്റ് മോഹികളുടെ തള്ളിക്കയറ്റവും മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. എന്നാല്‍ വി.വി.പ്രകാശാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ തങ്ങളുടെ അവകാശവാദത്തില്‍ നിന്ന് പിന്മാറാന്‍ പലരും തയ്യാറാണ്. അതേസമയം ആര്യാടന്‍ ഷൗക്കത്തിനാണ് സീറ്റ് നല്‍കുന്നതെങ്കില്‍ അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഇവര്‍ പറയുന്നു. ഷൗക്കത്ത് തോല്‍ക്കുമെന്നതിന് പ്രവര്‍ത്തകര്‍ പറയുന്ന കാരണങ്ങള്‍ ഇവയാണ്, മുസ്ലിം ലീഗിനും ആര്യാടന്‍ മുഹമ്മദും തമ്മിലുള്ള ശീതസമരം, തന്റെ സിനിമയിലൂടെ മുസ്ലിം സമൂഹത്തെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തി കയ്യടി നേടാന്‍ ഷൗക്കത്ത് ശ്രമിച്ചു, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി ഇടതുപക്ഷവുമായി സന്ധി ചെയ്തു, ചെയര്‍മാന്‍ പദവിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ളവരെ സീറ്റ് നല്‍കാതെ ഒതുക്കി, കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായിരുന്ന രാധയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍, നിലമ്പൂര്‍ അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട് ഷൗക്കത്തിനെതിരെ വിജിലന്‍സിലുള്ള പരാതി, ബിജെപി സംസ്ഥാനഘടകം സമ്മര്‍ദ്ദം ചെലുത്തി അനുമതി നേടിയെടുത്ത നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുമായി ബന്ധപ്പെട്ട സര്‍വെയുടെ അവകാശം തനിക്കെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് പൊതുജനമധ്യത്തില്‍ പരിഹാസ്യനായി.
ആര്യാടനെതിരെയുള്ള ആരോപണങ്ങള്‍ വെളിച്ചത്ത് വരാതിരിക്കാനാണ് മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രത്യേകിച്ചും സരിതയുമായുള്ള വിവാദങ്ങള്‍ ആര്യാടനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു. അടുത്ത കാലത്ത് ഏറെ വിവാദമുണ്ടാക്കിയ കെഎസ്ഇബി മീറ്റര്‍ റീഡിംഗ് പരിഷ്‌കാരങ്ങള്‍ ആര്യാടന്റെ വിവരക്കേടിന് തെളിവാണെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നു. അച്ഛന്‍ ഭരിച്ച് കുളമാക്കിയ മണ്ഡലം മകന് നല്‍കി കൂടുതല്‍ പ്രശ്‌നമുണ്ടാക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
















