മഹാമായേ, സൃഷ്ടി, സംഹാരങ്ങള്‍ക്ക് കാരണഭൂതയായ അമ്മേ, ചണ്ഡികേ, അവിടുത്തെ ചരിതം ആരറിയാന്‍! നിന്റെ സഗുണനിര്‍ഗ്ഗുണ സ്വരൂപം ആര്‍ക്ക് കാണാനാകും! എന്നാലും അമ്മെ, ഇന്ന് ഞാന്‍ അവിടുത്തെ വൈഭവം അറിഞ്ഞു. നിദ്രയ്ക്ക് വശഗതനായി ഞാന്‍ എത്രനാള്‍ കിടന്നു! നാന്മുഖാദികള്‍ എത്ര ശ്രമിച്ചിട്ടും ഞാന്‍ ഉണര്‍ന്നില്ല. എന്റെ ഇന്ദ്രിയങ്ങള്‍ മുഴുവനും അപ്പോള്‍ ഉള്‍വലിഞ്ഞിരുന്നല്ലോ! നിന്റെ പിടിയില്‍പ്പെട്ട ഞാന്‍ നിശ്ചേതനായിരുന്നു. നീ പിടിവിട്ടപ്പോള് ഞാന്‍ ഉണര്‍ന്നു. ഇപ്പോള്‍ ഞാനിതാ ക്ഷീണിച്ചു വശായി ഈ ദൈത്യരുടെ മുന്നില്‍ നില്ക്കുന്നു. അവര്‍ക്ക് അവിടുത്തെ വരം കിട്ടിയിട്ടുണ്ടല്ലോ. ഞാന്‍ അവരുമായി ഘോരമായ പോരാട്ടം നടത്തി.
അപ്പോഴാണ് അവര്‍ക്ക് കിട്ടിയ വരത്തെപ്പറ്റി എനിക്ക് ബോധമുണ്ടായത്. അതറിഞ്ഞ് അമ്മെ, നിന്നെ ഞാന്‍ ശരണം പണിയുന്നു. വരദായിനിയായ അവിടുന്നെന്നെ തുണയ്ക്കണം.
ഇതുകേട്ട് മന്ദഹാസത്തോടെ ദേവി പറഞ്ഞു: ദേവദേവനായ ഹരി, വീണ്ടും അങ്ങ് പോര് തുടരുക. ഇവരെ ചതിച്ചു മോഹിപ്പിക്കുകയേ നിവൃത്തിയുള്ളൂ. എന്റെ കടക്കണ്ണിനാല്‍ ഇവരെ ഞാന്‍ ഭ്രമിപ്പിക്കാം. എന്റെ മായയില്‍ മുങ്ങുന്ന അവരെ നിനക്ക് വധിക്കാനാവും. ഇതുകേട്ട് മഹാവിഷ്ണു അലകടലിലെ പോര്‍ക്കളത്തില്‍ വീണ്ടും എത്തിച്ചേര്‍ന്നു. ‘നാലുകൈയുള്ളവനേ, നില്ക്കവിടെ. ഞങ്ങളോട് ചുണയുണ്ടെങ്കില്‍ യുദ്ധം ചെയ്യ്’ എന്നായി മല്ലന്മാര്.
‘തോല്‍വിയും ജയവും ദൈവാധീനമാണ്. പോരില്‍ ബലമുള്ളവന് വിജയം സുനിശ്ചയം. എന്നാല്‍ ചിലപ്പോള്‍ ദുര്‍ബലനെയും ദൈവം അനുഗ്രഹിച്ചേക്കാം. മഹാത്മാവിനെ സംബന്ധിച്ചിടത്തോളം ജയവും തോല്‍വിയും സന്തോഷിക്കാനോ ദുഖിക്കാനോ ഇടയാക്കുന്നില്ല. പണ്ട് നീ തന്നെ എത്രയെത്ര ദൈത്യരെ കൊന്നിരിക്കുന്നു. ഇന്നിപ്പോള്‍ നിനക്കു പരാജയം വന്നിരിക്കുന്നു.
അതിലൊന്നുമൊരു കാര്യവുമില്ല’ എന്ന് പറഞ്ഞ് മധുകൈടഭന്മാര് വീണ്ടും പോരിനിറങ്ങി. മുഷ്ടി ചുരുട്ടി വിഷ്ണു അവരെയും അവര്‍ തിരിച്ചുമിടിച്ചു. പിന്നെയും ക്ഷീണിതനായി വിഷ്ണു ദേവിയെ നോക്കി. അപ്പോള്‍ ദേവിയുടെ കണ്ണുകള്‍ തുടുത്തു. എന്നിട്ട് ദൈത്യരെ നോക്കി പ്രേമപാരവശ്യത്തോടെ ഒന്ന് പുഞ്ചിരിച്ചു.
പൂവമ്പന്റെ ശരമേറ്റതുപോലെ ദേവീ വദനം കണ്ട് അവര്‍ മോഹാന്ധരായിപ്പോയി. പരവശരായി ദേവിയുടെ സുന്ദരമുഖം കണ്ട് അവര്‍ വിഷണ്ണരായി നിന്നു. മല്ലന്മാര് മോഹത്തില്‍ കുടുങ്ങിയെന്നറിഞ്ഞ ഉടനെ ശ്രീഹരി അവരോട് അഭീഷ്ടവരം എന്താണ് വേണ്ടതെന്ന് ആരാഞ്ഞു.
‘ഞാന്‍ ഏറെപ്പേരോടു യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല്‍ നിങ്ങളോളം വീരരെ ഇതുവരെ കണ്ടിട്ടില്ല . നിങ്ങള്‍ ചേട്ടനും അനിയനും അനുപമബലത്തിനുടമകളാണ്. ഞാന്‍ സംപ്രീതനായിരിക്കുന്നു. നിങ്ങള്‍ക്ക് വരം നല്‍കാം എന്ന് പറഞ്ഞപ്പോള്‍ ദേവിയെ നോക്കിക്കൊണ്ട് സുന്ദരന്മാരായ അവര്‍ വീരവാദം പറഞ്ഞു. ‘ഞങ്ങള്‍ ദാനം ഇരക്കുന്നവരല്ല. ഞങ്ങള്‍ ദാനം നല്‍കുന്നവരാണ്! നിനക്ക് എന്തുവരം വേണമെന്ന് ചോദിച്ചാലും. നിന്റെ രണം ഞങ്ങള്‍ക്കും ഇഷ്ടമായി’. അവര്‍ വരം വാഗ്ദാനം ചെയ്തപ്പോള്‍ വിഷ്ണു പറഞ്ഞു. ‘നിങ്ങള്‍ എനിക്ക് വധ്യരാകണം’.
സൂതന്‍ പറഞ്ഞു:’വിഷ്ണു നമ്മളെ പറ്റിച്ചു കളഞ്ഞല്ലോ’ എന്ന് അവര്‍ വിഷണ്ണരായി. എന്നാല്‍ പെട്ടെന്നവര്‍ ചുറ്റുപാടും നോക്കി. എങ്ങും വെള്ളം മാത്രമേയുള്ളൂ. ‘അങ്ങ് ഞങ്ങള്‍ക്ക് വരം നല്‍കാമെന്നു പറഞ്ഞുവല്ലോ. സത്യവാക്കായ അവിടുന്ന് ജലമില്ലാത്ത ഇടത്തുവച്ചു മാത്രമേ ഞങ്ങളെ വധിക്കാവൂ.’ ‘അങ്ങനെയാവട്ടെ’ എന്ന് വിഷ്ണുവും പറഞ്ഞു. എന്നിട്ട് തന്റെ തുടകളെ വലുതാക്കി കാണിച്ചുകൊടുത്തു. ‘ഇതാ വെള്ളത്തിനുമീതെ ജലമില്ലാത്തയിടം.
നിങ്ങളുടെ തല ഇവിടെ വയ്ക്കുക. ഞാന്‍ സത്യം പാലിച്ചു. നിങ്ങളും അപ്രകാരം ചെയ്യണം’. എന്നാല്‍ ഈ വാക്കുകേട്ട ദൈത്യന്മാര് സ്വയം ആയിരം യോജന വളര്‍ന്നു വലുതായി. ശ്രീഹരി തന്റെ തുടയുടെ വലുപ്പം ഇരട്ടിയാക്കി. അവരുടെ തലകള്‍ തുടയ്ക്ക് മേലെ വെച്ച് ശ്രീചക്രം കൊണ്ട് ആ തലകള്‍ അറുത്തു. അവരുടെ പ്രാണന് വേര്‍പെട്ടപ്പോള്‍ ഉടല് സമുദ്രത്തില്‍ വീണു. അങ്ങനെ അവരുടെ മേദസ്സ് വീണുണ്ടായ ഭൂമിക്ക് മേദിനിയെന്ന പേരുണ്ടായി.
മണ്ണ് ആഹരിക്കാന്‍ കൊള്ളാത്തതാവാന്‍ കാരണമിതാണ്. സര്‍വ്വസുരാസുരന്മാര്‍ക്കും ആരാധ്യയായ ആ മഹാമായയുടെ ശക്തിക്ക് അതീതമായി മൂവുലകത്തിലും യാതൊന്നുമില്ല. സഗുണയായും നിര്‍ഗ്ഗുണയായും പൂജിതയായ ആ ദേവിയുടെ കഥ നിങ്ങള്‍ ആവശ്യപ്പെട്ടതിന് പ്രകാരം ഞാന്‍ പറഞ്ഞതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: