കൊട്ടാരക്കര: കാര്‍ഷികമേഖലയെ മാനിക്കാതെയും തുക നീക്കിവെക്കാതെയും കൊട്ടാരക്കര നഗരസഭ കന്നി ബജറ്റ് അവതരിപ്പിച്ചു. 25,06,69,517 രൂപ വരവും 24,86,13,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഉപാധ്യക്ഷന്‍ എ.ഷാജുവാണ് അവതരിപ്പിച്ചത്.
അടിസ്ഥാനസൗകര്യ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. ചന്തമുക്കിലെ മാര്‍ക്കറ്റ് വികസനം, പൊതുശ്മശാനം നിര്‍മ്മാണം, ആധുനിക അറവുശാലാ നിര്‍മ്മാണം, സ്വകാര്യബസ് സ്റ്റാന്റ് വികസനം, നഗരസഭാ കെട്ടിടനിര്‍മ്മാണം തുടങ്ങി വിവിധ പദ്ധതികള്‍ ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്. ഭൂരഹിതര്‍ക്ക് വസ്തുവും വീടും നല്‍കുന്നതിന് ആദ്യഘട്ടമായി രണ്ട് കോടി രൂപയും, റോഡുകളുടെ വികസനത്തിന് ഒന്നരകോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് 25 ലക്ഷവും പബ്ലിക് മാര്‍ക്കറ്റ് നവീകരണത്തിന് രണ്ട് കോടി രൂപയും പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ 15 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
ചന്തമുക്കില്‍ ട്രാഫിക് സിഗ്നല്‍ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം, പൊതുവിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 50 ലക്ഷം, ജൈവകൃഷി പ്രോത്സാഹനത്തിന് അഞ്ച് ലക്ഷം, തെരുവുനായ നിയന്ത്രണത്തിന് മൂന്ന് ലക്ഷം, സേവാകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 4.5 ലക്ഷം, ചന്തമുക്കില്‍ ഷോപ്പിങ്മാള്‍ നിര്‍മ്മിക്കാന്‍ രണ്ട് കോടി, താലൂക്ക് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്റെ യൂണിറ്റ് സ്ഥാപിക്കാന്‍ 30 ലക്ഷം, പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് വാങ്ങാന്‍ ആറ് ലക്ഷം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 2.5 കോടി, നഗരസഭാ കെട്ടിടനിര്‍മ്മാണം ഒന്നാഘട്ടം 40 ലക്ഷം, സ്വകാര്യ ബസ് സ്റ്റാന്റ് അറ്റകുറ്റപണികള്‍ക്ക് 20 ലക്ഷം എന്നിവ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ കന്നിബജറ്റ് മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് തയ്യാറാക്കിയതെന്നു ആക്ഷേപം ഉയര്‍ന്നു. അച്ചടിയില്‍ തന്നെ അക്ഷരത്തെറ്റുകള്‍ ധാരാളം. അവ്യക്തമായ കണക്കുകള്‍ നിരവധിയുള്ളത് ആക്ഷേപത്തിന് വഴിതെളിച്ചു. കുടിവെള്ള പദ്ധതി,താലൂക്കാശുപത്രി വികസനം, മാലിന്യസംസ്കരണം എന്നിവക്കും ഫണ്ടില്ലന്നും അംഗങ്ങള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: