റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ വെടിവയ്‌പ്പില്‍ ഭാരതീയന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ചില്‍ സ്വദേശി മുഹമ്മദ് ഒവയ്‌സാണ് കൊല്ലപ്പെട്ടത്. ബഹ്‌റിന്‍ ഭീകരനെ പിടികൂടുന്നതിനായി നടത്തിയ സുരക്ഷാ സേന നടത്തിയ വെടിവയ്‌പ്പില്‍ ഉന്നംതെറ്റി ഇയാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു.
സുരക്ഷാ സേനയും ഭീകരനും തമ്മില്‍ നടന്ന വെടിവയ്‌പിനെ തുടര്‍ന്ന് ഒരു മുറിക്കുള്ളില്‍ അഭയം തേടിയതാണ് ഒവയ്‌സും മറ്റ് മൂന്നു പേരും. ഇതിനിടയില്‍ ഉന്നം തെറ്റി മുറിക്കുള്ളിലേക്ക് വന്ന വെടിയുണ്ട കൊണ്ടാണ് ഒവയ്‌സ് മരിച്ചത്. അല്‍ അവാമിയ നഗരത്തിലെ ഒരു ഫാമില്‍ പല ഭീകരപ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ബഹ്‌റിന്‍ സ്വദേശി അലി മൊഹമൂദ് അലി അബ്ദുള്ളയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെടിവയ്‌പ്പ് നടന്നത്. ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഇയാളില്‍ നിന്നും ഒരു മെഷീന്‍ ഗണ്ണും, ഒരു തോക്കും അയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ സൗദി അധികൃതര്‍ ഒവയ്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു കണ്ടെത്തലും നടത്തിയിട്ടില്ല.
2011 മുതല്‍ അവാമിയയില്‍ പല ആക്രമണങ്ങളും നടക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരി രണ്ടിന് ഷിയാ നേതാവായിരുന്ന നിമര്‍അല്‍നിമറിന്റെ വധശിക്ഷ സൗദി സര്‍ക്കാര്‍ നടപ്പാക്കിയതിന് ശേഷം ഒരാഴ്ചയോളം നീണ്ടു നിന്ന വെടിവയ്‌പ്പും, സ്‌ഫോടനങ്ങളും, ടയര്‍ കത്തിക്കലുമൊക്കെ നഗരത്തില്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു.
സുന്നി മേധാവിത്വമുള്ള രാജ്യത്ത് എല്ലാവര്‍ക്കും സമത്വം വേണമെന്ന ലക്ഷ്യവുമായി ന്യൂനപക്ഷമായ ഷിയാ വിഭാഗം നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്‍ബലം നല്‍കിയത് നിമറായിരുന്നു. പ്രതിഷേധം ആരംഭിച്ചതോടെ 23 പേരെ സൗദി സര്‍ക്കാര്‍ കുറ്റവാളികളായി പ്രഖ്യാപിച്ചിരുന്നു. അവരില്‍ ഭൂരിഭാഗം പേരെയും പിടികൂടുകയും വെടിവയ്‌പ്പില്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സൗദി സര്‍ക്കാര്‍ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ചിരിക്കുന്ന സല്‍മാന്‍ അല്‍ ഫറാജിന്റെ അന്തരവനാണ് കൊല്ലപ്പെട്ട ബഹ്‌റിന്‍ ഭീകരനായ അലി.
















